കൊച്ചി: കേരളത്തിലേക്ക് ഇതരസംസ്ഥാന തൊഴിലാളികളുടെ ഒഴുക്ക് വീണ്ടും തുടങ്ങി. പാസഞ്ചര്‍, എക്‌സ്പ്രസ് ട്രെയിനുകളിലും വിമാനത്തിലുമാണ് ഇവര്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ആലുവ റെയില്‍വേ സ്റ്റേഷനില്‍ ആയിരക്കണക്കിന് ഇതരസംസ്ഥാന തൊഴിലാളികളാണ് വന്നിറങ്ങിയത്. ബംഗാള്‍, ആസാം എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കുടുംബസമേതമാണ് ഇവര്‍ എത്തിയിരിക്കുന്നത്. ഓരോ കുടുംബത്തിലും അഞ്ചും ആറും കുട്ടികളടങ്ങുന്ന വലിയ സംഘങ്ങളാണ് എത്തുന്നതിലേറെയും. ഇത്തരത്തില്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ബംഗ്ലാദേശില്‍ നിന്നും മ്യാന്‍മറില്‍ നിന്നുമുള്ള (രോഹിങ്ക്യകള്‍) ആണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അതിര്‍ത്തി കടന്ന് വ്യാജരേഖകളുമായി ഭാരതത്തില്‍ തങ്ങുന്നവരാണ് ഇവര്‍.
ആസാമിലും ബംഗാളിലും വ്യാജ രേഖകളുമായി ഒരു കൂട്ടം ബംഗ്ലാദേശികളാണ് താമസിക്കുന്നത്. അവിടെയുള്ള സര്‍ക്കാര്‍ പരിശോധനകള്‍ കര്‍ശനമാക്കിയതോടെ തങ്ങളുടെ സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിന് പകരം സുരക്ഷിത താവളങ്ങള്‍ തേടി കോണ്‍ഗ്രസോ കോണ്‍ഗ്രസ് സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലേക്ക് കൂട്ടത്തോടെ ചേക്കേറുകയാണെന്നാണ് ഇവര്‍ക്കൊപ്പം ജോലി ചെയ്യുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. ഇതിന്റെ ഭാഗമായാണ് കേരളത്തിലേക്കും ഇവരുടെ വലിയ തോതിലുള്ള കുടിയേറ്റം നടക്കുന്നത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന എറണാകുളം ജില്ലയിലെ പെരുമ്പാവൂരും പരിസര പ്രദേശങ്ങളുമാണ് ഇവരുടെ പ്രധാന ലക്ഷ്യസ്ഥാനം.
കേരളത്തിലെത്തിയ ഇവരില്‍ പലരും ബംഗ്ലാദേശികളാണെന്ന് ഒപ്പം ജോലിചെയ്യുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ തന്നെ രഹസ്യമായി സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത് പ്രാദേശിക ജനവിഭാഗങ്ങള്‍ക്കിടയിലും സുരക്ഷാ ഏജന്‍സികള്‍ക്കിടയിലും വലിയ ആശങ്കയ്‌ക്ക് കാരണമായിട്ടുണ്ട്. വ്യാജ തിരിച്ചറിയല്‍ രേഖകളാണ് ഇതില്‍ പ്രധാനം. ബംഗാള്‍, അസം വിലാസങ്ങളില്‍ നിര്‍മിച്ച വ്യാജ ആധാര്‍ കാര്‍ഡുകളും തിരിച്ചറിയല്‍ കാര്‍ഡുകളുമാണ് ഇവരുടെ പക്കലുള്ളതെന്ന് ആക്ഷേപമുണ്ട്. കൃത്യമായ പശ്ചാത്തല പരിശോധനയില്ലാതെ അതിര്‍ത്തി കടന്നെത്തുന്നവര്‍ പെരുകുന്നത് സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയ്‌ക്ക് വലിയ വെല്ലുവിളിയാകുന്നുണ്ട്.
തൊഴില്‍മേഖലയിലെ അധിനിവേശത്തിന്റെ ഭാഗമായി കുറഞ്ഞ കൂലിക്ക് ജോലി ചെയ്യാന്‍ ഇവര്‍ തയാറാകുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ തൊഴിലാളികള്‍ക്കും പ്രാദേശിക തൊഴിലാളികള്‍ക്കും തിരിച്ചടിയാകുന്നു.
റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പോലീസ് പരിശോധനകള്‍ ശക്തമാക്കണമെന്നും, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള തൊഴില്‍ മേഖലകളില്‍ താമസിക്കുന്നവരുടെ രേഖകള്‍ കര്‍ശനമായി പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് വിവിധ സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തൊഴില്‍ വകുപ്പും പോലീസും സംയുക്തമായി ഇതര സംസ്ഥാന തൊഴിലാളികളുടെ കൃത്യമായ ഡാറ്റാബേസ് തയാറാക്കണമെന്ന ആവശ്യവും ശക്തമാണ്.
















