ടൊറന്റോയില്‍ നിന്ന്
വിനോദ് ജോണ്‍
ഒന്റാറിയോ: ഐസ് ഹോക്കിയുടെയും ബെയ്‌സ്‌ബോളിന്റെയും ലക്രോസിന്റെയുമൊക്കെ നാടാണ് കാനഡ. ആ മണ്ണിലേക്കാണ് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ കണ്ണും കാതും എത്തുന്നത്. ഫുട്‌ബോള്‍ എന്നങ്ങ് പൂര്‍ണമായും പറയാന്‍ വരട്ടെ. അത് ഇവിടെ വേറെ കളിയാണ്. അമേരിക്കന്‍ ഫുട്‌ബോളിനോടും റഗ്ബിയോടും സാമ്യമുള്ള കായികഇനം. നമ്മുടെ കാല്‍പന്ത് കളി കാനഡക്കാര്‍ക്കും അമേരിക്കക്കാര്‍ക്കുമെല്ലാം സോക്കറാണ്. കാനഡ ലോകകപ്പ് എടുക്കുമോ എന്ന ചോദ്യത്തിന് ഒരു രസികന്റെ മറുപടി വെറും ആക്കിയ ചിരിയായിരുന്നു. എങ്കില്‍ മെക്‌സിക്കോയെക്കാള്‍ നന്നായി കളിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയാകട്ടെ ‘പൂക്കി’- മെക്‌സിക്കോ ഹോക്കിയില്‍ ജയിക്കുന്ന ദിവസം നമുക്ക് സോക്കറില്‍ അവരെ മറികടക്കുന്നതിനെക്കുറിച്ച് ആലോചിച്ചു തുടങ്ങാം!
ഫിഫ റാങ്കിങ്ങില്‍ മുപ്പതാമതുള്ള കാനഡയ്‌ക്ക് ഉദ്ഘാടന മത്സരത്തില്‍ എതിരാളി, അറുപത്തിനാലാം സ്ഥാനത്തുള്ള ബോസ്‌നിയ-ഹെര്‍സെഗൊവീനയാണ്. ആവേശത്തിന് ഇതില്‍ക്കൂടുതലെന്തു വേണം? പക്ഷേ, ആ പ്രതീക്ഷയ്‌ക്കുമേലും കരിനിഴലുണ്ട്. കടലാസില്‍ പിന്നിലായ ഈ എതിരാളികള്‍, പന്ത്രണ്ടാം റാങ്കുകാരായ ഇറ്റലിയെയും മുപ്പത്തിയേഴാം റാങ്കുകാരായ വെയില്‍സിനെയുമൊക്കെ വീഴ്‌ത്തിയാണ് വരുന്നത്. മഞ്ഞുകാലം കഴിഞ്ഞിട്ട് ആഴ്ചകളായതേയുള്ളു. ഇനി ചൂടുകാലമാണ്. സ്റ്റേഡിയത്തില്‍ വെള്ളക്കുപ്പികള്‍ക്ക് ഫിഫ വിലക്കേര്‍പ്പെടുത്തിയതു പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചു. മൃദുവായ ഒരു കുപ്പിയില്‍ വെള്ളമാകാമെന്നാണ് തീരുമാനമായത്.
മൂന്നു രാജ്യങ്ങളിലെ പതിനാറ് സ്റ്റേഡിയങ്ങളിലാണ് മത്സരം. ഒന്റാരിയോ പ്രവിശ്യയുടെ തലസ്ഥാനമായ ടൊറന്റോയിലും ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യയിലെ വാന്‍കൂവറിലുമാണ് കാനഡയിലെ മല്‍സരങ്ങള്‍. ഇവിടത്തെ ഏറ്റവും ചെലവേറിയ നഗരമായ വാന്‍കൂവറില്‍ ഏഴും ഏറ്റവും വലിയ നഗരമായ ടൊറന്റോയില്‍ ആറും. ഈ ലോകകപ്പിലെ മലയാളി ടച്ച് ആയ കണ്ണൂര്‍ക്കാരന്‍ തഹസീന്‍ മുഹമ്മദ് കുപ്പായമിടുന്ന ഖത്തറിനെയാണ് കാനഡ രണ്ടാം മല്‍സരത്തില്‍ വാന്‍കൂവറില്‍ 18ന് നേരിടുക. അവിടെത്തന്നെ 24ന് സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെയാണ് ആദ്യറൗണ്ടിലെ മൂന്നാം പോരാട്ടം. ജര്‍മനി, ക്രൊയേഷ്യ, ബെല്‍ജിയം, സെനഗല്‍, ഓസ്‌ട്രേലിയ, ഇറാഖ്, ഘാന, പാനമ, ഐവറി കോസ്റ്റ്, തുര്‍ക്കി, ന്യൂസീലന്‍ഡ്, ഈജിപ്ത് ടീമുകളും കാനഡയില്‍ ഗ്രൂപ്പ് മത്സരം കളിക്കാനിറങ്ങും.
