ശ്രീകൃഷ്ണന്റെ സഹോദരിയും അര്‍ജുനന്റെ പത്‌നിയുമാണ് സുഭദ്ര. പാപിയും പരമപദം നേടുന്ന ഗോകര്‍ണത്തിലെ ശിവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച ശേഷം പ്രഭാസ തീര്‍ത്ഥത്തില്‍ എത്തിയ അര്‍ജുനനെ ഗദന്‍ എന്ന യാദവശ്രേഷ്ഠന്‍ കാണുകയും കൃഷ്ണ സോദദരിയായ സുഭദ്രയുടെ അഭൗമ സൗന്ദര്യത്തെക്കുറിച്ച് പറയുകയും ചെയ്തതില്‍ നിന്നാണ് ഇവരുടെ വിവാഹത്തിന് അരങ്ങൊരുക്കപ്പെട്ടത്.
ആ സൗന്ദര്യധാമത്തെപ്പറ്റി കേട്ടിട്ട് അവളെ നേടിയെടുക്കാന്‍ അര്‍ജുനന്‍ താപസവേഷധാരിയായി ആരുടെയും ശ്രദ്ധയില്‍ പെടാതെ കൃഷ്ണഗേഹത്തിലെത്തി ശ്രീകൃഷ്ണനെയും സുഭദ്രയെയും കണ്ടു. വീടിനു വെളിയില്‍ വന്ന അര്‍ജുനന്‍ ഒരു പേരാലിന്റെ ചുവട്ടില്‍ ശ്രീകൃഷ്ണനെ ധ്യാനിച്ചിരുന്നു. ശ്രീകൃഷ്ണന്റെ അനുവാദത്തോടെ സുഭദ്രയെ സ്വന്തമാക്കാനുള്ള മാര്‍ഗം ആലോചിച്ച് പേരാലിന്റെ ചുവട്ടില്‍ മഴയും നനഞ്ഞിരിക്കുന്ന അര്‍ജുനന്റെ മനസ്സ് ശ്രീകൃഷ്ണന്‍ അറിഞ്ഞു. ഈരേഴുലകിലും സുന്ദരിയായ സുഭദ്രയെ കാമിക്കുന്ന അര്‍ജുനനെ ഓര്‍ത്ത് ശീകൃഷ്ണന്‍ ഉള്ളാലെ ചിരിച്ചു. മന്ദസ്‌മേരവദനനായ ശ്രീകൃഷ്ണനെ കണ്ട് കാരണം ആരാഞ്ഞ സത്യഭാമയോട് അര്‍ജുനന്റെ അവസ്ഥയെക്കുറിച്ച് ശ്രീകൃഷ്ണന്‍ പറഞ്ഞു. സഹോദരനെ(ബലരാമന്‍) ചെന്ന് കണ്ട് കാര്യങ്ങള്‍ക്ക് തീരുമാനം ഉണ്ടാക്കാനാണ് സത്യഭാമ പറഞ്ഞത്. കൃഷ്ണാര്‍ജുനന്മാര്‍ പ്രഭാസതീര്‍ത്ഥത്തില്‍ വച്ച് പരസ്പരം കണ്ടു കുശലം പറഞ്ഞു. താമസത്തിനായി രൈവതക പര്‍വ്വതത്തില്‍ പ്രവേശിച്ചു. ഗുജറാത്തില്‍ സ്ഥിതി ചെയ്യുന്ന ഗിര്‍ണാര്‍ പര്‍വതമാണ് ഇത്. കജ്ജയന്തപുരി എന്നും പേരുണ്ടായിരുന്നു. യാദവന്മാര്‍ ഇടയ്‌ക്ക് ഈ പര്‍വ്വതത്തില്‍ വെച്ച് ആഘോഷങ്ങള്‍ നടത്താറുണ്ട്. അര്‍ജുനനെ അവിടെ താമസിപ്പിച്ചിട്ട് ശ്രീകൃഷ്ണന്‍ ദ്വാരകയിലേക്ക് മടങ്ങി.
