തൃശൂർ: ഗുരുവായൂർ ക്ഷേത്രദർശനത്തിന് വെർച്വൽ ക്യൂ സംവിധാനം നടപ്പിലാക്കാനൊരുങ്ങി ഗുരുവായൂർ ദേവസ്വം ബോർഡ്. ഇതിനുള്ള നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കുമെന്ന് ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദർശനത്തിന് മണിക്കൂറുകൾ വരി നിൽക്കുന്നത് ഒഴിവാക്കാൻ ഫെയിസ് ആപ്പ് സംവിധാനവും നടപ്പിലാക്കുന്നുണ്ട്.
ഭക്തർക്ക് സുഖദർശനം സാദ്ധ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതിയുടെ നിർദേശം പാലിച്ചാണ് വെർച്വൽ ക്യൂ നടപ്പിലാക്കുന്നതെന്ന് എ വി ഗോപിനാഥ് വ്യക്തമാക്കി. ഫെയിസ് ആപ്പ് സംവിധാനം നടപ്പിലാക്കാൻ അപേക്ഷിച്ച ഏജൻസികളിൽ നിന്ന് മികച്ച ഏജൻസിക്ക് ഇതിന്റെ ചുമതല കൈമാറും. ക്യൂ കോംപ്ലക്‌സ് പ്രാവർത്തികമാക്കുന്നത് വരെയാണ് ഈ സംവിധാനങ്ങൾ ഒരുക്കുന്നത്.
അത്യാധുനിക ക്യൂ കോപ്ലക്‌സ് നിർമിക്കുന്നതോടെ ഭക്തരുടെ ബുദ്ധിമുട്ട് അവസാനിക്കും. ഇതിനായി മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിന് ടെൻഡർ നടപടികൾ അവസാന ഘട്ടത്തിലാണെന്നും ദേവസ്വം ചെയർമാൻ അറിയിച്ചു. ക്ഷേത്ര വികസനത്തിന് ഭൂമി ആവശ്യമാണ്. ഭൂമി നഷ്‌ടപ്പെടുന്നവരുടെ ആശങ്കകൾ പരിഹരിക്കാൻ പത്ത് ദിവസത്തിനുള്ളിൽ അവരുമായി ചർച്ച നടത്തുമെന്നും ചെയർമാൻ അറിയിച്ചു.
നവീകരിച്ച കൗസ്‌തുഭം റസ്റ്റ് ഹൗസ് അടുത്ത മാസം ഭക്തർക്ക് തുറന്നുകൊടുക്കും. ഭക്തരുടെ ഫോൺ ഉൾപ്പെടെയുള്ള സാധനങ്ങൾ സൂക്ഷിക്കാനായി ഡിജി ലോക്കർ സംവിധാനം ഏർപ്പെടുത്തും. ദർശനത്തിന് ഉപയോഗിക്കുന്ന ക്ഷേത്രത്തിനുള്ളിലെ ഫ്ലൈ ഓവർ മാറ്റി പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടില്ലാതെ കയറാൻ കഴിയുന്ന പുതിയ ഫ്ലൈ ഓവർ രണ്ടാഴ്‌ചയ്‌ക്കകം സ്ഥാപിക്കുമെന്നും ചെയർമാൻ അറിയിച്ചു.
















