
പ്രധാനമന്ത്രി നരേന്ദ്ര മോദി എച്ച്. ഡി. ദേവഗൗഡയെ സന്ദര്‍ശിച്ചപ്പോള്‍
ഭാരതത്തില്‍ ഏറ്റവും അധികം കാലം ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ച്ചയായി സേവനമനുഷ്ഠിക്കുകയും ചെയ്ത പ്രധാനമന്ത്രിയായി നരേന്ദ്ര മോദി മാറിയതില്‍ ഏറെ സന്തോഷമുണ്ട്. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഭരണകാലത്തിന്റെ റെക്കോര്‍ഡ് മറികടന്നതിലല്ല, മറിച്ച് അത് ഭാരത ജനാധിപത്യ വിജയത്തെക്കുറിച്ച് നിരവധി കാര്യങ്ങള്‍ വിളിച്ചോതുന്നുവെന്നതിലാണ് സന്തോഷം. രാജ്യം ഏറെ അഭിവൃദ്ധി പ്രാപിച്ചു. അതിശയകരമായ ആ വിജയഗാഥയില്‍ മോദിയുടെ സംഭാവന ചരിത്രപരവുമാണ്.
പണ്ഡിറ്റ് നെഹ്റു 1952 വരെ തെരഞ്ഞെടുക്കപ്പെടാത്ത പ്രധാനമന്ത്രിയായിരുന്നു. ഒരുപോലെ കഴിവും സമര്‍പ്പണവുമുള്ള വ്യക്തികള്‍ക്കിടയില്‍ നിന്ന് 1947-ല്‍ അസാധാരണ സാഹചര്യത്തിലാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. ജനങ്ങള്‍ക്കുമേല്‍ ഒരുതരം വീറ്റോ അധികാരം പോലെ മഹാത്മാഗാന്ധിയുടെ ധാര്‍മിക ആജ്ഞയായിരുന്നു പ്രധാനമന്ത്രി സ്ഥാനത്തേക്ക് നെഹ്റുവിന്റെ നാമനിര്‍ദ്ദേശം. ഗാന്ധിജിയുടെ അനുഗ്രഹവും സ്വാതന്ത്ര്യസമരത്തിന്റെ പ്രഭാവലയവുമായാണ് അദ്ദേഹം 1952-ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിനെ നേരിട്ടത്.
അക്കാലത്ത് രാഷ്‌ട്രീയത്തില്‍ കുത്തകയുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഷ്‌ട്രീയമായി യാതൊരു മത്സരവും നേരിടേണ്ടി വന്നില്ല. 53 രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ മത്സരിച്ചെങ്കിലും അവരുടെ സാന്നിധ്യവും സ്വാധീനവും തീരെ ചെറുതായിരുന്നു. എന്നാല്‍ 2014-ല്‍ മോദി ആദ്യമായി പ്രധാനമന്ത്രി പദത്തിലേക്ക് ഉയര്‍ത്തപ്പെടുകയും 2024-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തപ്പോഴേക്കും ഭാരതം തീര്‍ത്തും വ്യത്യസ്തമായ രാജ്യമായി മാറിയിരുന്നു. വലിപ്പത്തിലും വൈവിധ്യത്തിലും സമ്പദ് വ്യവസ്ഥയിലും പൗരന്മാരുടെ വികാസത്തിലുമെല്ലാം പഴയതുമായി താരതമ്യം ചെയ്യാനാവാത്തവിധമുള്ള മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