രൈവതക പര്‍വ്വതത്തില്‍ നടന്ന ഉത്സവവേളയില്‍ അര്‍ജുനന്‍ സുഭദ്രയെ കണ്ടു. തോഴിമാരോടൊപ്പം അവിടെയെത്തിയ സുഭദ്രയെ കണ്ട അര്‍ജുനന്റെ മനസ്സില്‍ മന്മഥന്‍ നൃത്തം ചവിട്ടി. അര്‍ജുനന്റെ മനോഭാവത്തില്‍ വന്ന ചാഞ്ചല്യം മനസ്സിലാക്കിയ കൃഷ്ണന്‍ അര്‍ജുനനോട് കാര്യം തിരക്കി. സുഭദ്രയെ തനിക്കു കിട്ടാനുള്ള മാര്‍ഗം എന്താണെന്ന് അര്‍ജുനന്‍ ഭഗവാനോടുതന്നെ ചോദിച്ചു. നടക്കാനിരിക്കുന്ന സ്വയംവരത്തില്‍ സുഭദ്ര ആരെ സ്വീകരിക്കുമെന്ന് പറയാനാവില്ല. അതുകൊണ്ട് വിവാഹത്തലേന്ന് ധര്‍മജ്ഞര്‍ അനുവദിക്കുന്ന ഹരണക്രിയ നടത്താനായിരുന്നു ഭഗവാന്‍ ശ്രീകൃഷ്ണന്‍ അര്‍ജുനനെ ഉപദേശിച്ചത്. കൂടാതെ ഈ കാര്യം ഉടന്‍തന്നെ ഇന്ദ്രപ്രസ്ഥത്തില്‍ ഇരിക്കുന്ന ധര്‍മ്മപുത്രരെ അറിയിക്കാന്‍ ആളെയും ഏര്‍പ്പാടാക്കി. ഗാഢസൗഹൃദം കൊണ്ട് പരസ്പരം പൂര്‍ണ്ണമായി മനസ്സിലാക്കിയ സുഹൃത്തുക്കളെയാണ് ഇവിടെ കൃഷ്ണാര്‍ജ്ജുനന്മാരില്‍ നാം കാണുന്നത്.
സംന്യാസ വേഷത്തില്‍ ഇരിക്കുന്ന അര്‍ജുനനെ ബലരാമന്‍ ചാതുര്‍മാസ്യ വ്രതത്തിന് ദ്വാരകയിലേക്ക് ക്ഷണിച്ചു. എന്നാല്‍ യുവസംന്യാസിയെ ദ്വാരകയിലേക്ക് ക്ഷണിച്ചതില്‍ ശ്രീകൃഷ്ണന്‍ അതൃപ്തി പ്രകടിപ്പിച്ചു. ആഷാഢ മാസത്തിലെ ശുക്ലപക്ഷ ദശമി മുതല്‍ കാര്‍ത്തിക മാസത്തിലെ പൗര്‍ണമി വരെ(നാലുമാസം) നീളുന്ന വ്രതമാണ് ചാതുര്‍മാസ്യം. സംന്യാസിമാര്‍് എല്ലാ വര്‍ഷവും ചാതുര്‍മാസ്യം അനുഷ്ഠിക്കും.
ജ്യേഷ്ഠനായ ബലഭദ്രന്‍ കള്ളത്തരങ്ങള്‍ മനസ്സിലാകാത്ത ശുദ്ധഹൃദയനാണ്. സംന്യാസവേഷധാരി അര്‍ജുനന്‍ ആണെന്നും അര്‍ജുനന്‍ സുഭദ്രയെ ആഗ്രഹിക്കുന്നുണ്ടെന്നും ശ്രീകൃഷ്ണന്‍ ബലഭദ്രനില്‍ നിന്നു മറച്ചുവെച്ചു. ദ്വാരകാ വാസികള്‍ക്കെല്ലാം സംന്യാസിയെ ഇഷ്ടമായി. ദേശാതിഥിയായ സംന്യാസിയെ ചാതുര്‍മാസ്യവ്രതത്തിനായി എവിടെ താമസിപ്പിക്കും എന്ന് ബലഭദ്രന്‍ ചോദിച്ചപ്പോള്‍ ജ്യേഷ്ഠന്‍ തന്നെ രമ്യമായ സ്ഥലത്ത് വസിപ്പിക്കാനാണ് ശ്രീകൃഷ്ണന്‍ പറഞ്ഞത്. സുഭദ്രയുടെ കന്യാഗൃഹത്തിനരികെ ആരാമത്തില്‍ ലതാനികുഞ്ജത്തില്‍ ഈ യതി വസിക്കട്ടെ എന്ന്ായിരുന്നു ബലഭദ്രന്റെ തീരുമാനം.
