Main Article

ഭാരതത്തെ മോദി പുനര്‍നിര്‍വചിക്കുമ്പോള്‍; നയപരമായ നിഷ്‌ക്രിയത്വത്തില്‍ നിന്ന് വികസനത്തിലേക്ക്

Published by
പിയൂഷ് ഗോയല്‍

ഭാരതം 2014-ന് ശേഷം കൈവരിച്ചത് ശ്രദ്ധേയ പുരോഗതിയാണ്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ഇന്ന് കൂടുതല്‍ കരുത്തുറ്റതായി. അടിസ്ഥാന സൗകര്യങ്ങള്‍ മികവ് കൈവരിച്ചു. സ്ത്രീകള്‍ കൂടുതല്‍ ശാക്തീകരിക്കപ്പെട്ടു. കര്‍ഷകര്‍ക്ക് മികച്ച വില ലഭിക്കുന്നു. ദരിദ്രര്‍ കൂടുതല്‍ സുരക്ഷിതരായിരിക്കുന്നു. ഈ പരിവര്‍ത്തനത്തിന് പിന്നില്‍ ഒരു പൊതു പ്രമേയമുണ്ട്. പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണവും നേതൃത്വവുമാണത്.

ആദ്യ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ അധികാര കാലാവധി മറികടന്ന് 4,399 ദിവസത്തെ രാജ്യ സേവനം പൂര്‍ത്തിയാക്കി ജൂണ്‍ 10-ഓടെ കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയപ്പോള്‍ കരുതലിലും ദീര്‍ഘവീക്ഷണത്തിലുമൂന്നിയ അദ്ദേഹത്തിന്റെ ഭരണനേതൃത്വത്തിന് പിന്നില്‍ ജനം ഒറ്റക്കെട്ടായി അണിനിരന്നു. രാജ്യത്തിന്റെ ജനാധിപത്യ യാത്രയിലെ സുപ്രധാന നിമിഷമാണ് ചരിത്രപരമായ ഈ നാഴികക്കല്ല്. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലെത്തിയതോടെ വിശ്വാസ്യത നഷ്ടപ്പെട്ട യുപിഎ ഭരണകാലത്ത് നയപരമായ നിഷ്‌ക്രിയത്വത്തിലും അഴിമതിയിലും ആക്ഷേപങ്ങളിലും വിവാദങ്ങളിലും ജനങ്ങളുടെ അമര്‍ഷം വര്‍ധിച്ച സമയത്താണ് 2014-ലെ നിര്‍ണായക വിധിയെഴുത്തിലൂടെ രാജ്യം മോദി സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്.

കരുതലിന്റെ നേതൃത്വം

2014 മുതല്‍ പരിവര്‍ത്തന പാതയിലാണ് രാജ്യം. 81 കോടിയിലധികം ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കി. 58 കോടി ജന്‍ധന്‍ ബാങ്ക് അക്കൗണ്ടുകളിലൂടെ സാമ്പത്തിക ഉള്‍ച്ചേര്‍ക്കല്‍ സാധ്യമാക്കുകയും 16 കോടി വീടുകളില്‍ പൈപ്പുവെള്ള കണക്ഷനുകള്‍ ലഭ്യമാക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിലൂടെ 12 കോടി കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വരെ സൗജന്യ ചികിത്സയാണ് മോദി സര്‍ക്കാര്‍ ഉറപ്പുനല്‍കുന്നത്.

ദീര്‍ഘവീക്ഷണത്തിലൂന്നിയ തീരുമാനങ്ങള്‍ക്കൊപ്പം കരുതലും കാരുണ്യവും നിറഞ്ഞ അദ്ദേഹത്തിന്റെ സമീപനം ‘2047-ലെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കുന്നു.

നാരീശക്തി

പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം സ്ത്രീകള്‍ സഹായങ്ങള്‍ കൈപ്പറ്റുന്ന ഗുണഭോക്താക്കളല്ല, മറിച്ച് രാഷ്‌ട്ര നിര്‍മാതാക്കളാണ്. അതുകൊണ്ടുതന്നെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ക്കാണ് ആദ്യം പരിഹാരം കണ്ടത്. സ്വച്ഛ് ഭാരത് ദൗത്യത്തിന് കീഴില്‍ 12 കോടിയിലധികം ശൗചാലയങ്ങള്‍ നിര്‍മിച്ച് അവരുടെ സുരക്ഷയും അന്തസ്സും വര്‍ധിപ്പിച്ചു. ഒപ്പം ഉജ്ജ്വല യോജനയിലൂടെ 10 കോടിയിലധികം സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കി പുക നിറഞ്ഞ അടുക്കളകളുടെ ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് സ്ത്രീകളെ മുക്തരാക്കി.

‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പദ്ധതി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും ക്ഷേമത്തിന്റെയും പ്രാധാന്യം കൂടുതല്‍ ശക്തിപ്പെടുത്തി. ‘നാരീശക്തി വന്ദന്‍ അധിനി
യം’ വഴി സ്ത്രീകളുടെ നേതൃത്വത്തില്‍ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിന് രാജ്യത്തെ നിയമനിര്‍മാണ സഭകളില്‍ ഉയര്‍ന്ന വനിതാ പ്രാതിനിധ്യം ഉറപ്പാക്കാന്‍ പ്രധാനമന്ത്രിക്ക് സാധിച്ചു.

കര്‍ഷകക്ഷേമം

പ്രധാനമന്ത്രി മോദിയുടെ നയങ്ങളിലെ സുപ്രധാന സ്തംഭമാണ് കര്‍ഷകക്ഷേമം. കര്‍ഷകര്‍ രാജ്യത്തിന് നല്‍കുന്ന സംഭാവനകള്‍ക്ക് അംഗീകാരം നല്‍കി ‘പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി’ വഴി കോടിക്കണക്കിന് കര്‍ഷകര്‍ക്ക് നേരിട്ട് വരുമാന സഹായമെത്തിക്കുന്നു. പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്ത 4.28 ലക്ഷം കോടിയിലധികം രൂപയുടെ ആനുകൂല്യം ഏകദേശം 10 കോടി കര്‍ഷക കുടുംബങ്ങള്‍ക്കാണ് ലഭിച്ചത്.
ഉല്പാദനച്ചെലവിന്റെ 1.5 മടങ്ങെങ്കിലും വര്‍ധന വരുത്തി കാര്‍ഷികോല്പന്നങ്ങളുടെ കുറഞ്ഞ താങ്ങുവിലയും സര്‍ക്കാര്‍ ഗണ്യമായി ഉയര്‍ത്തി. കൂടാതെ ആഗോളതലത്തില്‍ രാസവള വില കുത്തനെ ഉയര്‍ന്നപ്പോഴും കൃഷിക്കാവശ്യമായ പോഷകങ്ങള്‍ താങ്ങാവുന്ന നിരക്കില്‍ ലഭ്യമാക്കി കര്‍ഷകരെ പ്രതിസന്ധിയില്‍ നിന്ന് സംരക്ഷിച്ചു.

യുവജനങ്ങള്‍ക്ക് അവസരങ്ങള്‍

രാജ്യത്തെ യുവജനങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ‘മെയ്‌ക്ക് ഇന്‍ ഇന്ത്യ’, ‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ തുടങ്ങിയ സുപ്രധാന പദ്ധതികള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. പ്രത്യേകം രൂപീകരിച്ച നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയം ആധുനിക സമ്പദ്വ്യവസ്ഥയ്‌ക്ക് അനുയോജ്യമായ കഴിവുകള്‍ യുവാക്കള്‍ക്ക് പകര്‍ന്നുനല്‍കാന്‍ വഴിയൊരുക്കി. വളര്‍ന്നുവരുന്ന നിര്‍മിതബുദ്ധി വിപ്ലവത്തിന്റെ നേട്ടങ്ങള്‍ കൊയ്യാന്‍ ഭാരതത്തെ സജ്ജമാക്കുന്നതിലും ഇത് സഹായിച്ചു.

‘സ്റ്റാര്‍ട്ടപ്പ് ഇന്ത്യ’ പദ്ധതിയ്‌ക്കൊപ്പം നൂതനാശയങ്ങള്‍ക്ക് വിപുലമായ പിന്തുണ ലഭിച്ചതോടെ നിരവധി യുവജനങ്ങള്‍ തൊഴിലന്വേഷകരില്‍ നിന്ന് തൊഴില്‍ ദാതാക്കളായി മാറി. സാമ്പത്തിക വളര്‍ച്ചയ്‌ക്കും തൊഴിലവസര സൃഷ്ടിക്കും ഗണ്യമായ സംഭാവന നല്‍കാനാവുന്ന നവ സംരംഭകത്വ തരംഗത്തിന് ഈ പദ്ധതികള്‍ ശക്തമായ അടിത്തറ പാകി.

സമ്പദ്വ്യവസ്ഥയും ജീവിതസൗകര്യങ്ങളും

നിക്ഷേപകരുടെ ആത്മവിശ്വാസം തകര്‍ന്ന നിലയില്‍ ലോകത്തെ അഞ്ച് ദുര്‍ബല സമ്പദ്വ്യവസ്ഥകളിലൊന്നായാണ് 2014-ന് മുന്‍പ് ഭാരതത്തെ കണക്കാക്കിയിരുന്നത്. എന്നാല്‍ ശക്തമായ പരിഷ്‌കാരങ്ങള്‍ നടപ്പാക്കിയും നിക്ഷേപകസൗഹൃദ നയങ്ങള്‍ കൈക്കൊണ്ടും ധനപരമായ അച്ചടക്കം പാലിച്ചും കുറഞ്ഞ പണപ്പെരുപ്പം ഉറപ്പാക്കിയും ഭാരതം ഇന്ന് ലോകത്ത് അതിവേഗം വളരുന്ന സുപ്രധാന സമ്പദ്വ്യവസ്ഥയും വ്യാപാര നിക്ഷേപ രംഗത്ത് കൂടുതല്‍ ആകര്‍ഷകമായ കേന്ദ്രവുമായി മാറിയിരിക്കുന്നു.

