ടെഹ്റാൻ: അമേരിക്കൻ സൈന്യം ഇറാനിൽ പുതിയ വ്യോമാക്രമണങ്ങൾ നടത്തിയതിനെ തുടർന്ന് നിർണായക സമുദ്രപാതയായ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിച്ചു. കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെയും മറ്റ് വാണിജ്യ കപ്പലുകളുടെയും സഞ്ചാരം പൂർണമായും തടഞ്ഞതായും വിലക്ക് ലംഘിക്കുന്ന കപ്പലുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശത്തെ തുടർന്നാണ് ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യുഎസ് ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ ഹോർമുസ് മേഖലയിലും സമീപ പ്രദേശങ്ങളിലും സ്ഫോടനങ്ങളും സൈനിക ഏറ്റുമുട്ടലുകളും ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ അറിയിച്ചു.
ഇറാനെതിരെ സൈനിക നടപടികൾ കൂടുതൽ ശക്തമാക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വ്യക്തമാക്കിയിരുന്നു. ആക്രമണ പരമ്പര തുടരുമെന്ന സൂചന നൽകിയ അദ്ദേഹം, പ്രശ്നപരിഹാരത്തിനായി ചർച്ചകൾക്ക് വഴിയുണ്ടെന്നും കൂട്ടിച്ചേർത്തു.
ഇതിനിടെ ഇറാനിലെ വിവിധ ലക്ഷ്യസ്ഥാനങ്ങൾക്കെതിരെ ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് സ്ഥിരീകരിച്ചു. ബന്ദർ അബ്ബാസ്, സിരിക്, മിനാബ്, ഖേഷ്ം ദ്വീപ്, ഹെംഗം ദ്വീപ്, ഗോർഗാൻ എന്നിവിടങ്ങളിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ അറിയിച്ചു.
യുഎസിന്റെ എഫ്-16 യുദ്ധവിമാനത്തിന് നേരെ മിസൈൽ പ്രയോഗിച്ചതായി ഇറാൻ റവല്യൂഷനറി ഗാർഡും അവകാശപ്പെട്ടു. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കാൻ ശ്രമിച്ച രണ്ട് കപ്പലുകളെ റവല്യൂഷനറി ഗാർഡ് ലക്ഷ്യമിട്ടതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ലോക എണ്ണവിതരണത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നത് അന്താരാഷ്‌ട്ര വിപണികളിലും ഊർജ മേഖലയിലും വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചിരിക്കുന്നത്.
















