കൊൽക്കത്ത : തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പിളർപ്പിലേയ്‌ക്കെന്ന് സൂചന. അനന്തരവൻ അഭിഷേക് ബാനർജി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നലെ മമതബാനർജി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാൻ എത്തിയത് വെറും 20 എം എൽ എ മാർ . 80 ജനപ്രതിനിധികൾ ഉള്ളപ്പോഴാണ് വെറും 20 പേർ മാത്രം എത്തിയത്.
ഇതോടെ മമതയുടെ കാളീഘട്ടിലെ വസതിയിൽ നടത്താനിരുന്ന യോഗം റദ്ദാക്കി. എം എൽ എ മാർ പ്രതിഷേധ യോഗത്തിൽ പങ്കെടുക്കുകയായിരുന്നുവെന്നാണ് ആദ്യം പാർട്ടി നേതാവ് കുനാൽ ഘോഷ് പറഞ്ഞിരുന്നത് . എന്നാൽ അധികം വൈകാതെ പാർട്ടി രണ്ട് എം എൽ എ മാരെ സസ്പെൻഡ് ചെയ്തു.
പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും, പ്രസ്താവനകളും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. എന്നാൽ പാർട്ടി നേതാക്കൾക്കെതിരെ ജനങ്ങളും, സർക്കാരും ഒരു പോലെ നീങ്ങുന്നതിൽ സ്വയരക്ഷ നോക്കിയാണ് എം എൽ എ മാർ യോഗത്തിനെത്താത്തതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം പാർട്ടി എം പി കല്യാൺ ബാനർജിയെയും, അതിനു മുൻപ് അഭിഷേക് ബാനർജിയെയും ജനങ്ങൾ കൈകാര്യം ചെയ്തിരുന്നു.
