യുപിഎ ഭരണകാലത്ത് ഒപ്പുവെച്ച ദീര്‍ഘവീക്ഷണമില്ലാത്ത ചില കരാറുകളില്‍ നിന്ന് വ്യത്യസ്തമായി രാജ്യ താല്പര്യങ്ങളില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാതെ രാജ്യത്തെ യുവജനങ്ങള്‍ക്കും കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും കരകൗശല വിദഗ്ധര്‍ക്കും തൊഴിലാളികള്‍ക്കും ആഗോള അവസരങ്ങള്‍ തുറന്നുനല്‍കി. പല വികസിത രാജ്യങ്ങളുമായും ഭാരതം സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്.ചരക്കുസേവന നികുതിയും കുറഞ്ഞ നികുതി നിരക്കുകളും ഉള്‍പ്പെടെ വലിയ പരിഷ്‌കാരങ്ങളിലൂടെ വ്യാപാരികളുടെയും മധ്യവര്‍ഗത്തിന്റെയും ആത്മവിശ്വാസം ശക്തിപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു. ഇന്റര്‍നെറ്റ് ലഭ്യതയുടെയും ഡിജിറ്റല്‍ പണമിടപാട് സംവിധാനങ്ങളുടെയും അതിവേഗ വ്യാപനത്തിനൊപ്പം ‘ഡിജിറ്റല്‍ ഇന്ത്യ’ സംരംഭം രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതം സുഗമമാക്കുകയും സമ്പദ്വ്യവസ്ഥയില്‍ വലിയ സ്വാധീനം ചെലുത്തുകയും ചെയ്തു.

പഴയതും നിസ്സാരവുമായ നിരവധി നിയമലംഘനങ്ങളെ ക്രിമിനല്‍ കുറ്റമല്ലാതാക്കി മാറ്റിയതും അനാവശ്യ ചട്ടങ്ങളുടെ ഭാരം ഒഴിവാക്കിയതും വ്യാപാരസംരംഭങ്ങള്‍ക്ക് കൂടുതല്‍ ഗുണം ചെയ്തു. പ്രതിവര്‍ഷം 12.75 ലക്ഷം രൂപ വരെ വരുമാനം ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയത് മധ്യവര്‍ഗത്തിന് വലിയ ആശ്വാസം പകര്‍ന്നു.

ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍

ഭാരതത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെ അതിവേഗം പുനര്‍നിര്‍മിക്കുകയാണ് മോദി സര്‍ക്കാര്‍. 2014-ല്‍ രാജ്യത്തെ പ്രവര്‍ത്തനക്ഷമമായ വിമാനത്താവളങ്ങളുടെ എണ്ണം 74 ആയിരുന്നു. ഇന്ന് അത് ഇരട്ടിയിലധികമായി വര്‍ധിച്ച് 160-ല്‍ എത്തിനില്‍ക്കുന്നു.

റെയില്‍വേയുടെ വിപുലമായ വൈദ്യുതീകരണം, അഭിലഷണീയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി, ദേശീയ പാതകളുടെയും എക്‌സ്പ്രസ് ഹൈവേകളുടെയും അതിവേഗ വികസനം എന്നിവ ലോകത്തെ ഏറ്റവും മികച്ച രാജ്യങ്ങളോട് കിടപിടിക്കുന്ന തരത്തിലേക്ക് അടിസ്ഥാന സൗകര്യങ്ങളെ ഉയര്‍ത്തി.

പ്രധാനമന്ത്രിയുടെ ചരിത്രപരമായ ഈ നാഴികക്കല്ലിന്റെ യഥാര്‍ത്ഥ പ്രാധാന്യം അദ്ദേഹം രാജ്യം ഭരിച്ച ദിവസങ്ങളുടെ എണ്ണത്തിലല്ല, മറിച്ച് ഭാരതം കൈവരിച്ച പരിവര്‍ത്തനത്തിന്റെ വ്യാപ്തിയിലാണ്. ദരിദ്രരുടെയും കര്‍ഷകരുടെയും ക്ഷേമവും മധ്യവര്‍ഗത്തിന്റെ അഭിലാഷങ്ങളും വളര്‍ന്നുവരുന്ന ഭാരതത്തിന്റെ സ്വപ്‌നങ്ങളും ഭരണനിര്‍വഹണത്തിന്റെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ചാണ് മോദി രാജ്യത്തെ മുന്നോട്ടുനയിച്ചത്.

Recent Posts