കാനഡ ഇതിനുമുന്‍പ് 1986, 2022 വര്‍ഷങ്ങളിലാണ് ലോകകപ്പിനു ബൂട്ടണിഞ്ഞത്. ആറ് കളിയില്‍ ഒന്നും ജയിച്ചില്ല. രണ്ടുതവണ ഗോളടിച്ചെങ്കിലും അതിലൊന്ന് സ്വന്തം വലയിലേക്കായിരുന്നു. കഴിഞ്ഞതവണ ഖത്തറില്‍ ഇപ്പോഴത്തെ ക്യാപ്റ്റന്‍, ബയേണ്‍ മ്യൂണിക് താരം, അല്‍ഫോന്‍സോ ഡേവിസ് ക്രൊയേഷ്യയുടെ വലകുലുക്കിയതാണ് ഏക കനേഡിയന്‍ ഗോള്‍. ഇക്കുറി പരിക്കിന്റെ പിടിയിലായ അല്‍ഫോന്‍സോ ഉദ്ഘാടനമത്സരത്തില്‍ കളത്തിലിറങ്ങുമോയെന്ന ആകാംക്ഷയുണ്ട്. യുവന്റസ് താരം ജൊനാഥന്‍ ഡേവിഡും വിയ്യാറയല്‍ കുപ്പായമണിയുന്ന ടെയ്‌ജോന്‍ ബുക്കാനനുമാണ് കനേഡിയന്‍ നിരയിലെ മറ്റു സ്റ്റാറുകള്‍. അമേരിക്കക്കാരന്‍ ജെസി മാര്‍ഷാണ് പരിശീലകന്‍.
പതിനഞ്ചു ലക്ഷത്തിലേറെ സന്ദര്‍ശകരെയാണ് വാന്‍കൂവര്‍ പ്രതീക്ഷിക്കുന്നത്, ടൊറന്റോയില്‍ മൂന്നു ലക്ഷത്തിലേറെയും. അവിടെ നാല് പാര്‍ക്കുകളിലാണ് സോക്കര്‍ പിച്ചുകള്‍ തയാറാക്കിയിരിക്കുന്നത്. പരിശീലനങ്ങള്‍ക്കുകൂടി ഒരുക്കിയിട്ടുള്ള സൗകര്യങ്ങളുടെ റാങ്കിങ്ങില്‍ കാനഡയിലേത് ആദ്യ അഞ്ചു സ്ഥാനങ്ങള്‍ക്കുള്ളിലാണെന്നതും ശ്രദ്ധേയം.
നാല്‍പത്തിയഞ്ചോളം വര്‍ഷം പഴക്കമുള്ള വാന്‍കൂവറിലെ ബിസി പ്‌ളേസ് സ്റ്റേഡിയം ഇരുനൂറോളം ദശലക്ഷം കനേഡിയന്‍ ഡോളര്‍ മുടക്കിയാണ് പുതുക്കിയത്. അതായത് നൂറ്റിമുപ്പതു കോടിയിലേറെ രൂപ. അന്‍പത്തിനാലായിരം കാണികളെ ഉള്‍ക്കൊള്ളാനാകുന്ന സ്റ്റേഡിയം 2010ല്‍ വിന്റര്‍ ഒളിംപിക്‌സിനും വേദിയായിരുന്നു. താപനില നിയന്ത്രിക്കാനായി, അടച്ചിട്ട മേല്‍ക്കൂരയ്‌ക്ക് കീഴിലാകും മല്‍സരങ്ങള്‍. കാനഡ രണ്ടാംറൗണ്ടിലേക്ക് കടക്കുകയാണെങ്കിലുള്ള മല്‍സരങ്ങളും ഇവിടെയാകും. നഗരത്തിലെ പ്രശസ്തമായ സയന്‍സ് വേള്‍ഡ് ഇപ്പോള്‍ നോക്കിയാല്‍ 40 മീറ്ററോളം വലിപ്പത്തിലുള്ള പടുകൂറ്റന്‍ പന്താണ് കാണാനാകുക. വാന്‍കൂവറില്‍ കാനഡയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദേശീയപതാക പാറിപ്പറക്കും. 160 മീറ്റര്‍ നീളവും 80 മീറ്റര്‍ വീതിയുമുള്ള പതാകയുടെ ഭാരം 1587 കിലോയാണ്.