ബലവാനും സുഭഗനും വാഗ്മിയും ശ്രീമാനും വിദ്വാനുമായ ഈ യതിയെ കന്യാഗൃഹത്തിന് അടുത്ത് താമസിപ്പിക്കുന്നത് നന്നല്ല എന്നാണ് തന്റെ അഭിപ്രായം എന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞു. പക്ഷേ, തന്നെ ശാസിക്കാന്‍ അര്‍ഹതയുള്ള ഗുരുവും നേതാവുമായ അങ്ങ് പറഞ്ഞാല്‍ ഞാന്‍ അനുസരിക്കണം എന്ന് പറഞ്ഞ് ശ്രീകൃഷ്ണന്‍ സംന്യാസിക്ക് സുഭദ്രാ ഗൃഹത്തിനടുത്തുതന്നെ വാസസ്ഥാനം ഒരുക്കി. ഭക്ഷ്യഭോജ്യങ്ങള്‍ നല്‍കാന്‍ സുഭദ്രയെ ഏചുമതലപ്പെടുത്തി. തുടര്‍ന്ന് 24 ദിവസം നീണ്ട ഉത്സവത്തിന് ദ്വാരകവാസികള്‍ അടുത്തൊരു ദ്വീപിലേക്ക് പോയി. സുഭദ്രയും യതിയും ദ്വാരകയില്‍ തുടര്‍ന്നു. പണ്ടും മുനിവര്യന്മാര്‍ രാജ്യത്ത് വന്നാല്‍ കന്യാപുരത്തില്‍ പാര്‍പ്പിച്ചു വേണ്ടുന്നതെല്ലാം ഒരുക്കിക്കൊടുത്ത് സന്തോഷിപ്പിക്കുന്ന പതിവ് ഉണ്ടായിരുന്നു. ദുര്‍വാസാവിന്റെയും കുന്തിയുടെയും കഥ ഇവിടെ ഓര്‍മ്മിക്കാം. ‘ബലരാമന്റെ അനുവാദം ഉണ്ട്, നീ വേണ്ടതുപോലെ തോഴിന്മാരോടൊപ്പം ചെയ്യുക എന്ന് സുഭദ്രയോട് ഒന്നുമറിയാത്ത മട്ടില്‍ ശ്രീകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു
എല്ലാ ദേശത്തും എല്ലാവരും അര്‍ജുനനെ മാതൃകാ പുരുഷന്‍ ആയാണ് കണ്ടത്. വീര്യത്തിലും കഴിവിലും അര്‍ജുനനെ പോലെ ആകുക എന്ന് കുട്ടികള്‍ക്ക് ആശിര്‍വാദം കൊടുക്കുന്ന പതിവ് അക്കാലത്തുണ്ടായിരുന്നു. ഇതെല്ലാം കേട്ടു പരിചയിച്ചു വളര്‍ന്ന സുഭദ്രയും അര്‍ജുനനോട് താല്പര്യമുള്ളവള്‍ ആയിരുന്നു. കേട്ടറിഞ്ഞ അര്‍ജുനരൂപം യതിയില്‍ കണ്ടു സുഭദ്ര സന്തോഷിച്ചു. യാത്രയില്‍ കണ്ട കാഴ്ചകള്‍ എല്ലാം പറയാന്‍ കൗതുകത്തോടെ സുഭദ്ര യതിയെ നിത്യവും നിര്‍ബന്ധിച്ചു. ഒരിക്കല്‍ കുന്തിയുടെയും അര്‍ജുനന്റെയും കാര്യങ്ങള്‍ അവള്‍ യതീന്ദ്രനോട് ചോദിച്ചു. ‘പുത്രന്മാര്‍, പാഞ്ചാലി എന്നിവരോടൊപ്പം കുന്തി സുഖമായി കഴിയുന്നു, അമ്മയും സോദരരും അറിയാതെ അര്‍ജുനന്‍ ദ്വാരകാപുരിയില്‍ വാഴുന്നു. എപ്പോഴും കാണുന്നുണ്ടെങ്കിലും മാധവിയായ നീ തിരിച്ചറിയുന്നില്ല. ഞാന്‍ അര്‍ജുനനാണ്. നിനക്ക് എന്നില്‍ എത്രമാത്രം ആഗ്രഹമുണ്ടോ അത്രമാത്രം എനിക്കും നിന്നില്‍ ആഗ്രഹമുണ്ട്’ ഇത്രയും അറിയിച്ച് അര്‍ജുനന്‍ ലതാഗൃഹത്തില്‍ പ്രവേശിച്ചു. അത്ഭുതപരതന്ത്രയായ സുഭദ്ര ദേവകിയോട് വാസ്തവം പറഞ്ഞു.’ ഒറ്റയ്‌ക്കിരിക്കുന്ന സുഭദ്ര ദുഃഖിതയാണെന്നും ലതാ ഗൃഹത്തില്‍ വസിക്കുന്ന യതി അര്‍ജുനന്‍ ആണെന്നും ദേവകി വാസുദേവനോടു പറഞ്ഞു. അമ്മയുടെ വാക്ക് അനുസരിച്ച് അക്രൂരന്‍, സാത്യകി, ആഹുകന്‍ എന്നിവരോട് ശ്രീകൃഷ്ണന്‍ ചര്‍ച്ച ചെയ്ത് പന്ത്രണ്ടാം ദിവസം സുഭദ്രയുടെ വിവാഹം എന്ന് നിശ്ചയിച്ചു. ബലഭദ്രനും ഉദ്ധവനും അറിയാതെ കാര്യം നടക്കേണ്ടിയിരുന്നു. സുഭദ്രയുടെ ദുഃഖം ശമിപ്പിക്കുവാന്‍ 24 പകല്‍ മഹാദേവ പൂജയും തീരുമാനമായി. സര്‍വ്വ യാദവവീരന്മാരും ബന്ധുക്കളും ഉത്സവം നടക്കുന്ന ദ്വീപിലെത്തിച്ചേരണമെന്ന് നിര്‍ദ്ദേശം നല്‍കി. എല്ലാവരും ആ ദ്വീപില്‍ എത്തിച്ചേര്‍ന്നു. അതിഥി ആയ മുനീന്ദ്രനെ ശുശ്രൂഷിക്കേണ്ട ചുമതല സുഭദ്രയ്‌ക്ക് നല്‍കി. കൃഷ്ണനും കൂടെ ദ്വീപില്‍ ചെന്നു. ഈ സമയം അര്‍ജുനന്‍ വിവാഹത്തിനായി സ്വപിതാവായ ഇന്ദ്രനെ ധ്യാനിച്ചു. മന്ത്രങ്ങളൊന്നും ഇല്ലാതെ പരസ്പരം സ്‌നേഹിക്കുന്ന സ്ത്രീ പുരുഷന്മാര്‍ വിവാഹക്രിയകള്‍ ഇല്ലാതെ വിവാഹം ചെയ്യുന്ന രീതി നമുക്ക് പിന്തുടരാമെന്ന് അര്‍ജുനന്‍ സുഭദ്രയോട് പറഞ്ഞു. ഈ ഉത്തരായണകാലത്ത് വൈശാഖമാസ ശുക്ലപക്ഷ തൃതീയയും അത്തം നക്ഷത്രവും മകരലഗ്‌നവും ചേര്‍ന്ന മൈത്രമുഹൂര്‍ത്തമാണ്. അത് അതീവശോഭനമാണ്. പക്ഷേ മാധവന്‍ ഇതൊന്നും അറിയുന്നില്ലല്ലോ. ഞാന്‍ എന്താണ് ചെയ്യേണ്ടത്? എന്ന് അര്‍ജുനന്‍ വിഷമിച്ചപ്പോള്‍ സുഭദ്ര ശ്രീകൃഷ്ണനെ സ്മരിച്ചു.
അതറിഞ്ഞ ശ്രീകൃഷ്ണന്‍, ഉറങ്ങുന്ന ബലഭദ്രനെ ഉണര്‍ത്താതെ ശിനി, ഗദന്‍, സത്യകന്‍, വസുദേവര്‍, ദേവകി, ആഹുകന്‍ എന്നിവരോടൊപ്പം ദ്വാരകയിലെത്തി. നാരദമുനിയോടൊപ്പം അവിടെ എത്തിച്ചേര്‍ന്ന ഇന്ദ്രനെ പൂജിച്ചിരുത്തി. ഇന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം അര്‍ജ്ജുന-സുഭദ്ര വിവാഹം നടന്നു. അപ്‌സരസുകളും ശചീദേവിയും വിവാഹത്തില്‍ പങ്കെടുത്തു. കശ്യപമുനി ഹോതാവായി. നാരദാദികള്‍ സദസ്യരായി. അങ്ങനെ അര്‍ജുനന്‍ സുഭദ്രയെ ഭദ്രമായി പാണിഗ്രഹണം ചെയ്തു. സംന്യാസി വേഷത്തില്‍ തന്നെ ഇന്ദ്രപ്രസ്ഥത്തിലേക്ക് പോകാന്‍ സ്വന്തം തേര് ശ്രീകൃഷ്ണന്‍ വിട്ടു നല്‍കി. യാദവന്മാരോടൊപ്പം ഞാന്‍ പിന്നാലെ വരാമെന്ന് പറഞ്ഞ് ശ്രീകൃഷ്ണന്‍ ദ്വീപിലേക്ക് തിരിച്ചുപോയി.
