ഒരിക്കല്‍ ഒരു കുബുദ്ധി വൈക്കം മുഹമ്മദ് ബഷീറിനോട് ചോദിച്ചു: ”താങ്കളുടെ ഒരു കൃതിക്ക് പ്രശസ്തനായ മറ്റൊരു വിദേശ എഴുത്തുകാരന്റെ കൃതിയുമായി സാദൃശ്യമുണ്ടെന്നു പറയുന്നു. എന്താണഭിപ്രായം?”-
ബഷീര്‍ ചാരുകസേരയിലേക്ക് അമര്‍ന്നിരുന്നിട്ട് ഒരു നിമിഷം മൗനം
ഭജിച്ചിട്ട് ചോദിച്ചു: ”താങ്കള്‍ ഹിറ്റ്‌ലറെ കണ്ടിട്ടുണ്ടോ?”-
”ഇല്ല.”-
”ഹിറ്റ്‌ലറുടെ മീശ കണ്ടിട്ടുണ്ടോ?”-
”ഉണ്ട്.”-
”എങ്കില്‍, എന്റെ മുഖത്തേക്ക് നോക്കിയിട്ട് ഞങ്ങളുടെ മീശയുടെ സാമ്യം ഒന്ന് നോക്കൂ..”-
ബഷീര്‍ അധികം പറഞ്ഞില്ല. ചോദ്യകര്‍ത്താവിന് കാര്യം പിടികിട്ടി. ഇന്നിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തിളച്ചുമറിയുന്ന നോവല്‍ ദീപയടി വിവാദത്തിന്റെ ഒരു പൂര്‍വ്വരൂപമാണിത്.
കാളിദാസന്‍ ചോദിച്ചതുപോലെ, മാന്‍കിടാവ് ശകുന്തളയില്‍ നിന്നോ ശകുന്തള മാന്‍കിടാവില്‍ നിന്നോ ഈ സൂത്രം പഠിച്ചതെന്ന് ഹരിത സാവിത്രിയേയും കെ.ആര്‍. മീരയെയും മുന്നില്‍ നിര്‍ത്തി വായനക്കാര്‍ വിചാരണ ചെയ്യുന്നു. ഇവര്‍ രണ്ടുപേരും നക്ഷത്രവും പുല്‍ക്കൊടിയും, ഗാന്ധിജിയും രാഹുല്‍ മാങ്കൂട്ടവുമായി വിരാജിക്കവേ, മറ്റൊരു ചോദ്യവും വായനക്കാര്‍ ഉന്നയിക്കുന്നുണ്ട്. കുര്‍ദിഷ് എഴുത്തുകാരി അവ ഹോമ 2020 ല്‍ എഴുതിയ ‘Daughters of Smoke and Fire ‘- എന്ന നോവലിന്റെ മാറ്റെഴുത്തുകാര്‍ മാത്രമാണെന്നാണ് ആ ആരോപണം.
ഇവര്‍ രണ്ടുപേരും തനിക്കു വേണ്ടപ്പെട്ട ഇടതുപക്ഷ സഹയാത്രികരാണെന്ന യാഥാര്‍ത്ഥ്യം ഗൗനിക്കാതെയാണ് ഒരു നിരൂപകന്‍ സെല്‍ഫ് ഗോളടിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും വിട്ടുകൊടുത്തില്ല. താന്‍ ആരുടേയും ഫാനും മിക്‌സിയുമൊന്നുമല്ലെന്ന് കുമ്പസാരിച്ചെങ്കിലും അവര്‍ എരിതീയില്‍ എണ്ണ പകരുകയായിരുന്നു. ഇടതുപക്ഷ മുന്നണിക്ക് മാത്രമല്ല, ഇടതുപക്ഷ ബു.ജീവികള്‍ക്കും ഇതത്ര നല്ലകാലമല്ലെന്നു തോന്നുന്നു. സാഹിത്യ പ്രചാരണത്തിന്റെ തീ പടര്‍ന്നുപിടിക്കുകയാണ്. ബെന്യാമിനും സുനില്‍ പി. ഇളയിടവും മുതല്‍ ദീപാ നിശാന്തുവരെയുള്ളവര്‍ ആരോപണ പ്രത്യാരോപണങ്ങളില്‍ എരിയുകയാണ്. പണ്ടത്തെപ്പോലെ, എന്നാലിതൊന്നറിഞ്ഞിട്ടു കാര്യം എന്ന മട്ടില്‍ വായനക്കാര്‍ പുസ്തകം വാങ്ങാനും കൂട്ടാക്കുന്നില്ല. പ്രസാധകര്‍കൂടി സഖ്യകക്ഷികളായുള്ള ഇത്തരം കോലാഹലങ്ങളില്‍ തങ്ങള്‍ ഈ മട്ടിലുള്ള എഴുത്തുകാരെ കൈയൊഴിയുന്നു എന്നും പ്രഖ്യാപനങ്ങള്‍ ഉയരുന്നുണ്ട്. അങ്ങനെ അവനവന്‍ മോഷണ വിവാദനായകരുടെ കൃതികള്‍ പ്രസാധക ഗോഡൗണില്‍ കെട്ടിക്കിടപ്പാണ്.
