ന്യൂദൽഹി: തമിഴ്നാട് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പാർട്ടിയിൽ നിന്നും രാജിവെച്ചുവെന്ന ഇല്ലാത്ത വാര്‍ത്ത പ്രചരിപ്പിച്ച് ബിജെപി വിരുദ്ധമാധ്യമങ്ങള്‍. ചില ടിവി ചാനലുകളും വാര്‍ത്താവെബ്സൈറ്റുകളും അണ്ണാമലൈ രൂപീകരിക്കാന്‍ പോകുന്ന പുതിയ പാര്‍ട്ടിയുടെ പേര് വരെ പ്രഖ്യാപിച്ചിട്ടുണ്ട്. അണ്ണാമലൈയ്ക്ക് പോലും മനസിലില്ലാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ ബിജെപി വിരുദ്ധത മൂലം പടച്ചുവിടുന്നത്. അണ്ണാമലൈയും ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനും തമ്മിലുള്ള കൂടിക്കാഴ്ച ചൊവ്വാഴ്ച അവസാനിച്ചതേയുള്ളൂ.
ഇനി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തേണ്ടതുണ്ട്. അണ്ണാമലൈ എന്തെങ്കിലും അന്തിമ തീരുമാനം എടുക്കണമെങ്കില്‍ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ അത്തരമൊരു തീരുമാനം എടുക്കൂ. അതും കഴിഞ്ഞ് ഒരു പക്ഷെ മോദിയുമായിക്കൂടി കൂടിക്കാഴ്ച ഉണ്ടായേക്കാം.
തമിഴ്നാട്ടില്‍ നിന്നും അന്തിമചര്‍ച്ചയ്ക്കായി അണ്ണാമലൈ ദല്‍ഹിയിലേക്ക് പുറപ്പെടുന്നത് മുതലേ ബിജെപി വിരുദ്ധ മാധ്യമങ്ങള്‍ അണ്ണാമലൈയും ബിജെപിയും തമ്മില്‍ തെറ്റിപ്പിരിഞ്ഞുകഴിഞ്ഞു എന്ന രീതിയില്‍ വാര്‍ത്തകള്‍ ചമച്ചുകൊണ്ടിരിക്കുകയാണ്.
തമിഴ്നാട് ബിജെപി അധ്യക്ഷ സ്ഥാനത്തുനിന്ന് അണ്ണാമലൈയെ മാറ്റിയത് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ്. എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കാന്‍ ഇത് വേണമെന്ന് എടപ്പാടി നിര്‍ബന്ധിക്കുകയായിരുന്നു. അണ്ണാമലൈ ജയലളിതയെക്കുറിച്ച് നടത്തിയ വിവാദപ്രസ്താവനയാണ് എഐഎ ഡിഎംകെയെ അണ്ണാമലൈ്ക്ക് എതിരാക്കിയത്.
അണ്ണാമലൈയെ പാർട്ടിയിൽ നിലനിർത്താൻ ദേശീയ നേതൃത്വം ഇപ്പോഴും ശ്രമിക്കുന്നുണ്ടെന്നും ദേശീയ തലത്തിൽ വലിയ പദവികൾ വാഗ്ദാനം ചെയ്തേക്കുമെന്നും സൂചനയുണ്ട്. അടുത്ത നിർദേശം ഉണ്ടാകുന്നതുവരെ ദൽഹിയിൽ തുടരാൻ അണ്ണാമലൈയോട് ബിജെപി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.
