അഹല്യ, ഇന്ദ്രസേന, ശചി, ദമയന്തി, രതി, സീത, രുക്മിണി, സാവിത്രി, സത്യഭാമ, കൃഷ്ണ, തിലോത്തമ, അരുന്ധതി എന്നീ ദ്വാദശ നാരിമാര്‍ക്ക് തുല്യയാണ് ലജ്ജയും സൗന്ദര്യവും വിനയവും സദാചാരവും ഒത്തുചേര്‍ന്ന സുഭദ്ര എന്ന് അര്‍ജ്ജുനന്‍ വിചാരിച്ചു .
ദ്വാരകയുടെ പുറത്തേക്ക് തേര് തെളിച്ചത് സുഭദ്രയാണ്. ഇന്ദ്രന്‍ കൊണ്ടുവന്ന വസ്ത്രവും ആഭരണങ്ങളും കിരീടവും അണിഞ്ഞാണ് അര്‍ജ്ജുനന്‍ തേരേറിയത്. അര്‍ജുനന്‍ സുഭദ്രയെയും കൊണ്ടുപോകുന്നത് കണ്ട രക്ഷികള്‍ തടഞ്ഞപ്പോള്‍ അര്‍ജുനന്‍ അവരെ മുറിവേല്‍പ്പിക്കാതെ പ്രത്യാക്രമണം നടത്തി. സുഭദ്രാഹരണ വാര്‍ത്തയറിഞ്ഞ് ബലരാമന്‍ കോപിഷ്ഠനായി. ക്ഷോഭി ക്കത്തക്കതായ കാര്യങ്ങള്‍ ഉണ്ടായിട്ടില്ലെന്നും അര്‍ജുനന്‍ യോജിച്ച ബന്ധുവാണെന്നും പറഞ്ഞ് ശ്രീകൃഷ്ണന്‍ ബലരാമനെയും യാദവരെയും ആശ്വസിപ്പിച്ചു. ഒരു ഗോപസ്ത്രീയുടെ വേഷത്തിലാണ് അര്‍ജുനന്‍ സുഭദ്രയെ ആദ്യം ഇന്ദ്രപ്രസ്ഥത്തിലേക്ക് അയച്ചത്. ഹൃദ്യമായ പെരുമാറ്റം കൊണ്ട് സുഭദ്ര അവിടെയുള്ളവരെ സന്തോഷിപ്പിച്ചു. തുടര്‍ന്ന് അര്‍ജുനനും പ്രവേശിച്ചു. അര്‍ജുനനും സുഭദ്രക്കും പിറന്ന തേജസ്വിയായ ബാലകനാണ് അഭിമന്യു.
ശ്രീകൃഷ്ണനില്‍ നിന്നും നാം ജീവിതത്തിലേക്ക് കൂടുതല്‍ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. അര്‍ജുനനും സുഭദ്രയും തമ്മില്‍ ഇഷ്ടമുണ്ടെന്നു മനസ്സിലാക്കിയ അദ്ദേഹം അവരുടെ ആഗ്രഹം സഫലമാക്കാന്‍ ശ്രമിക്കുന്നു. തടസ്സം നില്‍ക്കാന്‍ സാധ്യതയുള്ള ജ്യേഷ്ഠനെയും ഉറ്റസുഹൃത്തായ ഉദ്ധവനേയും ശ്രദ്ധാപൂര്‍വ്വം അകറ്റത്തുന്നു. മക്കളുടെ ഇഷ്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മാതാപിതാക്കള്‍ ഭഗവാന്റെ വഴികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
















