ടെഹ്‌റാന്‍: ഏപ്രിൽ മാസത്തിലെ വെടിനിർത്തൽ കരാറിനുശേഷം ഇരുവിഭാഗങ്ങളും തമ്മിലുള്ള ആദ്യ നേരിട്ടുള്ള ഏറ്റുമുട്ടലിൽ, ഇറാന്റെ സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ ശക്തമായ മിസൈലാക്രമണം നടത്തി.
മേഖലയിലെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്നത് താനാണെന്നും ടെഹ്‌റാന്റെ മിസൈൽ ആക്രമണങ്ങൾക്ക് എതിരെ പ്രത്യാക്രമണം നടത്തരുതെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കർശന നിർദ്ദേശം നൽകിയിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് പുതിയ ആക്രമണങ്ങൾ ഉണ്ടായിരിക്കുന്നത്.
ഞായറാഴ്ച രാത്രി ഇസ്രായേലിന് നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം കടുത്ത ഭീഷണികൾ മുഴക്കിയിരുന്നു. ഏപ്രിൽ 8-ലെ വെടിനിർത്തലിന് ശേഷം ഇരുപക്ഷവും തമ്മിൽ നടക്കുന്ന ആദ്യത്തെ നേരിട്ടുള്ള ഏറ്റുമുട്ടലാണിത്. ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് പ്രതികാരമായാണ് തങ്ങൾ ഇസ്രായേലിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതെന്നാണ് ഇറാൻ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഇസ്രായേലിന്റെ ഭാഗത്തുനിന്നും ശക്തമായ പ്രത്യാക്രമണം ഉണ്ടായിരിക്കുന്നത്.
ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ അടക്കം ആക്രമണം നടന്നു. താബ്രിസ്, ഇസ്ഫഹന്‍, കരാജ് അടക്കമുള്ള ഇടങ്ങളിലാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ടെഹ്‌റാനില്‍ രണ്ട് ശക്തമായ സ്‌ഫോടനങ്ങള്‍ നടന്നതായി ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍നയെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ഫഹനില്‍ മൂന്ന് സ്‌ഫോടനങ്ങള്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇസ്രയേല്‍ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചതായി ഐആര്‍ജിസി അറിയിച്ചു. ടെഹ്‌റാനില്‍ നഗരപ്രദേശങ്ങള്‍ ഇസ്രയേല്‍ ലക്ഷ്യമിട്ടിട്ടില്ലെന്ന് ഇറാന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെഹ്‌റാന്റെ പടിഞ്ഞാറന്‍ മേഖലയിലാണ് ആക്രമണം നടന്നതെന്നും പ്രാദേശിക മാധ്യമങ്ങള്‍ പറഞ്ഞു. ആക്രമണത്തില്‍ മരണമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ആക്രമണത്തെ തുടര്‍ന്ന് ടെഹ്‌റാനിലെ ഇമാം ഖൊമെയ്‌നി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വിമാന സര്‍വീസ് ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു. ടെഹ്‌റാനിലെ രണ്ട് വിമാനത്താവളങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇമാം ഖൊമെയ്‌നി വിമാനത്താവളം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ട വിമാനത്താവളം ഏപ്രിലിലായിരുന്നു വീണ്ടും തുറന്നത്.
യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യുഎസ്-ഇറാൻ ചർച്ചകൾ ആരംഭിച്ചതിന് ശേഷവും ഹിസ്ബുള്ളയുമായുള്ള പോരാട്ടത്തിന്റെ ഭാഗമായി ഇസ്രായേൽ ലെബനനിൽ തങ്ങളുടെ ആക്രമണങ്ങൾ തുടരുകയാണ്. ഇറാനുമായുള്ള ഏതൊരു വെടിനിർത്തൽ കരാറിൽ നിന്നും ലെബനനിലെ പോരാട്ടത്തെ വേറിട്ട് കാണണമെന്നാണ് ഇസ്രായേൽ അധികൃതർ വ്യക്തമാക്കുന്നത്.
അമേരിക്കയുമായുള്ള ഏതൊരു സമാധാന കരാറും ലെബനനിലെ വെടിനിർത്തലിനെ ആശ്രയിച്ചായിരിക്കുമെന്ന് ടെഹ്‌റാൻ മുൻപേ വ്യക്തമാക്കിയിട്ടുണ്ട്. ഒക്ടോബറിൽ ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള പോരാളികൾ അതിർത്തിയിലൂടെ റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടതിനെത്തുടർന്ന് മാർച്ചിലാണ് ഇസ്രായേൽ ലെബനനിലേക്ക് അധിനിവേശം നടത്തിയത്.
















