ലക്നൗ : മതസ്നേഹം പ്രകടിപ്പിക്കാൻ ഇറാന് സഹായധനം അയച്ച മുസ്ലീം സഹോദരങ്ങളെ അറസ്റ്റ് ചെയ്ത് സൗദി പൊലീസ് . ഉത്തർപ്രദേശിലെ അംറോഹ നൗഗാവൻ സ്വദേശികളായ മുഹമ്മദ് സഫർ, മുഹമ്മദ് റഹീബ് എന്നിവരെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്തത്.
200 റിയാലാണ് ഇവർ ഇസ്രായേലുമായി യുദ്ധം ചെയ്യുന്ന ഇറാന് സഹായമായി അയച്ച് നൽകിയത് . അഞ്ച് വർഷം മുൻപാണ് സഫർ സൗദിയിലെ ഒരു കടയിൽ ജോലിക്ക് പോയത്. പിന്നീട് സഹോദരനെയും സൗദിയിലേയ്‌ക്ക് കൊണ്ടുപോയി. ഇസ്രായേൽ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഇറാൻ എന്നിവ തമ്മിൽ യുദ്ധം ആരംഭിച്ചതോടെ ഇറാനെ പിന്തുണയ്‌ക്കുന്നതിനായി പണം അയച്ച് കൊടുക്കണമെന്ന് ഇരുവരുടെയും അമ്മയാണ് സഫറിനോട് ആവശ്യപ്പെട്ടത് . ഇറാനിയൻ എംബസിയുടെ ഇന്ത്യൻ ബാങ്ക് അക്കൗണ്ടിലേക്കാണ് റഹീബ് ഫോൺ ഉപയോഗിച്ച് 200 റിയാൽ അയച്ചത് .
മാർച്ച് 27 ന് റാഹിബിനെ സൗദി സുരക്ഷാ ഉദ്യോഗസ്ഥർ വീട്ടിൽ നിന്ന് പിടികൂടി. മാർച്ച് 30 ന് സഫറിനെയും അറസ്റ്റ് ചെയ്തു, അതിനുശേഷം കുടുംബം അവരെക്കുറിച്ച് ഒന്നും അറിഞ്ഞിട്ടില്ല . ഇറാനുമായി ശത്രുതയുള്ളാതിനാലാണ് സൗദി തങ്ങളുടെ മക്കളെ അറസ്റ്റ് ചെയ്തതെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാൽ സുരക്ഷാ പ്രശ്‌നം മൂലമാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് റിയാദിലെ ഇന്ത്യൻ എംബസിയുടെ കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗത്തിലെ സുമിത് കുമാർ ഇമെയിൽ വഴി കുടുംബത്തെ അറിയിച്ചിരുന്നു.
“ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, മുഹമ്മദ് റാഹിബ് ഹസനെയും മുഹമ്മദ് സഫർ ഹസനെയും സുരക്ഷാ സംബന്ധമായ വിഷയത്തിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കാൻ എംബസി സൗദി വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടിട്ടുണ്ട്. കൂടുതൽ വിശദാംശങ്ങൾക്ക് കാത്തിരിക്കുന്നു,” കത്തിൽ പറയുന്നു.
ഇവരുടെ പിതാവ് ഹസ്സൻ അബ്ബാസ് പ്രധാനമന്ത്രിയോടും , വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറിനോടും, സഹായത്തിനായി അഭ്യർത്ഥിച്ചിട്ടുണ്ട് . “എന്റെ രണ്ട് കുട്ടികളെയും സൗദി അറേബ്യയിൽ കാണാനില്ല. ഞാൻ ഒരു വിശ്വാസിയാണ്. എന്റെ എല്ലാ ചെലവുകളും എന്റെ കുട്ടികളാണ് വഹിച്ചത്. എന്റെ മക്കളെക്കുറിച്ച് അന്വേഷിക്കണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,” എന്നാണ് ഹസ്സൻ അബ്ബാസ് പറയുന്നത്.
















