
ഷാര്‍ജ: ഷാർജയിൽ മൂന്ന് വയസ്സുകാരനായ മുഹമ്മദ് അർഷമാന്റെ ദാരുണ മരണം പ്രവാസിലോകത്ത് വലിയ ചര്‍ച്ചയാവുകയാണ്. ടിക് ടോക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ ജീവനെടുക്കുന്ന സ്ഥിതിയിലേക്ക് വരെ മാറിയിരിക്കുന്നു എന്നതാണ് കണ്ടെത്തല്‍ . ഫ്ലാറ്റ് സമുച്ചയത്തിലെ സ്റ്റെയർകേസ് ജനാലയിലൂടെ താഴേക്ക് വീണ് കുട്ടി മരിച്ച സംഭവത്തിൽ രണ്ട് ഒൻപത് വയസ്സുകാരായ പെൺകുട്ടികളെ കേന്ദ്രീകരിച്ചാണത്രെ അന്വേഷണം പുരോഗമിക്കുന്നത്. ഒരു തമിഴ് പെണ്‍കുട്ടിയും ഒരു ഇന്ത്യക്കാരി പെണ്‍കുട്ടിയുമാണ് ഇവര്‍. ഇവര്‍ മൂവരും ചേര്‍ന്ന് കെട്ടിടത്തില്‍ എന്തു ചെയ്യുകയായിരുന്നു?
ഈ മരണത്തില്‍ ടിക് ടോകോ മറ്റേതെങ്കിലും സമൂഹമാധ്യമമോ വില്ലനായി മാറിയിരിക്കാമെന്നാണ് നിഗമനം. കുട്ടികളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്ന ഡിജിറ്റൽ ലോകത്തിന്റെ അപകടസാധ്യത ചിലര്‍ ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റു ചിലര്‍ മാതാപിതാക്കളുടെ കുട്ടികളുടെ മേലുള്ള മേൽനോട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് ചൂണ്ടിക്കാട്ടുന്നത്.
മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം, അക്രമാസക്തമായ ഗെയിമുകളും വീഡിയോകളും, കുടുംബങ്ങളിലെ ആശയവിനിമയക്കുറവ്, മാനസിക സമ്മർദ്ദം, പ്രവാസ ജീവിതത്തിലെ ഒറ്റപ്പെടൽ എന്നിവ കുട്ടികളുടെ മാനസിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നു.
കുട്ടികളുടെ സുരക്ഷയും ആരോഗ്യകരമായ വളർച്ചയും ഉറപ്പാക്കാൻ കുടുംബം എപ്പോഴും കുട്ടികള്‍ക്കൊപ്പം സജീവമായി ഉണ്ടാകണം. പക്ഷെ മൊബൈല്‍ ഫോണും സമൂഹമാധ്യമങ്ങളും ചേര്‍ന്ന് കുട്ടികള്‍ അവരുടെ ലോകത്താണ്. അവര്‍ മാതാപിതാക്കളെ അവരുടെ ലോകത്തേക്ക് അടുപ്പിക്കുന്നില്ല എന്ന് പറയുന്നതാവും ശരി. കുട്ടികളുടെ സുരക്ഷയും ആരോഗ്യകരമായ വളർച്ചയും ഉറപ്പാക്കാൻ കുടുംബത്തിന്റെ സജീവ ഇടപെടൽ അനിവാര്യമാണെന്ന ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം നൽകുന്നത്.