2014-ലോ 2024-ലോ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നതിനേക്കാള്‍ വളരെ എളുപ്പമായിരുന്നു 1952-ലെ തെരഞ്ഞെടുപ്പ് എന്ന വാദം നല്ല നിരീക്ഷണമായി തോന്നാമെങ്കിലും അതത്ര ശരിയായ വിലയിരുത്തലല്ല. 1996-ല്‍ ഞാന്‍ പ്രധാനമന്ത്രിയായപ്പോള്‍പോലും സാഹചര്യങ്ങളും രാഷ്‌ട്രീയ മാനദണ്ഡങ്ങളും മത്സരവുമെല്ലാം പൂര്‍ണ്ണമായി മാറിയിരുന്നു. രാജ്യം കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചു തുടങ്ങുകയും ഉയര്‍ന്ന പങ്കാളിത്തം കാണിക്കുകയും പക്വതയാര്‍ജ്ജിക്കുകയും ചെയ്തിരുന്നു. നെഹ്റു-ഗാന്ധി കുടുംബത്തിന് പുറത്തെ പ്രധാനമന്ത്രിമാരെ സംബന്ധിച്ചിടത്തോളം അവകാശപ്പെടാന്‍ തക്ക തിളക്കമാര്‍ന്ന പ്രഭാവലയമൊന്നും ഉണ്ടായിരുന്നില്ല. മുന്‍ഗണനയോ പാരമ്പര്യ മഹിമയോ വലിയൊരു പദവിയിലേക്ക് കുതിച്ചുയരാന്‍ സഹായിക്കുന്ന പിന്തുണയോ അവര്‍ക്കില്ലായിരുന്നു. മോദിയുടെ കാര്യത്തിലും എന്റെ കാര്യത്തിലും മറ്റ് പല പ്രധാനമന്ത്രിമാരും ആസ്വദിച്ചതുപോലെയുള്ള സാമൂഹ്യ-സാംസ്‌കാരിക സ്വാധീനം ലഭിച്ചിരുന്നില്ല.
പ്രധാനമന്ത്രി പദവിയില്‍ എനിക്ക് അധികകാലം തുടരാനായില്ല. ഏകദേശം 11 മാസം മാത്രമായിരുന്നു എന്റെ കാലാവധി. എന്നാല്‍ സ്വയം തളരാതെയും വോട്ട് ചെയ്ത ജനങ്ങളില്‍ തളര്‍ച്ചയുടെ യാതൊരു ലക്ഷണങ്ങളുമില്ലാതെയും മോദി എങ്ങനെയാണ് ഇപ്പോഴും ഈ ഉന്നതസ്ഥാനത്ത് തുടരുന്നതെന്നും, അതിന് എന്ത് ദൈവാനുഗ്രഹമായിരിക്കും അദ്ദേഹം നേടിയിട്ടുണ്ടാകുകയെന്നും ഞാന്‍ അത്ഭുതപ്പെടാറുണ്ട്. അദ്ദേഹത്തിന്റെ ഭരണനേതൃത്വത്തിലെ കരുത്തും സഹിഷ്ണുതയും നെഹ്റുവില്‍ നാം കണ്ടതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്.
രാഷ്‌ട്രീയ മാറ്റങ്ങള്‍: താരതമ്യം
നെഹ്റുവിന്റെ കാലം മുതല്‍ ഇന്നുവരെ ഞാന്‍ സൂചിപ്പിച്ച മാറ്റത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്ന ചില രസകരമായ കണക്കുകള്‍ പരിശോധിക്കാം:
രാഷ്‌ട്രീയ പാര്‍ട്ടികളുടെ എണ്ണം: 1952-ലെ തിരഞ്ഞെടുപ്പില്‍ ആകെ 53 പാര്‍ട്ടികള്‍. 2024-ല്‍ മോദിക്ക് നേരിടേണ്ടി വന്നത് 2593 പാര്‍ട്ടികളെ.
വോട്ടര്‍മാരുടെ എണ്ണം: നെഹ്റുവിന്റെ കാലത്ത് 17 കോടി. 2014-ഓടെ അത് 83 കോടിയായി.
ജനസംഖ്യ: 1952-ല്‍ 34 കോടി. ഇന്ന് 146 കോടിയിലധികം.
