
തിരുവനന്തപുരം: നവീന്‍ ബാബു എന്ന എഡിഎമ്മിന്റെ മരണം അന്വേഷിക്കാന്‍ എത്തുന്ന സിബിഐയ്ക്ക് ഏറെ പാടുപെടേണ്ടിവരും. കാരണം ഈ കേസില്‍ നിര്‍ണ്ണായകമായ പാര്‍ട്ണര്‍ഷിപ്പ് എഗ്രിമെന്‍റ് ഉള്‍പ്പെടെയുള്ള പല രേഖകളും അപ്രത്യക്ഷമായിരിക്കുന്നു.
നവീന്‍ ബാബുവിന്റെ ദൗര്‍ഭാഗ്യകരമായ മരണത്തിന് പിന്നിലെ യഥാര്‍ത്ഥ സൂത്രധാരന്മാര്‍ ആരാണ്? ഈ ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കാന്‍ പോന്ന അതിനിര്‍ണ്ണായകമായ പങ്കാളിത്തക്കരാര്‍ അഥവാ പാര്‍ട്ടണര്‍ഷിപ്പ് ഡീഡ് രേഖകള്‍ ഫയലുകളില്‍ നിന്ന് അപ്രത്യക്ഷമായതായി സൂചന. ഫയലുകള്‍ മുക്കിയത് പമ്പിന് പിന്നിലെ യഥാര്‍ത്ഥ ‘വലിയ മീനുകളെ’ രക്ഷിക്കാനാണെന്ന ആക്ഷേപം ശക്തമായിരിക്കുന്നു.
സി ബി.ഐക്ക് വിട്ടാലും തെളിവുകള്‍ ഇല്ലാതെ വരുമ്പോള്‍ എന്ത് ചെയ്യും എന്നതില്‍ പലര്‍ക്കു ആശങ്കയുണ്ട്. എന്തായാലും കാണാതായ ഫയലുകള്‍ എവിടെപ്പോയി എന്ന് കണ്ടെത്തേണ്ടതുണ്ട്. ഭരണസിരാകേന്ദ്രങ്ങളില്‍ ഇരുന്നുകൊണ്ട് തെളിവുകള്‍ നശിപ്പിക്കുന്ന ‘കറുത്ത കൈകളെ’ പുറത്തുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
2024 മാര്‍ച്ച് 30-ന് തളിപ്പറമ്പ് തഹസില്‍ദാര്‍ അന്നത്തെ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ ഔദ്യോഗിക റിപ്പോര്‍ട്ടില്‍ ഈ പങ്കാളിത്തക്കരാര്‍ കൃത്യമായി ഉള്ളടക്കം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, നവീന്‍ ബാബുവിന്റെ മരണം വിവാദമായതോടെ കളക്ടറേറ്റിലെ ഫയലുകളില്‍ നിന്ന് ഈ കരാര്‍ രേഖ മാത്രം നിഗൂഢമായി അപ്രത്യക്ഷമായി. പമ്പിനായി അപേക്ഷ നല്‍കിയ പ്രശാന്തന്‍, ഒന്നോ അതിലധികമോ പ്രമുഖരുമായി ഉണ്ടാക്കിയ ഈ കരാര്‍ ബോധപൂര്‍വ്വം മുക്കിയതാണെന്ന സംശയം ഇതോടെ ബലപ്പെടുകയാണ്.
പമ്പിന് പിന്നില്‍ യഥാര്‍ത്ഥത്തില്‍ പണമിറക്കിയതും സ്വാധീനം ചെലുത്തിയതും ആരാണെന്ന സത്യം പുറത്തുവരാതിരിക്കാനാണ് ഈ അട്ടിമറി നടന്നിരിക്കുന്നത്. പമ്പിന്റെ അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന് ആരോപണമുന്നയിച്ച പ്രശാന്തന്‍ കേവലം ഒരു മുഖം മാത്രമാണെന്നും, യഥാര്‍ത്ഥ നിക്ഷേപകര്‍ സി.പി.എം. കേന്ദ്രങ്ങളുമായി അടുത്ത ബന്ധമുള്ള മറ്റാരെങ്കിലുമാണെന്നുമുള്ള നവീന്റെ കുടുംബത്തിന്റെ സംശയങ്ങള്‍ക്ക് അടിവരയിടുന്നതാണ് പുതിയ വിവരങ്ങള്‍.
ഈ പെട്രോള്‍ പമ്പിന്റെ അനുമതിയുമായി ബന്ധപ്പെട്ടാണ് 2024 ഒക്ടോബര്‍ 14-ന് നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് അന്നത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ക്ഷണിക്കപ്പെടാതെ ഇരച്ചുകയറിയതും പരസ്യമായി ആക്ഷേപിച്ചതും. ഇതിന്റെ പിറ്റേന്ന് രാവിലെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തങ്ങളെ തകര്‍ക്കാന്‍ പോന്ന എന്തോ ഒരു രഹസ്യം നവീന്‍ ബാബുവിന്റെ പക്കലുണ്ടെന്ന ഭയമായിരുന്നോ ആ കടന്നാക്രമണത്തിന് പിന്നിലെന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.