കൊച്ചി: നടന്‍ സലിംകുമാറിന് അശ്രുപൂജയോടെ വിട. സംസ്ഥാന ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടന്നു. മക്കളായ ചന്തുവും ആരോമലും ചിതയ്‌ക്ക് തീ കൊളുത്തി.
പ്രിയ നടനെ അവസാനമായി കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനുമായി നിരവധി പേര്‍ വീട്ടിലെത്തി. മുഖ്യമന്ത്രി വി ഡി സതീശനും എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. സിനിമ-രാഷ്‌ട്രീയ-സാസ്‌കാരിക മേഖലകളിലെ നിരവധി പേരാണ് സലിം കുമാറിന് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.
നേരത്തേ പറവൂര്‍ ടൗണ്‍ഹാളിലെ പൊതു ദര്‍ശനത്തിന് ആയിരങ്ങളാണെത്തിയത്. രാവിലെ എട്ടുമണിയോടെയാണ് മൃതദേഹം അമൃത ആശുപത്രിയില്‍ നിന്ന് ടൗണ്‍ഹാളില്‍ എത്തിച്ചത്.രണ്ട് മണിയോടെ പൊതുദര്‍ശനം പൂര്‍ത്തിയാക്കി മൃതദേഹം ആംബുലന്‍സില്‍ വീട്ടിലേക്ക് കൊണ്ടുപോയി.
ടൗണ്‍ ഹാളിലെ പൊതുദര്‍ശനത്തിനൊടുവില്‍ കോണ്‍ഗ്രസ് പതാക പുതപ്പിച്ചാണ് സലീം കുമാറിനെ ആംബുലന്‍സിലേക്ക് കയറ്റിയത്.
വീട്ടുവളപ്പില്‍ 3.30 ഓടെ ആയിരുന്നു സംസ്‌കാര ചടങ്ങുകള്‍. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷ പ്രകാരം മത ചടങ്ങുകള്‍ ഒഴിവാക്കിയായിരുന്നു സംസ്‌കാരം. മുഖ്യമന്ത്രി വി ഡി സതീശനടക്കം സിനിമാ-രാഷ്‌ട്രീയ മേഖലയിലെ പ്രമുഖര്‍ സലിം കുമാറിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ടൗണ്‍ ഹാളിലെത്തി.
നേരത്തേ കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടന്‍ ജയറാം, രമേശ് പിഷാരടി, നവ്യനായര്‍ എന്നിവരെല്ലാം സലിംകുമാറിന് അന്തിമോപചാരമര്‍പ്പിക്കാനെത്തി. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ പ്രമുഖര്‍ സലിംകുമാറിനെ സോഷ്യല്‍ മീഡിയയിലൂടെ അനുസ്മരിച്ചു. തീരാത്ത സങ്കടമാണ് സലിംകുമാറിന്റെ വിയോഗമെന്ന് മമ്മൂട്ടി കുറിച്ചു. സിനിമക്ക് അകത്തും പുറത്തും നല്ല സുഹൃത്തുകൂടിയായിരുന്നു സലിംകുമാറെന്ന് മോഹന്‍ലാലും എഴുതി. നഷ്ടപ്പെട്ടത് വെറുമൊരു ചലചിത്ര താരത്തെ മാത്രമല്ല, കൂടപ്പിറപ്പിനെയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശനും മലയാള ചലച്ചിത്ര മേഖലയ്‌ക്ക് നികത്താനാകാത്ത നഷ്ടമാണ് സലീം കുമാറിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയനും അനുസ്മരിച്ചു. കോണ്‍ഗ്രസുകാരനായിരുന്നുവെന്നും പക്ഷെ അതിനപ്പുറം വ്യക്തിബന്ധങ്ങള്‍ ഉള്ള മനുഷ്യനായിരുന്നു സലിം കുമാറെന്നും സിപിഎം നേതാവ് എംഎ ബേബി പറഞ്ഞു.















