ന്യൂദല്‍ഹി: ഇന്ത്യയ്‌ക്ക് ഒരു അഞ്ചാം തലമുറ യുദ്ധവിമാനം ഇല്ലെന്ന പോരായ്‌മ നിലനില്‍ക്കുന്നു. പാകിസ്ഥാന്‍ പോലും അഞ്ചാം തലമുറയുദ്ധവിമാനമായ ജെ20 ചൈനയില്‍ നിന്നും വാങ്ങാന്‍ നില്‍ക്കുമ്പോള്‍ ഇന്ത്യയുടെ പക്കലുള്ളത് 4.5 തലമുറയില്‍പ്പെട്ട ഫ്രാന്‍സില്‍ നിന്നുള്ള റഫാല്‍ യുദ്ധവിമാനങ്ങള്‍ മാത്രമേയുള്ളൂ.
ഒരു അഞ്ചാം തലമുറ വിമാനം വേണമെന്ന് തലപുകയ്‌ക്കുന്ന ഇന്ത്യ ആദ്യം കരുതിയത് സ്വന്തമായി ഒരു അഞ്ചാം തലമുറ വികസിപ്പിക്കാനാണ്. ഇതിനുള്ള പ്രക്രിയ അതിവേഗം ഒരു വശത്ത് മുന്നേറുന്നുണ്ട്. പക്ഷെ പെട്ടെന്ന് ഒരു ഇന്ത്യ പാകിസ്ഥാന്‍ യുദ്ധമുണ്ടായാല്‍ എന്ത് ചെയ്യും? അതിനാല്‍ തിരക്കിട്ട് ആധുനകമായ ഒരു അഞ്ചാം തലമുറ വിമാനം വാങ്ങാന്‍ ഇന്ത്യ കുറച്ചുനാളായി ശ്രമിക്കുകയാണ്. കാരണം പാകിസ്ഥാന്റെ കൈവശം ചെങ്ഡു ജെ20 എന്ന അഞ്ചാം തലമുറ വിമാനമുണ്ട്. തുര്‍ക്കിയില്‍ നിന്നും പാകിസ്ഥാന് തായ് കാന്‍ എന്ന അഞ്ചാം തലമുറ വിമാനവും പാകിസ്ഥാന് ലഭിക്കും.
ഇന്ത്യ ഇതോടെ ഒരു അഞ്ചാം തലമുറ വിമാനം സ്വന്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ ലോക് ഹീഡ് മാര്‍ട്ടിന്‍ നിര്‍മ്മിച്ച എഫ് 35 വാങ്ങുന്നതിനെക്കുറിച്ച് ഇന്ത്യ ആലോചിച്ചിരുന്നു. എഫ് 35ന്റെ ഡേറ്റ പങ്കുവെയ്‌ക്കല്‍ സോഫ്റ്റ് വെയറുകള്‍ കടന്നാക്രമണം നടത്തുന്ന സ്വഭാവമുള്ളവയാണ്. ഇന്ത്യയുടെ മിസൈലുകള്‍ ഇതില്‍ പിടിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. എഫ് 35 ഭാവിയില്‍ പുതിയ ആവശ്യങ്ങള്‍ ചേര്‍ത്ത് പരിഷ്കരിക്കണമെന്ന് ഇന്ത്യയ്‌ക്ക് തോന്നിയാല്‍ തന്നെ അതിന് അനുവാദമില്ല. ഇത്തരം പരിമിതകളാണ് എഫ് 35 ഇന്ത്യ വേണ്ടെന്ന് വെച്ചത്.
അതിനിടെയാണ് റഷ്യ അവരുടെ എസ് യു 57 എന്ന അഞ്ചാം തലമുറ യുദ്ധവിമാനം വലിയ ഓഫറുകളോടെ ഇന്ത്യയ്‌ക്ക് വച്ചുനീട്ടിയത്. ഇന്ത്യ ആ യുദ്ധവിമാനത്തിന്റെ നേട്ടവും കോട്ടവും തലനാരിഴ കീറി പഠിച്ചു. ഇന്ത്യയ്‌ക്ക് എസ് യു 57 ഇഷ്ടമായി. ഇതിന് പ്രധാനകാരണം മിസൈലുകള്‍ ചിറകുകള്‍ക്കുള്ളില്‍ ഒളിപ്പിച്ചുവെയ്‌ക്കാന്‍ കഴിയുന്ന സംവിധാനമാണ്. ആന്തരികമായ ആയുധ ബേകള്‍ ശത്രുക്കളുടെ റഡാറുകളില്‍ നിന്നും മറഞ്ഞിരിക്കാന്‍ എസ് യു 57നെ സഹായിക്കുന്നു. മിക്ക യുദ്ധവിമാനങ്ങളിലും മിസൈലുകളും ബോംബുകളും ചിറകുകള്‍ക്ക് പുറത്താണ് ഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ അങ്ങനെ വരുമ്പോള്‍ വിമാനത്തിന്റെ പ്രതിഫലനം റഡാറില്‍ എളുപ്പം പിടിക്കാന്‍ പറ്റും. ഇത് ഒഴിവാക്കാനാണ് Su-57 അതിന്റെ ആയുധങ്ങള്‍ പ്രധാനമായും വിമാനത്തിന്റെ ശരീരത്തിനുള്ളില്‍ തന്നെ ഒളിപ്പിക്കുന്നത്.
