ന്യൂദല്‍ഹി: അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി, വാടകഗർഭധാരണം എന്നിവ നടത്തുന്ന കേന്ദ്രങ്ങൾ വഴി രാജ്യത്ത് വൻതോതിൽ കുട്ടിക്കടത്ത് ശൃംഖലകൾ വളരുന്നതായി സുപ്രീം കോടതി. വന്ധ്യതാ നിവാരണ ക്ലിനിക്കുകളുടെ നിയന്ത്രണങ്ങളിലെ പോരായ്‌മകൾ മുതലെടുത്ത് കുട്ടിക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കോടതി, ഇത് തടയാൻ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുകയാണ്. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് 2025ലെ ‘പിങ്കി വേഴ്സസ് സ്റ്റേറ്റ് ഓഫ് യുപി’ കുട്ടിക്കടത്ത് കേസിലെ വിധി നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനിടെ ഈ സുപ്രധാന വിഷയം പരിഗണിച്ചത്. നിലവിൽ ഐവിഎഫ്, സറോഗസി കേന്ദ്രങ്ങൾ വഴി നടക്കുന്ന കുട്ടിക്കടത്ത് തടയാൻ രാജ്യത്ത് കൃത്യമായ ഔദ്യോഗിക മാർഗ്ഗരേഖ നിലവിലില്ലെന്ന് അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷക അപർണ ഭട്ട് കോടതിയെ ബോധിപ്പിച്ചു. അടുത്തിടെ നടന്ന ഒരു കുട്ടിക്കടത്ത് കേസിലെ പ്രതികൾ തങ്ങൾ ഒരു ഐവിഎഫ് കേന്ദ്രത്തിലെ എഗ്ഗ് ഡോണർമാർ ആണെന്ന് അവകാശപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നിയമലംഘനം കോടതിക്ക് മുന്നിലെത്തിയത്. 2021ലെ എആർടി നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ കോടതി ദല്‍ഹി പോലീസിന് നിർദ്ദേശം നൽകിയിരുന്നു.
നിലവിലെ എആർടി, സറോഹസി നിയമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും മെഡിക്കൽ മാനദണ്ഡങ്ങളെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ടെങ്കിലും, കുട്ടിക്കടത്ത് തടയുന്നതിനുള്ള വ്യവസ്ഥകൾ ഇല്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു.
കുട്ടികളില്ലാത്ത ദമ്പതികളുടെ വൈകാരികാവസ്ഥയെ ഇത്തരം ക്ലിനിക്കുകൾ ചൂഷണം ചെയ്യുകയാണ്. കുട്ടിക്കടത്ത് കേസുകളിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനത്തിന് നിലവിൽ യാതൊരു മാർഗ്ഗരേഖയും ഇല്ലെന്ന് കേന്ദ്ര സർക്കാരും കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാൻ സുപ്രീം കോടതിയിലെ ഒരു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ, ഐവിഎഫ് വിദഗ്‌ദ്ധനും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനും ഉൾപ്പെടുന്ന ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അമിക്കസ് ക്യൂറി ശുപാർശ ചെയ്തു. ഈ സമിതി ക്ലിനിക്കുകൾ വഴിയുള്ള കുട്ടിക്കടത്ത് തടയാൻ കർശനമായ മാർഗ്ഗരേഖകൾ തയ്യാറാക്കണം. ഇതിനകം സമാനമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റൊരു ബെഞ്ചിന്റെ കീഴിലുള്ള സമിതിക്ക് ഈ ചുമതല കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് ആറായിരത്തിലധികം കുട്ടിക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെ കാണാതാകുന്ന കേസുകളിൽ 7.8% വർദ്ധനവാണ് ഉണ്ടായത്. 1.47 ലക്ഷത്തിലധികം കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. ലൈംഗിക ചൂഷണത്തിനും നിർബന്ധിത തൊഴിലിനും പുറമെ, അവയവക്കടത്ത്, നിർബന്ധിത വിവാഹം, അനധികൃത ദത്തെടുക്കൽ എന്നിവയ്‌ക്കായി ഇപ്പോൾ കുഞ്ഞുങ്ങളെ വ്യാപകമായി കടത്തുന്നുണ്ടെന്ന് കോടതി വിലയിരുത്തി. പണം കൊടുത്ത് വാങ്ങിയ കുട്ടിയെ നിർഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിച്ച് ദമ്പതികൾ ഉപേക്ഷിച്ച ദാരുണമായ സംഭവം ചൂണ്ടിക്കാട്ടിയാണ് അടിയന്തര മാർഗ്ഗരേഖയുടെ ആവശ്യകത അമിക്കസ് ക്യൂറി വ്യക്തമാക്കിയത്.















