
ന്യൂദൽഹി: അവിവാഹിതരായ പ്രായപൂർത്തിയായവർ തമ്മിൽ ഉഭയസമ്മതത്തോടെയുള്ള ലൈംഗികബന്ധം കണക്കിലെടുത്ത് ഒരാളുടെ സ്വഭാവത്തെ മോശമായി ചിത്രീകരിക്കാനാകില്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ മനോമോഹൻ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.
പ്രണയബന്ധം തകർന്നതിനെ തുടർന്നുണ്ടായ കേസിൽ കുറ്റാരോപിതനായ ഒരാളുടെ പോലീസ് കോൺസ്റ്റബിൾ നിയമനം റദ്ദാക്കിയതിനെതിരെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിനെ തുടർന്നാണ് യുവാവിന്റെ നിയമനം റദ്ദാക്കിയത്. പരസ്പര സമ്മതത്തോടെയുള്ള അവിവാഹിതരായ രണ്ട് പേർക്കിടയിലെ ശാരീരിക ബന്ധം നിയമവിരുദ്ധമാക്കുന്ന നിയമം നിലവിലില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഉദ്യോഗാർത്ഥിക്ക് നിയമനം നൽകാൻ സുപ്രീംകോടതി തെലങ്കാന സംസ്ഥാന പോലീസ് റിക്രൂട്ട്‌മെന്റ് ബോർഡിനോട് നിർദേശിച്ചു,
2014-ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കോടതി നിരീക്ഷണം. എന്നാൽ, കേസ് പിന്നീട് 2015-ൽ ഇരുപക്ഷവും തമ്മിലുള്ള ഒത്തുതീർപ്പിനെ തുടർന്ന് അദാലത്തിൽ തീർപ്പാക്കി. ഹർജിക്കാരനും പരാതിക്കാരിയും അയൽവാസികളാണ്. നാല് വർഷത്തോളം ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ വിവാഹം കഴിക്കാൻ സാധിച്ചില്ല. വിവാഹം കഴിക്കാനായില്ലെങ്കിൽ അത് വഞ്ചനയായി കണക്കാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
കേസ് ഒത്തുതീർപ്പാക്കിയിട്ടും നിയമനം റദ്ദാക്കിയത് ശരിയല്ലെന്ന് പറഞ്ഞ സുപ്രീം കോടതി, കുറ്റം കോടതി തെളിയിക്കുന്നതുവരെ പ്രതിയെ നിരപരാധിയെന്ന നിലയിലാണ് കാണേണ്ടതെന്നും വ്യക്തമാക്കി. ചതിക്കപ്പെട്ടോയെന്ന് വ്യക്തമാക്കേണ്ടത് പരാതിക്കാരിയാണെന്നും സമൂഹം വിലയിരുത്തേണ്ടതില്ലെന്നും കോടതി പറഞ്ഞു.