വിമാനത്തിന്റെ രണ്ട് എഞ്ചിനുകള്‍ക്കിടയിലായി സ്ഥിതിചെയ്യുന്ന വലിയ ആന്തരിക ആയുധശേഖരങ്ങളില്‍ വിവിധതരം മിസൈലുകളും കൃത്യതയേറിയ ആക്രമണായുധങ്ങളും വഹിക്കാൻ കഴിയും. അതായത് ആകാശത്ത് പറക്കുന്നതിന്റെ രഹസ്യസ്വഭാവം (സ്റ്റെല്‍ത്ത്) നിലനിർത്തിക്കൊണ്ട് തന്നെ യുദ്ധദൗത്യങ്ങള്‍ പൂർത്തിയാക്കാൻ വിമാനത്തിന് സാധിക്കുന്നു. റഡാർ കണ്ടെത്താനുള്ള സാധ്യത കുറയുന്നതിനാല്‍ ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്നതില്‍ ഈ സവിശേഷത നിർണായകമാണ്.
Su-57 ന്റെ ഏറ്റവും ശ്രദ്ധേയമായ ആയുധങ്ങളിലൊന്നാണ് Kh-69 സ്റ്റെല്‍ത്ത് ക്രൂയിസ് മിസൈല്‍. ശത്രു പ്രദേശത്തിന്റെ ആഴങ്ങളിലേക്ക് കൃത്യതയോടെ ആക്രമണം നടത്താൻ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ മിസൈല്‍ റഷ്യയുടെ ഏറ്റവും നൂതനമായ ആക്രമണായുധങ്ങളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. കുറഞ്ഞത് 400 കിലോമീറ്ററിലധികം ദൂരപരിധിയുള്ള ഈ മിസൈല്‍, ശത്രുവിന്റെ റഡാറുകളുടെ കണ്ണുവെട്ടിച്ച് ഒഴിവാക്കി ലക്ഷ്യസ്ഥാനത്തെ ഭസ്മമാക്കും. ശത്രുവിന്റെ കമാൻഡ് സെന്‍ററുകള്‍, റഡാർ സ്റ്റേഷനുകള്‍, വ്യോമ പ്രതിരോധ കേന്ദ്രങ്ങള്‍ തുടങ്ങിയ നിര്‍ണ്ണായക കേന്ദ്രങ്ങള്‍ തകർക്കാൻ Kh-69 ന് സാധിക്കും.
റഷ്യയുടെ ആകര്‍ഷകമായ മറ്റ് ഓഫറുകള്‍
റഷ്യയുടെ അഞ്ചാം തലമുറ വിമാനമായ എസ് യു 57നെ ശത്രുക്കള്‍ ഭയപ്പെടുന്നതും ഇന്ത്യ ഈ റഷ്യന്‍ യുദ്ധവിമാനത്തെ ഇഷ്ടപ്പെടുന്നതും ഇക്കാരണത്താല്‍..ഇന്ത്യയും മുന്നോട്ട് വെച്ച കരാര്‍ പ്രകാരം എസ് യു 57ല്‍ ഇന്ത്യയുടെ മിസൈലുകള്‍ ഘടിപ്പിക്കാന്‍ കൂടി അനുവദിക്കണമെന്നുണ്ട്. അതിന് റഷ്യ യെസ് മൂളിയിട്ടുണ്ട്. സെന്‍സറുകളും എവിയോണിക്സും വരെ ഇന്ത്യയുടെ ഇഷ്ടപ്രകാരം പരിഷ്കരിക്കാന്‍ അനുവദിക്കും. അതുപോലെ എസ് യു 57നെ ഇന്ത്യയുടെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ ഭാഗമാക്കി മാറ്റും. ഇന്ത്യയിലെ നാസിക്കിലുള്ള എച്ച് എ എല്‍ ഫാക്ടറിയില്‍ നിര്‍മ്മിക്കാന്‍ റഷ്യ സമ്മതിക്കും. എസ് യു 57ന്റെ സുപ്രധാന കംപ്യൂട്ടര്‍ സംവിധാനങ്ങളുടെ സോഴ്സ് കോഡ് നല്‍കാമെന്നും റഷ്യ സമ്മതിച്ചിരിക്കുന്നു. ഇതെല്ലാം എസ് യു 57ലേക്ക് ഇന്ത്യയെ അടുപ്പിക്കുന്ന മറ്റ് ഘടകങ്ങളാണ്.
