സാഹിത്യമോഷണം അത്ര മോശമായ ഏര്‍പ്പാടല്ലെന്നും കാലാകാലങ്ങളായി നടന്നുവരുന്ന ഒരു പ്രതിഭാസം മാത്രമാണെന്നും, ആശ്വാസവചനങ്ങളുമായി അണിനിരക്കുന്നവരുമുണ്ട്. മീര-ഹരിത വിവാദത്തില്‍ മറ്റൊരു പ്രത്യേകതകൂടിയുണ്ട്. രണ്ടുപേരും പ്രഖ്യാപിത ഇടതുപക്ഷമായതുകൊണ്ട് പു.ക.സ നേതാക്കന്മാര്‍ ആരുടെ പക്ഷം ചേരണമെന്ന ധര്‍മ്മസങ്കടത്തിലാണ്. തകഴി, എംടി, ഒ.വി. വിജയന്‍, പുനത്തില്‍, എം.പി. നാരായണപിള്ള തുടങ്ങിയവരൊക്കെ ഈ അവസ്ഥ പിന്നിട്ടവരല്ലേയെന്ന് ന്യായീകരണത്തൊഴിലാളികള്‍ വാദിക്കുന്നു. ജ്ഞാനപീഠ ജേതാവായ മഹാകവി ജി പെരുങ്കള്ളനാണെന്ന് പറഞ്ഞാണല്ലോ അഴീക്കോട് പേരെടുത്തത്. എഴുത്തച്ഛന്‍ സമ്പൂര്‍ണ്ണമായി മറ്റൊരു അദ്ധ്യാത്മ രാമായണത്തിന്റെ മാറ്റെഴുത്തുകാരനാണെന്നു ആരോപിക്കപ്പെട്ടിട്ടുണ്ട്. (വന്നു, വന്ന്, എഴുത്തച്ഛന്‍ ജീവിച്ചിരുന്നിട്ടേയില്ലെന്നാണ് വിനോയ് തോമസ് ഈയിടെ കടുപ്പിച്ചു പറഞ്ഞത്. ക്രിസ്ത്യന്‍ മിഷണറിമാരാണത്രേ ഭാഷാപിതാക്കന്മാരും കൊച്ചപ്പന്മാരും!).
കേരളത്തിന് നല്ല വായനക്കാരായ ഒരു മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമുള്ളപ്പോള്‍ വായനക്കാര്‍ക്ക് സാഹിത്യചോരന്മാരില്‍നിന്നും മതിയായ സംരക്ഷണം കിട്ടുമെന്നു കരുതാം. സദാചാരപ്പോലീസിനെപ്പോലെ സാഹിത്യപ്പോലീസും അഴിഞ്ഞാടാതിരിക്കാന്‍ നടപടികള്‍ എടുക്കാവുന്നതേയുള്ളൂ. മുന്‍ മുഖ്യമന്ത്രിയുടെ രക്ഷാപ്രവര്‍ത്തകര്‍ക്കെതിരെയെന്നപോ
ലെ വയലാര്‍-സാഹിത്യ അക്കാദമി അവാര്‍ഡുജേതാക്കളെക്കുറിച്ചും വിജിലന്‍സ് അന്വേഷണം നടത്താം. സ്ഥിരമായ മോഷണലീലയില്‍ ഏര്‍പ്പെടുന്ന എഴുത്തുകാരേയും അവരെ ചുമലിലേറ്റുന്ന പ്രസാധകരേയും കരിമ്പട്ടികയില്‍പ്പെടുത്താന്‍ കഴിയും. ഒരു പരിശോധനയും കൂടാതെ, സ്വന്തം കക്ഷികള്‍ക്ക് കണ്ണടച്ച് അവാര്‍ഡ് വാരിക്കോരി കൊടുത്ത്, ആപ്പിലായ അക്കാദമിയും കരുതിയിരിക്കുന്നത് നന്ന്. അല്ല, ഇതൊന്നും നടപ്പിലാക്കാനാവുന്നില്ലെങ്കില്‍ സാഹിത്യത്തിലെ തസ്‌കര പ്രതിഭകള്‍ക്ക് മാത്രമായി ‘ദീപയടി’- സ്മാരക അവാര്‍ഡും പ്രത്യേകമായി ഏര്‍പ്പെടുത്താവുന്നതേയുള്ളൂ! ഒരു സാഹിത്യ ‘ധവളപത്രം’- കൂടിയാവാം!
‘പലനാള്‍ കള്ളന്‍ ഒരു നാള്‍ പിടിയില്‍!’- എന്ന കാര്യം എഴുത്തുകാരും ഓര്‍ത്താല്‍ നന്ന്. കുറച്ച് നിരൂപകരെയും ന്യായീകരണ ഗുണ്ടകളെയും ചുറ്റും നിര്‍ത്തി സ്ഥിരമായി സാഹിത്യമോഷണത്തില്‍ മുഴുകി മുഖ്യധാരയില്‍ വിരാജിക്കുന്നവര്‍, വായനക്കാര്‍ എല്ലാം അറിയുന്നുണ്ട് എന്ന് ഇനിയെങ്കിലും മനസ്സിലാക്കിയാല്‍ അവര്‍ക്കുതന്നെ നല്ലത്. കക്കാന്‍ പഠിച്ചാല്‍ പോര, നില്‍ക്കാനും പഠിക്കണമെന്ന് മലയാളി പണ്ടേ ഉരുവിട്ടിരുന്നതിന്റെ പൊരുള്‍ നോവലിസ്റ്റുകളും അറിയണം. കക്ഷിരാഷ്‌ട്രീയത്തിന്റെ ഇടുക്കുതൊഴുത്തുകളൊന്നും ഈ അവനവന്‍ കടമ്പകളെ രക്ഷിച്ചെന്നുവരില്ല!