നെഹ്റുവിന്റെ മന്ത്രിസഭ ജനവിഭാഗങ്ങളുടെ വലിപ്പത്തെയോ സാംസ്‌കാരിക-ജാതി വൈവിധ്യങ്ങളെയോ പ്രതിഫലിപ്പിക്കുന്നതായിരുന്നില്ല. പ്രധാനമന്ത്രിയെന്ന നിലയില്‍ നെഹ്റു മൂന്നാമത്തെയും അവസാനത്തെയും ഔദ്യോഗിക കാലാവധിയിലായിരുന്നപ്പോള്‍ പോലും മന്ത്രിസഭാ ഘടനയിലെ അസമത്വം അത്ഭുതകരമായിരുന്നു. സവര്‍ണ്ണ പുരുഷന്മാരായിരുന്നു ഭൂരിഭാഗവും. പിന്നാക്ക-ദുര്‍ബല വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാന്‍ ശ്രമിച്ച കാകാ കലേല്‍ക്കര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നെഹ്റു നിരസിച്ചു.
മോദി നേതൃത്വം നല്‍കുന്ന മന്ത്രിസഭ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ്. 27 ഒ.ബി.സി വിഭാഗക്കാരും 10 പട്ടികജാതി വിഭാഗക്കാരും 5 പട്ടികവര്‍ഗ്ഗ വിഭാഗക്കാരും മന്ത്രിസഭയിലുണ്ട്. സ്ത്രീ പ്രാതിനിധ്യത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. സ്ത്രീകള്‍ക്ക് ചരിത്രപരമായ പ്രാതിനിധ്യം നല്‍കി ജനാധിപത്യത്തെ കൂടുതല്‍ സമ്പൂര്‍ണ്ണമാക്കുന്നതിന് 2026 ഏപ്രിലില്‍ പാ
ര്‍ലമെന്റിന്റെ അംഗബലം വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശം മോദി മുന്നോട്ട് വച്ചിരുന്നു. വനിതാ സംവരണ ബില്‍ പാസാക്കാന്‍ അദ്ദേഹം ഇതിനകം മുന്‍കൈയ്യെടുത്തിട്ടുണ്ട്. സമീപഭാവിയില്‍ പാര്‍ലമെന്റിന്റെ അംഗബലം വര്‍ദ്ധിപ്പിക്കാന്‍ അദ്ദേഹം ശ്രമങ്ങള്‍ തുടരുമെന്നാണ് വിശ്വാസം.
മോദിയുടെ കീഴില്‍ പല തലങ്ങളിലും ആത്മബോധം കൈവരിച്ച രാജ്യമായി ഭാരതം മാറി. ജനങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ കൂടുതല്‍ ഉച്ചത്തില്‍ പ്രകടമാക്കുന്ന ജനാധിപത്യ രാജ്യമാണ് ഇന്ന് ഭാരതം. ജാതിബോധവും ഭരണഘടനാ അവകാശങ്ങളും പൗരാവകാശങ്ങളും ലിംഗസമത്വബോധവും പരിസ്ഥിതി ആശങ്കകളുമെല്ലാം പുതിയ തലങ്ങളിലേക്ക് വളര്‍ന്നിരിക്കുന്നു. നെഹ്റുവിന്റെ കാലത്ത് രാജ്യത്ത് ഭൂരിഭാഗവും നിരക്ഷരരായിരുന്നു. ജനാധിപത്യ സര്‍ക്കാരില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. എന്നാല്‍ രാജ്യത്തിന്റെയും ജനാധിപത്യത്തിന്റെയും പുരോഗതിക്ക് മാറ്റുകൂട്ടുന്ന ഇന്നത്തെ ജനത കൂടുതല്‍ അറിവുള്ളവരും രാഷ്‌ട്രീയബോധമുള്ളവരുമാണ്. യാതൊന്നും അവരുടെ ശ്രദ്ധയില്‍ പെടാതെ പോകുന്നില്ല.
