കോട്ടയം : ചിന്നക്കനാലില്‍ കാട്ടാന ആക്രമിച്ച കുട്ടിയെ സന്ദര്‍ശിക്കാനുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വിപ്ലവകരമായ മനം മാറ്റത്തിന് അഭിനന്ദനങ്ങള്‍ നേരിട്ട് അറിയിക്കുന്നതായി ബിജെപി നേതാവ് എന്‍. ഹരി
സഖാവിന്റെ ഒരു ദശകത്തെ കേരള ഭരണത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം മാത്രം 489 ജീവനുകളാണ് ഇങ്ങനെ നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിയായിരിക്കെ തോന്നാത്ത കാരുണ്യത്തിനും ഹൃദയ വിശാലതയ്‌ക്കും ലൈക്ക് അടിക്കാതെ വയ്യ.കാട്ടാന ഉള്‍പ്പെടെ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇനി ഒരു ജീവന്‍ പോലും നഷ്ടപ്പെടാത്ത സാഹചര്യമാണ് സൃഷ്ടിക്കേണ്ടത്. ഇക്കാര്യത്തില്‍ ഇടതു സര്‍ക്കാരിന്റെ അതേ നിസംഗതയാണ് അധികാരമേറ്റ യുഡിഎഫ് സര്‍ക്കാരും പുലര്‍ത്തുന്നത്.
കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ വന്യജീവി ആക്രമണം തടയുന്നതിനും വനത്തില്‍ ആവാസ വ്യവസ്ഥ സൃഷ്ടിക്കുന്നതിനും ആയി കേന്ദ്രം നല്‍കിയ ധനസഹായം എങ്ങനെ വിനിയോഗിച്ചു എന്നറിയാന്‍ താല്പര്യമുണ്ട്. വന്യജീവി ആക്രമണം ദിന സംഭവമായ കേരളത്തില്‍ ഇക്കാര്യത്തില്‍ കേന്ദ്രം നല്‍കിയ ധനസഹായവും വിനിയോഗവും സംബന്ധിച്ച് ഒരു ധവള പത്രം ഇറക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ തയാറാകണം. വിനിയോഗിച്ച പണം, ഏതെല്ലാം പദ്ധതികള്‍, പണം പാഴാക്കിയോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ബാധ്യസ്ഥമാണ്.
വന്യജീവി ആക്രമണത്തിനിരയാകുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കായി നല്‍കുന്ന പണം സ്വന്തം മേല്‍വിലാസത്തിലാക്കി ജനങ്ങളെ കബളിപ്പിക്കുന്ന സമീപനം ഇനിയെങ്കിലും അവസാനിപ്പിക്കണം. മരണമുണ്ടായാല്‍ ഉടന്‍ മൃതദേഹം പൊതു സ്ഥലത്ത് പ്രദര്‍ശിപ്പിച്ച പ്രതിഷേധമുയര്‍ത്തി സഹായം നേടിയെടുക്കുന്ന വിലകുറഞ്ഞ രാഷ്‌ട്രീയ തന്ത്രമാണ് ഇരു മുന്നണികളും വര്‍ഷങ്ങളായി ചെയ്യുന്നത്.മരണാനന്തര സഹായം ആശ്രിതര്‍ക്ക് ലഭിക്കാന്‍ റവന്യൂ വകുപ്പ് അധികൃതരുടെ നടപടി മാത്രം മതി എന്നിരിക്കെയാണ് ഈ വില കുറഞ്ഞ വിലപേശല്‍ തന്ത്രം.ആശ്രിത സഹായം ആരുടെയും ഔദാര്യമല്ല അവകാശമാണ്.
പാവപ്പെട്ട മലയോര ജനതയുടെ രോദനമാണ് വര്‍ഷങ്ങളായി കേരളത്തില്‍ മുഴങ്ങുന്നത്. കോട്ടയത്ത് കണമല ഉള്‍പ്പെടെ നിരവധി പ്രദേശങ്ങളില്‍ കാട്ടാനക്കലി ജീവന്‍ കവര്‍ന്നിട്ടുണ്ട്.സ്ഥലം സന്ദര്‍ശിച്ച് അനുതാപം പ്രകടിപ്പിച്ച് സഹായധനം പ്രഖ്യാപിച്ചു പിന്മാറുകയാണ് ഇരുമുന്നണി നേതാക്കളും ചെയ്യുന്നത്.
വന്യജീവികള്‍ കാടുഭേദിച്ചു പുറത്തു വരാതിരിക്കാന്‍ ഉള്ള പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. കാട്ടിനുള്ളില്‍ തന്നെ തീറ്റയും വെള്ളവും ഉറപ്പാക്കുകയും ജനവാസ മേഖലകളിലേക്ക് കടക്കാതിരിക്കാന്‍ വൈദ്യുത വേലിയും കിടങ്ങും പോലുള്ള സംവിധാനങ്ങള്‍ സ്ഥാപിക്കുകയും വേണം. ഇത്തരത്തിലുള്ള ദീര്‍ഘവീക്ഷണത്തിലുള്ള പരിപാടിയാണ് കേന്ദ്രസര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. അതിനായി വനം വകുപ്പ് ഉള്‍പ്പെടെയുള്ള വിവിധ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കുന്നു. എന്നാല്‍ ഇതൊന്നും ഫലപ്രദമായി വിനിയോഗിക്കുന്നില്ല. പരസ്പരം പഴിചാരി രാഷ്‌ട്രീയ ആരോപണങ്ങള്‍ ഉന്നയിച്ച് തടി തപ്പുകയാണ് സാധാരണ ചെയ്യുന്നത്.
വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കു കേരള സര്‍ക്കാര്‍ നല്‍കുന്ന സഹായം 14 ലക്ഷം രൂപയാണ്. ഇതില്‍ നാലുലക്ഷം രൂപ ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ്. പത്തുലക്ഷം വനം വകുപ്പിന്റെ ഫണ്ടില്‍നിന്നും. കടന്നല്‍ കുത്ത് ഉള്‍പ്പെടെയുള്ള മരണങ്ങള്‍ക്ക് 10 ലക്ഷം രൂപയും നല്‍കുന്നു.കൂടാതെ പരിക്കേറ്റവര്‍ക്ക് ധനസഹായവും ഉണ്ട്.
ആശ്രിത സഹായവിതരണം സ്വന്തം രാഷ്‌ട്രീയ മേല്‍വിലാസത്തില്‍ രേഖപ്പെടുത്താന്‍ മത്സരിക്കുന്നതിനു പകരം വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം നല്‍കുന്ന പദ്ധതികളാണ് സര്‍ക്കാരും പ്രതി പക്ഷവും ചേര്‍ന്ന് ആവിഷ്‌കരിക്കേണ്ടതെന്ന് എന്‍ ഹരി പറഞ്ഞു.
