ഇത്തവണത്തെ ലോകകപ്പ് മൈതാനങ്ങളില്‍ ഏറ്റവും ചെറുതാണ് ടൊറന്റോയിലേതെങ്കിലും പുല്‍മൈതാനിയുടെ ഗുണനിലവാരത്തില്‍ ടോപ് ആണെന്നത് അഭിമാനത്തോടെയാണ് സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നത്. ഏതു കാലാവസ്ഥയ്‌ക്കും അനുയോജ്യമായ ഈ ടര്‍ഫ് അഞ്ചു വര്‍ഷംകൊണ്ടാണ് ഒരുക്കിയെടുത്തത്. ടിക്കറ്റ് വില താങ്ങാനാവാത്തതാണെന്നു ആക്ഷേപമുണ്ടെങ്കിലും 90% ടിക്കറ്റും വിറ്റുപോയെന്നു ഫിഫ പറയുന്നു. ടൊറന്റോയിലെ ഉദ്ഘാടന മല്‍സരത്തിന് അന്‍പതിനായിരം മുതല്‍ ഇരുപത്തിരണ്ടുലക്ഷത്തിലേറെ രൂപ വരെ വിലവരുന്ന ടിക്കറ്റുകള്‍ ഇപ്പോഴും വില്‍പനയ്‌ക്കുണ്ടെന്ന് വിവിധ വെബ്‌സൈറ്റുകളില്‍ കാണാം. വാന്‍കൂവറില്‍ ഓസ്‌ട്രേലിയ- തുര്‍ക്കി മല്‍സരത്തിന് ഇരുപതിനായിരത്തോളം രൂപയ്‌ക്കു ടിക്കറ്റ് കിട്ടാനുണ്ട്. കാനഡ- ഖത്തര്‍ മല്‍സരത്തിനു കുറഞ്ഞ് മുപ്പതിനായിരത്തിലേറെ രൂപ മുടക്കണം.
ഇവരാദ്യം
2026ലെ ഫിഫ ലോകകപ്പില്‍ ടീമുകളുടെ എണ്ണം 48 ആയി ഉയര്‍ത്തിയതോടെ കൂടുതല്‍ രാജ്യങ്ങള്‍ ലോകകപ്പിനു യോഗ്യരായി. ഇതില്‍ കുറസാവോ, ഉസ്‌ബെക്കിസ്ഥാന്‍, ജോര്‍ദാന്‍, കേപ് വെര്‍ദെ എന്നീ രാജ്യങ്ങള്‍ ലോകകപ്പ് ചരിത്രത്തില്‍ നടാടെയാണ് കളിക്കുന്നത്
ഉസ്‌ബെക്കിസ്ഥാന്‍
ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ മികച്ച പ്രകട നം ഉസ്‌ബെക്കിസ്ഥാലെ ലോകകപ്പിനെത്തിച്ചു. ടീമിലെ ഏറ്റവും മികച്ച താരം ഇറ്റാലിയന്‍ ക്ലബ്ബായ എഎസ് റോമ, ഫ്രഞ്ച് ക്ലബ്ബായ ലിയോണ്‍ തുടങ്ങിയവയ്‌ക്ക് വേണ്ടി കളിച്ച സ്ട്രൈക്കര്‍ എല്‍ദോര്‍ ഷൊമുറോദോവ് ആണ്. രാജ്യത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും ഇദ്ദേഹമാണ്. ലോകകപ്പില്‍ ഗ്രൂപ്പ് കെയില്‍ പോര്‍ച്ചുഗല്‍, കോംഗോ, കൊളംബിയ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് ഉസ്ബെക്കിസ്ഥാനുള്ളത്.