നെഹ്റുവിന് പരമാവധി അര ഡസനോളം പത്രങ്ങളെ മാത്രമാണ് അഭിമുഖീകരിക്കേണ്ടി വന്നതെങ്കില്‍, സമൂഹമാധ്യമങ്ങള്‍ കാരണം മോദിക്ക് ഓരോ സെക്കന്‍ഡിലും ദശലക്ഷക്കണക്കിന് പേരുടെ സൂക്ഷ്മപരിശോധനയാണ് നേരിടേണ്ടി വരുന്നത്. സമൂഹമാധ്യമ വിമര്‍ശനങ്ങള്‍ പലപ്പോഴും വസ്തുതാവിരുദ്ധവും അന്യായവും കടുത്ത വ്യക്തിഹത്യകള്‍ നിറഞ്ഞതുമാകാം. മുഖ്യധാരാ പത്രങ്ങളുടെയും ടെലിവിഷന്‍ വാര്‍ത്താ ചാനലുകളുടെയും ഇരുപത്തിനാല് മണിക്കൂര്‍ നീളുന്ന വിമര്‍ശനങ്ങളെയും ശത്രുതാപരമായ സമീപനങ്ങളെയും അദ്ദേഹത്തിന് അഭിമുഖീകരിക്കേണ്ടി വരുന്നു. ടെലിവിഷന്‍ വാര്‍ത്തകള്‍ പോലും ഇല്ലാതിരുന്ന നെഹ്റുവിന്റെ കാലത്തെ അപേക്ഷിച്ച് ഇന്ന് രാജ്യത്ത് നൂറുകണക്കിന് വാര്‍ത്താ ചാനലുകളുണ്ട്.
നെഹ്റു ഔദ്യോഗിക പദവിയിലിരുന്ന വര്‍ഷങ്ങളെയും ദിവസങ്ങളെയും വിജയകരമായി മറികടന്ന നരേന്ദ്ര മോദിയെ ഞാന്‍ അഭിനന്ദിക്കുന്നു. സ്വന്തം ഭരണത്തിന് കീഴില്‍ ശക്തമായ ജനാധിപത്യ രാജ്യമായി ഭാരതം നിലകൊള്ളുന്നുവെന്ന് ഉറപ്പാക്കിയതിന് അദ്ദേഹം കൂടുതല്‍ പ്രശംസയര്‍ഹിക്കുന്നു. അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയായി രാജ്യം തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിലെ അദ്ദേഹത്തിന്റെ ശ്രമങ്ങളും കൃത്യമായ ക്ഷേമനയങ്ങളും സൈനിക സംഘര്‍ഷങ്ങളിലെ നിര്‍ണ്ണായക തീരുമാനങ്ങളും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നു. രാജ്യതാല്‍പ്പര്യങ്ങളുടെ കാര്യത്തില്‍ അദ്ദേഹം ഒട്ടും വിട്ടുവീഴ്ച ചെയ്യാറില്ല.
മോദി ഭരണത്തലവന്‍ മാത്രമല്ല, ജനങ്ങളോട് നിരന്തരം സഹാനുഭൂതിയോടെ സംവദിക്കുന്ന രാജ്യത്തിന്റെ മുഖ്യ ഉപദേശകന്‍ കൂടിയാണ്. അദ്ദേഹത്തിന്റെ ‘മന്‍ കി ബാത്’ പരിപാടികള്‍ ഞാന്‍ ഒരിക്കലും മുടക്കാറില്ല. നേട്ടങ്ങള്‍ കൈവരിച്ചവരെ കണ്ടെത്തി ആദരിക്കുന്ന അദ്ദേഹത്തിന്റെ പുരസ്‌കാരപ്പട്ടികയെ എപ്പോഴും ആദരവോടെയാണ് കാണുന്നത്.
പരമാവധി ജനങ്ങളിലേക്ക് നേരിട്ടെത്താന്‍ മോദി എപ്പോഴും ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയ മറ്റൊരു പ്രധാനമന്ത്രിയില്ല. നിരന്തര ആത്മപരിശോധനയാണ് മോദിയുടെ വിജയം. തുടര്‍ച്ചയായി സ്വയം വിലയിരുത്തലുകള്‍ക്ക് വിധേയനാകുന്നു. ഇനിയുമേറെ വര്‍ഷങ്ങള്‍ രാജ്യം ഭരിക്കാനും ജനസേവനം തുടരാനും വേണ്ട ഊര്‍ജ്ജവും ആരോഗ്യവും അദ്ദേഹത്തിന് ഉണ്ടാകട്ടെയെന്നാണ് പ്രാര്‍ത്ഥന.