Kerala

ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നു; വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് കെ.കെ. ശൈലജ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂർ: സിഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് സിപിഎം നേതാവ് കെ.കെ. ശൈലജ. സമൻസ് വരട്ടെ, വരുമ്പോൾ വീണ രേഖകൾ ഹാജരാക്കും. കാര്യമില്ലാത്ത കാര്യമെന്ന് കാണുമ്പോൾ അന്വേഷിച്ചത് തെറ്റാണെന്ന് ഉദ്യോഗസ്ഥർ പറയണമെന്ന് ശൈലജ മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘മകൾ ഒരു കമ്പനിയുണ്ടാക്കി. ആ കമ്പനി മറ്റുചില കമ്പനികളുമായി കരാറിലേർപ്പെട്ടു. അതിനുവേണ്ടിയാണല്ലോ കമ്പനികൾ ഉണ്ടാക്കുന്നത്. ചെറുപ്പക്കാർ ജീവിക്കാൻ കുറേ മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട്. അതിൽ എന്തെങ്കിലുമുണ്ടെങ്കിൽ മകളുമായി ബന്ധപ്പെടുന്ന കാര്യമാണ്. അതിൽ മകൾതന്നെ മറുപടി പറയും. അതിനവർ കൃത്യമായി മറുപടി പറഞ്ഞുകഴിഞ്ഞുവെന്നാണ് തോന്നുന്നത്. അതിൽ പ്രതിപക്ഷ നേതാവുമായി ബന്ധപ്പെടുത്തേണ്ട കാര്യമില്ല’- എന്നാണ് വിഷയത്തിൽ കെ.കെ. ശൈലജയുടെ പ്രതികരണം.

ജൂൺ 12ന് ഇ.ഡിക്ക് മുന്നിൽ ഹാജരാകാനാണ് വീണയ്‌ക്ക് ഇ.ഡി സമൻസ് അയച്ചിരിക്കുന്നത്. വീണ അടക്കം ഒൻപത് പേർക്കാണ് ഇ.ഡി ഇന്ന് സമൻസ് അയക്കുന്നത്. സി.എം.ആർ.എൽ ഉദ്യോഗസ്ഥരടക്കം പട്ടികയിലുണ്ട്. വീണയെ ചോദ്യം ചെയ്യുന്നതിലൂടെ നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പറഞ്ഞു. കേസുമായി ബന്ധപ്പെട്ട പരമാവധി രേഖകൾ ഇ.ഡിക്ക് കൈമാറി. കേസന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ചോദ്യം ചെയ്യൽ അനിവാര്യമെന്നും ഷോൺ പറഞ്ഞു.

പ്രതിപക്ഷ നേതാവിനും മകൾക്കും എതിരായ നടപടികൾ രണ്ട് തരമാണ്. വീണയ്‌ക്കായി പാർട്ടി ഇടപെടേണ്ട സാഹചര്യമില്ലെന്ന് എൻ.എൻ. കൃഷ്ണദാസും വ്യക്തമാക്കി. രാഷ്‌ട്രീയ ലക്ഷ്യത്തോടെയുള്ള ഇ.ഡി നീക്കങ്ങളെ അംഗീകരിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Recent Posts