തൃശൂർ: കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ്. ഇന്ത്യൻ നിയമവ്യവസ്ഥയെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ വിധിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷക്കാലമായ നിയമപരമായ എല്ലാ നടപടികളെയും തടയാന്‍ ശ്രമിച്ചു. ഇനി അതിന് അവര്‍ക്ക് കഴിയില്ല. ഇഡിയ്ക്ക് ഇനി കൂടുതലായി അന്വേഷിക്കേണ്ടി വരില്ല. എസ്എഫ്ഐഒ അന്വേഷണത്തില്‍ തന്നെ പിഎംഎല്‍എ ആക്ട് പ്രകാരമുള്ള കുറ്റങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ തെളിവ് ശേഖരണത്തിന്റെ ആവശ്യം വരില്ല. കൂടുതല്‍ നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ് കരുതുന്നതെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു.
വീണ ചെയ്ത തെറ്റെന്താണെന്ന് ചര്‍ച്ച ചെയ്യാപ്പെടാതെ പോകുകയാണ്. മുഖ്യമന്ത്രിയുടെ മകളെന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന് പങ്കാളിത്തമുള്ള സ്ഥാപനവുമായി ഒരു ഇടപാട് നടത്തുന്നത് തെറ്റ്. അതില്‍ കൃത്രിമത്വം കാണിക്കുന്നത് അതിലും വലിയ തെറ്റാണെന്ന് ഷോണ്‍ ജോര്‍ജ് പറഞ്ഞു. വീണ പ്രതിസ്ഥാനത്തുണ്ട്. അക്കൗണ്ടില്‍പ്പെടാത്ത നൂറുകോടിയിലധികം രൂപ പിണറായി വിജയന് കൈപ്പറ്റിയിട്ടുണ്ടെന്ന് ഷോൺ ജോർജ് കൂട്ടിച്ചേര്‍ത്തു.
കേസിൽ ഇനി പുതുതായി തെളിവ് ശേഖരിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷോൺ ജോർജ്, മാത്യു കുഴൽനാടൻ നൽകിയ കേസും തന്റെ കേസും രണ്ടാണെന്നും കൂട്ടിച്ചേർത്തു. “നടന്നത് വ്യക്തമായ ക്രിമിനൽ കുറ്റമാണ്, അതിന് ആർക്കും ഇമ്യൂണിറ്റി (പരിരക്ഷ) ഇല്ല. സംസ്ഥാന സർക്കാരിന് വലിയ ഓഹരി പങ്കാളിത്തമുള്ള കെഎസ്ഐഡിസി പോലെയുള്ള പൊതുമേഖലാ സ്ഥാപനം ഉൾപ്പെട്ട കമ്പനിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ സാമ്പത്തിക തിരിമറി നടത്തിയത്. ഇതിനായി അവർ നൽകിയ ജിഎസ്ടി ഇൻവോയ്സുകൾ വ്യാജമാണ്,” ഷോൺ ജോർജ് ആരോപിച്ചു.
നൽകാത്ത സേവനത്തിനാണ് ഇവിടെ പണം കൈപ്പറ്റിയിരിക്കുന്നത്. ഇതിലൂടെ ജിഎസ്ടി തട്ടിപ്പും നടന്നിട്ടുണ്ട്. അതിനാൽ സംസ്ഥാന സർക്കാരിന് വേണമെങ്കിലും ഈ വിഷയത്തിൽ കേസെടുക്കാവുന്നതാണ്. വീണ വിജയൻ ഇവിടെ വെറുമൊരു ഇടനിലക്കാരി മാത്രമാണെന്നും ഈ കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. സ്വജനപക്ഷപാതത്തിന് പകരമായാണ് സിഎംആർഎൽ ഈ പണം നൽകിയതെന്നും ഷോൺ ജോർജ് തുറന്നടിച്ചു.
കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഈ വിഷയം ഇ ഡിയുടെ അധികാര പരിധിയ്ക്ക് പുറത്താണെന്ന് വാദിച്ചുകൊണ്ട് സമര്‍പ്പിച്ച അപ്പീലാണ് തള്ളിയിരിക്കുന്നത്. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഡിവിഷന് ബെഞ്ച് ശരിവയ്ക്കുകയായിരുന്നു.
