ടിക് ടോകിലെ തെറിയഭിഷേകം, ഷാര്‍ജയിലെ കത്തിക്കുത്ത്
സൈബർ ലോകത്തെ തെറിയഭിഷേകങ്ങളും അരാജകത്വവും
ഈയിടെ ടിക് ടോകിലെ തെറിയഭിഷേകത്തിന്റെ പേരില്‍ രണ്ട് പ്രവാസി മലയാളികള്‍ തെരുവില്‍ ഏറ്റുമുട്ടിയ സംഭവം വലിയ നടുക്കമാണ് ഉണ്ടാക്കിയത്. സോഷ്യൽ മീഡിയ ആപ്പായ ടിക് ടോക്കിലെ (TikTok) തർക്കത്തെയും വെല്ലുവിളികളെയും തുടർന്ന് ഷാർജയിൽ (Sharjah) രണ്ട് മലയാളികള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൊലപാതകത്തിലാണ് കലാശിച്ചത്. കണ്ണൂർ പഴയങ്ങാടി സ്വദേശി ഇസ്മായിൽ പൊന്നൻ ഇബ്രാഹിം കുട്ടി (40)യെ മറ്റൊരു പ്രവാസിയായ കൊല്ലം സ്വദേശി കുത്തിക്കൊല്ലുകയായിരുന്നു. ടിക് ടോക്കിലെ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ കുറച്ചുകാലമായി തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായി കൊല്ലം സ്വദേശിയായ മറ്റൊരു പ്രവാസിയും ഇസ്മായിലും തമ്മിൽ പരസ്യമായി വെല്ലുവിളികൾ നടന്നു വെല്ലുവിളിയെ തുടർന്ന് ഷാർജ അൽ നഹ്ദയിലുള്ള കെട്ടിടത്തിൽ ഇരുവരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയുണ്ടായി. വാക്കുതർക്കത്തിനൊടുവിൽ പ്രതികൾ ഇസ്മായിലിനെ മരപ്പലക അടക്കമുള്ളവ ഉപയോഗിച്ച് മർദ്ദിക്കുകയും, തുടർന്ന് കത്തികൊണ്ട് കുത്തുകയുമായിരുന്നു
രണ്ടെണ്ണമടിച്ചാല്‍ വര്‍ഗ്ഗീയകമന്‍റ് പറഞ്ഞ് ജയിലാകുന്ന മലയാളികളുടെ എണ്ണം കൂടുന്നു
അപ്പോള്‍ ഡിജിറ്റൽ കെണി കുട്ടികളിൽ മാത്രമല്ല, മുതിർന്നവർക്കിടയിലും ഉണ്ട്. മുതിര്‍ന്നവര്‍ക്കിടയില്‍ അത് വന്യമായ തെറിവിളികൾക്കും സൈബർ ഗുണ്ടായിസത്തിനും കാരണമാകുന്നു. പണ്ട് നമ്മുടെ നാട്ടിൽ തീവണ്ടിയിലെ ടോയ്‌ലറ്റിലും, ആശുപത്രിയിലെ ചുമരുകളിലും, ബസുകളിലെ സീറ്റുകളുടെ പിന്നിലും ഒക്കെ സ്വന്തം തെറികള്‍ കൊത്തിവെക്കുന്ന കലാവിരുതന്മാരാണ് പിന്നീട് കാലം മാറിയപ്പോൾ ടിക് ടോക്കിലും ഫേസ്ബുക്കിലും വാട്സാപ്പിലും ഗുണ്ടകളായി വിലസി നടക്കുന്നത്. അവരാണ് വൈകീട്ടായാൽ ടിക് ടോകിൽ വന്നിരുന്നു തെറി പറയുന്നത്. വാട്സാപ്പ് ഗ്രൂപ്പുകളിലെ വഴക്കു പറയുന്നത്. ഫേസ്‌ബുക്കില്‍ സഭ്യതയുടെ അതിരുകള്‍ വിടുന്ന കമന്‍റുകള്‍ ഇടുന്നത്.
രണ്ടെണ്ണം അടിച്ചാൽ പിന്നെ പറയാതിരിക്കുന്നതാണ് ഭേദം. ഗള്‍ഫില്‍ ഇങ്ങിനെ മദ്യപിച്ച് വര്‍ഗ്ഗീയ കമന്‍റുകള്‍ ഇട്ട് ജയിലിലാകുന്നവരുടെ എണ്ണം കൂടിവരികയാണ്. ജയിലില്‍ പോയശേഷമാണ് അവര്‍ ചെയ്ത കുറ്റത്തിന്റെ ഗൗരവം മനസ്സിലാക്കി തലതല്ലിക്കരയുന്നത്. എന്തായാലും സൈബര്‍ ലോകം ഒട്ടേറെ മുന്നറിയിപ്പുകളാണ് നമുക്ക് നല്‍കുന്നത്.