കുറസാവോ
ഈ ലോകകപ്പ് കളിക്കുന്ന ഏറ്റവും ചെറിയ രാജ്യം. കരീബിയന്‍ ദ്വീപ് സമൂഹങ്ങളിലൊന്നാണ് കുറസാവോ. 1.6 ലക്ഷം മാത്രമാണ് ജനസംഖ്യ. വടക്കേ അമേരിക്കന്‍- കരീബിയന്‍ മേഖലയില്‍ നിന്നുള്ള വമ്പന്‍മാരായ യുഎസ്എ, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ 2026 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതി നാല്‍ അവര്‍ക്ക് നേരിട്ട് യോഗ്യത ലഭിച്ചിരുന്നു. ഇത് കുറസാവോ പോലുള്ള ചെറിയ കരീബിയന്‍ രാജ്യങ്ങള്‍ക്ക് വലിയൊരു അവസരമായി. യോഗ്യതാ റൗണ്ടുകളില്‍ മികച്ച തന്ത്രങ്ങളിലൂടെയും പോരാട്ടവീര്യത്തിലൂടെയും മുന്നേറിയ കുറസാവോ, ചരിത്രത്തിലാദ്യമായി 2026 ഫിഫ ലോകകപ്പിന് യോഗ്യത നേടി. ഡച്ച് ഫുട്ബോളിന്റെ ശക്തമായ സ്വാധീനമുള്ള ശൈലിയാണ് കുറസാവോയുടേത്.
ജോര്‍ദാന്‍
മിഡില്‍ ഈസ്റ്റില്‍ നിന്ന് ഏഷ്യന്‍ ഫുട്ബോളിലെ കരുത്തുറ്റ ശക്തിയായി ഉയര്‍ന്ന രാജ്യമാണ് ജോര്‍ദാന്‍.
ചരിത്രത്തിലാദ്യമായി 2004-ല്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടി. 2024 ഏഷ്യന്‍ കപ്പിലെ വന്‍ മുന്നേറ്റം നല്‍കിയ ആത്മവിശ്വാസവുമായി ഇറങ്ങിയ ജോര്‍ദാന്‍, 2026 ലോകകപ്പ് യോഗ്യതാ റൗണ്ടിലും ആധിപത്യം തുടര്‍ന്നു. ജോര്‍ദാന്‍ സെല്ലമി എന്ന മൊറോക്കന്‍ പരിശീലകന്റെ കീഴില്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടിലെ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെ ജോര്‍ദാന്‍ ചരിത്രത്തിലാദ്യമായി ഫിഫ ലോകകപ്പിന് യോഗ്യത നേടി.
കേപ് വെര്‍ദെ
ഫുട്ബോള്‍ ചരിത്രത്തിലെ സുവര്‍ണ്ണ നിമിഷം പിറന്നത് 2026 ഫിഫ ലോകകപ്പ് യോഗ്യതയിലൂടെയാണ്. പോര്‍ച്ചുഗീസ് ഫുട്ബോളിന്റെ സാങ്കേതിക മികവും ആഫ്രിക്കന്‍ ഫുട്ബോളിന്റെ ശാരീരികക്ഷമതയും ഒത്തുചേര്‍ന്ന കളിശൈലിയാണ് കേപ് വെര്‍ദെയുടേത്. പന്തടക്കത്തിലും തന്ത്രപരമായ പ്രതിരോധത്തിലും അവര്‍ മികച്ചു നില്‍ക്കുന്നു. ആഫ്രിക്കന്‍ ഫുട്ബോളിലെ വമ്പന്‍ ശക്തികളായ നൈജീരിയ, സെനഗല്‍, ഈജി പ്ത് തുടങ്ങിയ ടീമുകള്‍ക്ക് പോലും ഇന്ന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ പോന്ന കരുത്തരായി ഈ കൊച്ചു ദ്വീപ് വളര്‍ന്നു കഴിഞ്ഞു.
















