Cricket

ഭാരത വിജയം ഇന്നിങ്‌സിനും 300 റണ്‍സിനും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുള്ളന്‍പുര്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഭാരതം ഏറ്റവും വലിയ വിജയം ഇന്നലെ അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചുകൊണ്ട് സ്വന്തമാക്കി. ഭാരത പര്യടനത്തിനെത്തിയ അഫ്ഗാനെ ഏക ടെസ്റ്റ് മത്സരത്തില്‍ ഇന്നിങ്‌സിനും 300 റണ്‍സിനുമാണ് പരാജയപ്പെടുത്തിയത്. 2018ല്‍ വെസ്റ്റിന്‍ഡീസിനെ ഇന്നിങ്‌സിനും 272 റണ്‍സിനും തോല്‍പ്പിച്ചതായിരുന്നു ഇതിന് മുമ്പ് കൈവരിച്ചവലിയ നേട്ടം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഭാരതം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സെടുത്ത് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇതിനെതിരെ ആദ്യ ഇന്നിങ്‌സില്‍ 152 റണ്‍സിന് പുറത്തായ അഫ്ഗാനിസ്ഥാന് രണ്ടാം ഇന്നിങ്‌സില്‍ 112 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

രണ്ട് ഇന്നിങ്‌സിലുമായി ഏഴ് വിക്കറ്റ് വീഴ്‌ത്തിയ പുതുമുഖ സ്പിന്നര്‍ മാനവ് സുത്താര്‍ കളിയിലെ താരമായി. കരിയറില്‍ അരങ്ങേറ്റം കുറിച്ച ഇന്നിങ്‌സില്‍ തന്നെ അഞ്ച് വിക്കറ്റ് നേട്ടം കണ്ടെത്താന്‍ സാധിച്ചുവെന്ന അപൂര്‍വ്വ നേട്ടം കൂടി സുത്താര്‍ സ്വന്തമാക്കി.

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മത്സരത്തിന്റെ മൂന്നാം ദിവസം ആരംഭിച്ച അഫ്ഗാനിസ്ഥാന്‍ രാവിലത്തെ സെഷനില്‍ തന്നെ എല്ലാവരും പുറത്തായി. തുടര്‍ന്ന് മത്സരം മൂന്നാം സെഷനിലേക്ക് പോകും മുമ്പേ ഭാരതം തീര്‍പ്പാക്കി. വാഷിങ്ടണ്‍ സുന്ദര്‍ ആണ് അവസാനമായി പുറത്തായ താരം. ആദ്യ ഇന്നിങ്‌സില്‍ വിരുന്നുകാര്‍ക്ക് വേണ്ടി റഹ്‌മത്ത് ഷാ മാത്രമാണ് (60) പിടിച്ചു നിന്നത്. ഒന്നാം ഇന്നിങ്‌സില്‍ 212 റണ്‍സിന്റെ ലീഡ് വഴങ്ങിയ അഫ്ഗാനിസ്ഥാനെ ഭാരതം ഫോളോ ഓണ്‍ ചെയ്യിച്ചു. അഫ്ഗാന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓപ്പണര്‍ സെകിഖുല്ല അടല്‍(42) മാത്രമാണ് പൊരുതിയത്. രണ്ടാം ഇന്നിങ്‌സില്‍ ഭാരത സ്പിന്നര്‍ കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റ് നേടി.

Recent Posts