തൃശൂര്‍: കേരളത്തിലെ വിവിധ സര്‍വകലാശാലകളിലേക്ക് ഗവര്‍ണര്‍ നിയമപ്രകാരം നടത്തിയ നാമനിര്‍ദേശങ്ങള്‍ക്കെതിരെ വ്യാജവാര്‍ത്തകള്‍ നിര്‍മിച്ചും സംഘടിത അക്രമണം നടത്തിയും ഇടതുപക്ഷം ജനാധിപത്യമൂല്യങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ഫെഡറേഷന്‍ ഓഫ് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്. സര്‍വകലാശാലാ ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചുകൊണ്ട് ചാന്‍സലര്‍ നടത്തിയ ഈ നാമനിര്‍ദേശങ്ങളെ എതിര്‍ക്കുന്നതിലൂടെ, സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ തങ്ങളുടെ കക്ഷിരാഷ്‌ട്രീയ വരുതിയില്‍ മാത്രം നിര്‍ത്താനുള്ള അവസാന ശ്രമങ്ങളാണ് ഇടതുപക്ഷം നടത്തുന്നത്.
കഴിഞ്ഞ ഒരു ദശകമായി സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ നടന്ന അതിഗുരുതരമായ ക്രമക്കേടുകള്‍ പലതും പുറത്തുവന്നത് പുതിയ വൈസ് ചാന്‍സലര്‍മാരും ചാന്‍സലറുടെ പ്രതിനിധികളും അധികാരമേറ്റതിന് ശേഷമാണ്. ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ നിയമന അഴിമതികള്‍, കേരള സര്‍വകലാശാലയിലെ സാമ്പത്തിക ക്രമക്കേടുകള്‍, മുഖ്യമന്ത്രിയുടെ നേരിട്ടുള്ള വകുപ്പിന് കീഴിലുള്ള ഡിജിറ്റല്‍ സര്‍വകലാശാലയില്‍ കോടികളുടെ പ്രോജക്റ്റുകള്‍ പുറംകരാര്‍ നല്‍കിയതിലൂടെ നടന്ന വന്‍ അഴിമതികള്‍ തുടങ്ങിയവയെല്ലാം പുറംലോകം അറിഞ്ഞത് ചാന്‍സലര്‍ നോമിനേറ്റ് ചെയ്ത സിന്‍ഡിക്കേറ്റ്/ സെനറ്റ് അംഗങ്ങളും പുതിയ വിസിമാരും ചുമതലയേറ്റപ്പോഴാണ്.
മറ്റ് സര്‍വകലാശാലകളെപ്പോലെ മഹാത്മാഗാന്ധി സര്‍വകലാശാലയും ഇടതുപക്ഷത്തിന്റെ മാത്രം കുത്തകയായിരുന്നു. അവിടുത്തെ അഴിമതികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം അദ്ധ്യാപകര്‍ ചാന്‍സലര്‍ക്ക് പരാതി നല്‍കിയതാണ് ഇപ്പോള്‍ ഇടതുപക്ഷം വ്യാജവാര്‍ത്തകളുമായി രംഗത്തിറങ്ങാന്‍ പ്രധാന കാരണമെന്ന് സര്‍വകലാശാലയിലെ ജീവനക്കാരും അദ്ധ്യാപകരും ചൂണ്ടിക്കാണിക്കുന്നു.
ബോര്‍ഡ് ഓഫ് സ്റ്റഡീസിനെ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നു
വേനലവധി കഴിഞ്ഞ് ബിരുദതല അഞ്ചാം സെമസ്റ്റര്‍ ക്ലാസുകള്‍ ആരംഭിച്ചിട്ടും സിലബസിലെ അവ്യക്തതകള്‍ പരിഹരിക്കാന്‍ ശ്രമിച്ച പുതിയ ബോര്‍ഡ് ഓഫ് സ്റ്റഡീസിനോട് സര്‍വകലാശാലയിലെ ചില വകുപ്പധികാരികള്‍ പുച്ഛത്തോടെയാണ് പെരുമാറുന്നത്. കേരള ചരിത്രത്തില്‍ ആദ്യമായി മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ദളിത് വിഭാഗത്തില്‍ നിന്നുള്ള ഒരു പണ്ഡിതനെ വിസിയായി നിയമിച്ചത് ഇടതുപക്ഷത്തിന് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. അതാത് മേഖലകളില്‍ കഴിവ് തെളിയിച്ച വിദഗ്ധരെ ‘സംഘപരിവാര്‍ നോമിനികള്‍’ എന്ന് ആക്ഷേപിക്കുന്നവര്‍ തന്നെയാണ് ബിഎഫ്എ ജയിക്കാത്തവര്‍ക്ക് എംഎഫ്എ ക്കും, ബിഎ തോറ്റവര്‍ക്ക് എംഎക്കും പ്രവേശനം നല്കി സര്‍വകലാശാലകളെ തകര്‍ത്തത്.
