ന്യൂദല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ തകർന്നടിഞ്ഞ പാക് സൈന്യം, കഴിഞ്ഞ 16 മാസത്തിനിടെ ഭൗമനിരീക്ഷണത്തിന് സഹായിക്കുന്ന ആറ് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് അയച്ചുകഴിഞ്ഞതായി റിപ്പോര്‍ട്ട്. ഇതിന് പിന്നില്‍ ചൈനയാണെന്നറിയുന്നു.
ഭാരതത്തിന്റെ മണ്ണിനെ അടുത്ത് നിരീക്ഷിച്ചറിയാന്‍ ഈ ഉപഗ്രഹങ്ങള്‍ക്ക് കഴിയും. സ്വന്തമായി ഒരു സൂചി പോലും നിർമ്മിക്കാൻ ശേഷിയില്ലാത്ത, സാമ്പത്തികമായി പാപ്പരായ പാകിസ്താൻ പെട്ടെന്ന് ഇത്രയധികം ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയയ്‌ക്കുന്നത് എങ്ങിനെയാണ്? ഇതിന് പിന്നില്‍ പൂർണ്ണമായും ചൈനയുടെ സാങ്കേതിക സഹായവും ഭീമമായ ഫണ്ടിംഗുമാണ്. ഭാരതത്തിന്റെ വളർച്ചയില്‍ ഭയന്ന ഇരു ശത്രുരാജ്യങ്ങളും ചേർന്ന് നടത്തുന്ന ഈ നീക്കത്തെ പ്രതിരോധ രംഗത്തെ വിദഗ്ധർ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.
1961-ല്‍ രൂപീകൃതമായിട്ടും കഴിഞ്ഞ ആറ് പതിറ്റാണ്ടിലേറെയായി ഫണ്ടില്ലാതെയും കൃത്യമായ ലക്ഷ്യങ്ങളില്ലാതെയും നിശ്ചലാവസ്ഥയിലായിരുന്ന പാകിസ്താന്റെ ബഹിരാകാശ ഏജൻസിയായ ‘സുപാർകോ’ (SUPARCO), 2025 ജനുവരി മുതല്‍ 2026 ഏപ്രില്‍ വരെയുള്ള വെറും 16 മാസത്തിനുള്ളിലാണ് അരഡസനോളം ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. 60 വർഷം കൊണ്ട് ചെയ്യാൻ കഴിയാത്ത കാര്യങ്ങള്‍ പെട്ടെന്ന് ചെയ്യാൻ പാകിസ്ഥാന് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കോടിക്കണക്കിന് രൂപയാണ് നല്‍കിയാണ് സഹായിച്ചിരിക്കുന്നത്. ചൈനയുടെ ലക്ഷ്യം ഇന്ത്യയെ തകര്‍ക്കുക എന്നത് തന്നെ. ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളിലെ സൈനിക നീക്കങ്ങള്‍, തന്ത്രപ്രധാനമായ നിർമ്മാണങ്ങള്‍, പ്രതിരോധ കോട്ടകള്‍ എന്നിവ കൃത്യമായി നിരീക്ഷിക്കുക എന്നതാണ് ചൈനീസ് സഹായത്തോടെ വിക്ഷേപിച്ച ഈ പാക് ഉപഗ്രഹങ്ങളുടെ ലക്ഷ്യം. പകല്‍സമയത്തുപോലും അതിതീവ്ര ദൃശ്യങ്ങള്‍ പകർത്താൻ ശേഷിയുള്ള ഹൈ-റെസല്യൂഷൻ ഇമേജിംഗ്, ഭൂമിയിലെ വസ്തുക്കളുടെ കൃത്യമായ രാസഘടന തിരിച്ചറിയാൻ സഹായിക്കുന്ന ഹൈപ്പർസ്പെക്‌ട്രല്‍ സെൻസറുകള്‍, തുടർച്ചയായി വിവരങ്ങള്‍ കൈമാറാൻ ശേഷിയുള്ള അഡ്വാൻസ്ഡ് റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യ എന്നിവയാണ് ഈ ഉപഗ്രഹങ്ങളില്‍ ഉള്ളത്.
അതേ സമയം ഇന്ത്യയുടെ പക്കലുള്ള ഉപഗ്രഹ വിരുദ്ധ മിസൈല്‍ സാങ്കേതികവിദ്യയും (A-SAT) സ്വന്തം ചാര ഉപഗ്രഹ ശൃംഖലയും പാകിസ്ഥാന്റെയും ചൈനയുടെയും ഏത് ചരടുവലികളെയും നിഷ്പ്രഭമാക്കാൻ പോന്നതാണെന്ന് കരുതുന്നു. ഇന്ത്യയാകട്ടെ എല്ലാതരത്തിലും ഒരു യുദ്ധത്തെ നേരിടാന്‍ തയ്യാറായിത്തന്നെയാണ് ഇരിക്കുന്നത്. മിസൈലുകളില്‍ ആണവവാഹക ശേഷിയുള്ള യുദ്ധമുനകള്‍ സജ്ജമാക്കിയിരിക്കുകയാണ് ഇന്ത്യ. ശത്രുക്കള്‍ക്ക് നേരെ ആദ്യം ആണാവായുധം പ്രയോഗിക്കില്ലെന്ന പഴയ നയമെല്ലാം ഇന്ത്യ കെട്ടിപ്പൂട്ടുകയാണ്. ചൈനയുടെ പണം പറ്റി ഇന്ത്യയെ വെല്ലുവിളിക്കുന്ന തിരിയുന്ന പാകിസ്ഥാന്റെ ഈ ‘ബഹിരാകാശ ചാരക്കണ്ണ്’ ഫലപ്രദമായി ചെറുക്കാന്‍ തന്നെ ഒരുങ്ങിയിരിക്കുകയാണ് ഭാരതം.
















