ഇസ്ലാമാബാദ് : പലസ്തീൻ വിഷയത്തിൽ ഇസ്ലാമാബാദിന്റെയും ദൽഹിയുടെയും നിലപാടുകളെക്കുറിച്ച് സുപ്രധാനമായ അഭിപ്രായങ്ങൾ പറഞ്ഞ് മുതിർന്ന പാകിസ്ഥാൻ പത്രപ്രവർത്തകനും നിരൂപകനുമായ നജാം സേഥി. ഇസ്രായേലുമായുള്ള ഇന്ത്യയുടെ ബന്ധം അടുത്തിടെ മെച്ചപ്പെട്ടിട്ടുണ്ടെന്നും പലസ്തീൻ വിഷയത്തിൽ പാകിസ്ഥാൻ ഒരു പ്രധാന ഇടനിലക്കാരനായി സ്വയം അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും സേഥി പറഞ്ഞു. എന്നിരുന്നാലും ചരിത്രം പരിശോധിച്ചാൽ ഇന്ത്യ പലസ്തീനികളുടെ യഥാർത്ഥ അനുഭാവിയും വിശ്വസ്ത പിന്തുണക്കാരനുമാണെന്ന് വ്യക്തമാകും. യുഎസിന്റെ വാക്ക് കേട്ട് പലസ്തീനികളെ അടിച്ചമർത്തുന്നതാണ് പാകിസ്ഥാന്റെ ചരിത്രമെന്നും അദ്ദേഹം വ്യക്തമാക്കി.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മുൻ മേധാവി നജാം സേഥി ഒരു ടിവി പരിപാടിയിൽ പാകിസ്ഥാൻ പത്രപ്രവർത്തകയായ ആയിഷ നാസിനോട് സംസാരിക്കുന്നതിനിടയിലായിരുന്നു ഈ പരാമർശങ്ങൾ. പലസ്തീനിനെക്കുറിച്ചുള്ള ഇന്ത്യയുടെയും പാകിസ്ഥാന്റെയും നിലപാടിനെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചു. 1960 കളിലും 1970 കളിലും പലസ്തീനികൾ പാകിസ്ഥാനെയല്ല, ഇന്ത്യയെയാണ് അവരുടെ പ്രശ്‌നങ്ങളുമായി സമീപിച്ചതെന്നാണ് സേഥി ഇതിനോട് പ്രതികരിച്ചത്.
1960 കളിലും 1970 കളിലും പാകിസ്ഥാൻ അമേരിക്കയുടെ പിന്തുണ പരസ്യമായി നേടിയിരുന്നുവെന്നും പലസ്തീനികൾ ഇന്ത്യയിൽ പിന്തുണ നേടിയിരുന്നുവെന്നും നജാം സേഥി പ്രസ്താവിച്ചു. ഇന്ന് ഈ വിഷയം പാകിസ്ഥാനിൽ ചർച്ച ചെയ്യപ്പെടുന്നില്ല, പക്ഷേ ഇന്ത്യ പലസ്തീനോടൊപ്പം ഉറച്ചുനിന്ന കാലമായിരുന്നു അതെന്ന് നാം മറക്കരുത്. പലസ്തീനികളുടെ കൂട്ടക്കൊലയിൽ മുൻ പാകിസ്ഥാൻ സൈനിക മേധാവിയും ഏകാധിപതിയുമായ സിയാ-ഉൾ-ഹഖ് പലസ്തീനിൽ നടത്തിയ അതിക്രമങ്ങളും അദ്ദേഹം തുറന്നുകാട്ടി.
കൂട്ടക്കൊലയിൽ പാകിസ്ഥാൻ സൈന്യം നേരിട്ട് പങ്കാളിയായതെങ്ങനെയെന്നും നജാം സേഥി ഓർമ്മിപ്പിച്ചു . 1970 ൽ, ജോർദാനിലെ രാജാവ് ഹുസൈന്റെ നിർദ്ദേശപ്രകാരം, സിയാ-ഉൾ-ഹഖിന്റെ നേതൃത്വത്തിലുള്ള ഒരു സൈനിക വിഭാഗം പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷനെതിരെ (പിഎൽഒ) നടപടി സ്വീകരിച്ചു. സിയയുടെ ഡിവിഷൻ ആയിരക്കണക്കിന് പലസ്തീൻ അഭയാർത്ഥികളെയും വിമതരെയും കൊന്നു. സിയയെ പലസ്തീനികളുടെ കൊലയാളി എന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആരാണ് നജാം സേഥി
പാകിസ്ഥാനിലെ ഒരു മുതിർന്ന രാഷ്‌ട്രീയ വിശകലന വിദഗ്ധനാണ് നജാം സേഥി. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ചെയർമാനായി മാത്രമല്ല, 2013 ൽ പഞ്ചാബിന്റെ ആക്ടിംഗ് മുഖ്യമന്ത്രിയായും സേത്തി സേവനമനുഷ്ഠിച്ചു. അസിം മുനീറിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെയും ഷഹബാസ് ഷെരീഫ് സർക്കാരിനെയും സേഥി പലതവണ തുറന്നുകാട്ടിയിട്ടുണ്ട്. അതേ സമയം തന്നെ ഭരണകക്ഷിയായ പിഎംഎൽ-എൻ, ഷഹബാസ് ഷെരീഫിന്റെ മൂത്ത സഹോദരൻ നവാസ് ഷെരീഫ് എന്നിവരുമായി നജാം സേഥി അടുത്ത ബന്ധമാണ് പുലർത്തുന്നത്.
