എംജി സര്‍വകലാശാലയിലെ ഒരു പ്രമുഖ ഇടത് സിന്‍ഡിക്കേറ്റ് അംഗം സര്‍വകലാശാലാ അതിഥിമന്ദിരത്തില്‍ താമസിച്ച് കൊണ്ട് യാത്രാബത്തയായി മാത്രം എഴുതിയെടുത്തത് 14 ലക്ഷം രൂപയാണ്. മറ്റൊരു സിന്‍ഡിക്കേറ്റ് അംഗം സ്വന്തം സ്ഥാപനത്തിലെ സഹപ്രവര്‍ത്തകയോട് മോശമായി പെരുമാറിയ കേസില്‍ പ്രതിയാണ്. സര്‍വകലാശാലാ വാഹനങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുകയും അത് ചോദ്യം ചെയ്യുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും എസ്എഫ്‌ഐക്കാരെ വിട്ട് ആക്രമിക്കുകയുമാണ് ഇവരുടെ രീതി. ഇതിനെല്ലാം ഒത്താശ പാടാന്‍ സര്‍വകലാശാലാ ഹോസ്റ്റലുകളെ ഇവര്‍ ദുരുപയോഗം ചെയ്യുന്നു. കോളജില്‍ ആവശ്യത്തിന് ഹാജരില്ലാതെ സംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ കറങ്ങിനടന്ന് ശമ്പളം വാങ്ങുന്ന സിന്‍ഡിക്കേറ്റ് അംഗങ്ങളും എംജിയിലുണ്ട്. സ്വകാര്യ എയ്ഡഡ് സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കണമെങ്കില്‍ ലൈബ്രറിയില്‍ പാര്‍ട്ടി പത്രം വരുത്തണമെന്ന് നിര്‍ബന്ധിക്കുന്നവരും സിന്‍ഡിക്കേറ്റിലുണ്ട്. ഇടത് ബ്രാഞ്ച് കമ്മിറ്റികളുടെ ശിപാര്‍ശയനുസരിച്ചാണ് അദ്ധ്യാപകരുടെ സ്ഥാനക്കയറ്റവും ഗൈഡ്ഷിപ്പും അനുവദിക്കുന്നതും വൈകിപ്പിക്കുന്നതും. രാഷ്‌ട്രീയ പകപോക്കല്‍ ഭയന്ന് വലിയൊരു വിഭാഗം അദ്ധ്യാപകര്‍ ഇതിനെതിരെ മൗനം പാലിക്കുകയാണ്.
നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സര്‍വകലാശാലാ ഫണ്ടുകള്‍ വകമാറ്റിയതിലും, ചില പ്രത്യേക സ്ഥാപനങ്ങള്‍ക്ക് മാത്രം അദ്ധ്യാപക തസ്തികകള്‍ അനുവദിച്ചതിലും വന്‍ അഴിമതി നടന്നിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകമായി സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടന്ന മുഴുവന്‍ ക്രമക്കേടുകളെയും ഗുരുതരമായ അഴിമതികളെയും കുറിച്ച് സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണം.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ നിലവിലെ യഥാര്‍ത്ഥ അവസ്ഥ സംബന്ധിച്ച് സര്‍ക്കാര്‍ അടിയന്തരമായി ഒരു ധവളപത്രം പുറത്തിറക്കണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു. സര്‍വകലാശാലാ അധികാരികളുടെ അന്യായങ്ങള്‍ക്കെതിരെ ഭയമില്ലാതെ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും പരാതിപ്പെടാന്‍ സാധിക്കുന്ന രീതിയില്‍ ‘സര്‍വകലാശാലാ ട്രൈബ്യൂണലിന്റെ’ പ്രവര്‍ത്തനം കൂടുതല്‍ ലളിതവും സുതാര്യവും സുഗമവുമാക്കണം.
















