തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിലും ബന്ധു നിയമനത്തിലും യു ഡി എഫ് സര്‍ക്കാരിന്റെ നിലപാടുകളെ രൂക്ഷമായി വിമര്‍ശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പി എം ശ്രീ പദ്ധതിയില്‍ പങ്കാളികളായില്ലെങ്കില്‍ കേരളത്തിന് ഫണ്ട് തരില്ലെന്നായിരുന്നു കേന്ദ്രം പറഞ്ഞിരുന്നത്. കരാറില്‍ ഒപ്പിടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ സി പി എം – ബിജെപി കൂട്ടുകെട്ടാണെന്നായിരുന്നു കോണ്‍ഗ്രസ് -ലീഗ് നേതാക്കളുടെ ആരോപണം.
എന്നാല്‍ ഇപ്പോള്‍ വി ഡി സതീശന്റെ നേതൃത്വത്തില്‍ പുതിയ യു ഡി എഫ് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം പുതിയ ന്യായങ്ങള്‍ മുന്നോട്ടുവെച്ച് പി എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്.കരാര്‍ മാറ്റിവെക്കാന്‍ യു ഡി എഫ് സര്‍ക്കാരിന് കഴിയും. എന്നാല്‍ അവര്‍ എന്തുകൊണ്ടാണ് അതിന് തയാറാകാത്തതെന്ന് എം വി ഗോവിന്ദന്‍ ചോദിച്ചു.
കെ പി സി സി അധ്യക്ഷന്‍ കൂടിയായ മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരീ ഭര്‍ത്താവിനെ നിയമിച്ചതിനെയും സി പി എം സംസ്ഥാന സെക്രട്ടറി വിമര്‍ശിച്ചു. മുന്‍പ് ബന്ധുനിയമനങ്ങള്‍ക്കെതിരെ അതിശക്തമായ ആക്ഷേപങ്ങളും ആരോപണങ്ങളും ഉന്നയിച്ചിരുന്നവരാണ് ഇപ്പോഴത്തെ ഭരണപക്ഷം. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ ഭാഗത്തുനിന്ന് ബന്ധുനിയമനം ഉണ്ടായപ്പോള്‍ ഭരണപക്ഷത്തെ ആരും ഒന്നും മിണ്ടുന്നില്ല.ബന്ധു കഴിവുള്ള ആളാണെന്ന ന്യായീകരണമാണ് ഇപ്പോള്‍ നിരത്തുന്നത്. ഇത് തികച്ചും അവസരവാദപരമായ നിലപാടാണെന്നും എം വി ഗോവിന്ദന്‍ പഞ്ഞു.
അതേസമയം എല്‍ ഡി എഫിലെ പ്രതിപക്ഷ ഉപനേതാവ് പദവിയെക്കുറിച്ചുള്ള തര്‍ക്കത്തില്‍ നിലവില്‍ മറ്റ് തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്നും ഇടതുപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് മുന്നോട്ട് പോകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
















