ന്യൂഡൽഹി : കേന്ദ്രസർക്കാരിനെതിരായ പുതിയ തന്ത്രങ്ങൾ മെനയുന്നതിനായി ഇന്ത്യാ മുന്നണി വിളിച്ചു ചേർത്തിരിക്കുന്ന യോഗം ജൂൺ 8 നാണ് നടക്കുക . എന്നാൽ അതിനു മുൻപ് തന്നെ മുന്നണിയിലെ അഭിപ്രായവ്യാത്യാസങ്ങൾ മറ നീക്കി പുറത്ത് വന്നിരിക്കുകയാണ് . ടിവികെയ്‌ക്ക് പിന്തുണ നൽകിയ കോൺഗ്രസിനൊപ്പം യോഗത്തിൽ പങ്കെടുക്കില്ലെന്നാണ് ഡിഎംകെയുടെ നിലപാട്.
അതിനു പിന്നാലെ, കോൺഗ്രസിന്റെ പ്രവർത്തന ശൈലിയിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം . തങ്ങൾക്ക് ബിജെപിയുമായി കരാർ ഉണ്ടെന്ന മട്ടിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെന്നാണ് സിപിഎമ്മിന്റെ പരാതി .
ഈ വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയ്‌ക്ക് കത്തെഴുതി. കത്തിന്റെ പകർപ്പുകൾ മറ്റ് സഖ്യകക്ഷികൾക്കും അയച്ചിട്ടുണ്ട്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുടെ പ്രസ്താവനകളോടും ബേബി കത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ, സിപിഎമ്മും ബിജെപിയും തമ്മിൽ രാഷ്‌ട്രീയ ധാരണ നിലനിൽക്കുന്നുണ്ടെന്നും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ കരാർ ഉണ്ടെന്നും കോൺഗ്രസ് ആവർത്തിച്ച് പ്രചരിപ്പിച്ചിരുന്നുവെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി. പ്രതിപക്ഷ സഖ്യത്തിന്റെ മനോഭാവത്തിന് വിരുദ്ധമാണിതെന്ന് സിപിഎം വിശേഷിപ്പിച്ചു.
ഈ ആരോപണങ്ങൾ പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നും തങ്ങൾക്ക് ഇത് അംഗീകരിക്കാനാകില്ലെന്നും എം എ ബേബി കത്തിൽ പറയുന്നു. ആർഎസ്എസിനും, ബിജെപിക്കുമെതിരെ നേരിട്ട് രാഷ്‌ട്രീയ പോരാട്ടം നടത്തുകയാണ് തങ്ങളെന്നും എം എ ബേബി അവകാശപ്പെടുന്നു.
ബിജെപിക്കെതിരെ രാഷ്‌ട്രീയ പോരാട്ടം നടത്തുന്നതിനാണ് ഇന്ത്യാ ബ്ലോക്ക് രൂപീകരിച്ചതെന്നും അത്തരമൊരു ഘട്ടത്തിൽ സഖ്യ പങ്കാളികളെ കുറ്റപ്പെടുത്തുന്നത് സഖ്യത്തിന്റെ വിശ്വാസ്യതയെ ദുർബലപ്പെടുത്തുന്നുവെന്നും ബേബി തന്റെ കത്തിൽ പറഞ്ഞു. ഈ ആരോപണങ്ങളെക്കുറിച്ചുള്ള സ്ഥിതിഗതികൾ വ്യക്തമാക്കിയില്ലെങ്കിൽ, ജൂൺ 8 ന് നടക്കുന്ന സഖ്യ യോഗത്തിന് മുമ്പുതന്നെ ഐക്യത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുവരുമെന്ന് ബേബി പറയുന്നുണ്ട്.
അതേസമയം, ജാർഖണ്ഡ് രാജ്യസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയെ നിർത്താനുള്ള കോൺഗ്രസ് തീരുമാനത്തെത്തുടർന്ന് ഹേമന്ത് സോറന്റെ പാർട്ടിയായ ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം) അതൃപ്തരാണെന്ന് രാഷ്‌ട്രീയ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
രണ്ട് രാജ്യസഭാ സീറ്റുകളിൽ ഒന്നിലേക്ക് പ്രണവ് ഝയെയാണ് സ്ഥാനാർത്ഥിയായി കോൺഗ്രസ് പ്രഖ്യാപിച്ചത് . മുഖ്യമന്ത്രി ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ജെഎംഎം രണ്ട് സീറ്റുകളിലും സ്വന്തം സ്ഥാനാർത്ഥികളെ നിർത്താൻ ആഗ്രഹിച്ചിരുന്നുവെന്ന് വൃത്തങ്ങൾ പറയുന്നു. കാരണം ജെഎംഎം-കോൺഗ്രസ് സഖ്യത്തിന് രണ്ടിലും വിജയിക്കാൻ ആവശ്യമായ സംഖ്യാബലം ഉണ്ട്. വെള്ളിയാഴ്ച നടന്ന ജെഎംഎം നേതൃത്വത്തിന്റെ യോഗത്തിന് ശേഷം, രണ്ട് സീറ്റുകളിലേക്കും പാർട്ടി സ്ഥാനാർത്ഥികളെ നിർത്തുമെന്ന് നിരവധി പാർട്ടി നേതാക്കൾ സൂചിപ്പിച്ചിരുന്നു. അതിനിടെയാണ് കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയത്.
















