Kerala

സാഹിത്യ മോഷണം വീണ്ടും, മീരയ്‌ക്കും കലാച്ചിക്കുമെതിരെ ആരോപണമുയരുന്നു

Published by
ടി. എസ്. നീലാംബരന്‍

തൃശൂര്‍: കെ.ആര്‍.മീരയുടെ ഏറ്റവും പുതിയ നോവല്‍ കലാച്ചി മോഷണമോ. മീരയുടെ പേര് പറയാതെ തന്റെ ദി സിന്‍ നോവലിന്റെ പ്രമേയം മോഷ്ടിക്കപ്പെട്ടുവെന്ന സൂചന നല്‍കി ഹരിത സാവിത്രിയുടെ കുറിപ്പ് പുറത്തുവന്നു. ഹരിതയുടെ ദി സിന്‍ എന്ന നോവലും കെ.ആര്‍. മീരയുടെ കലാച്ചി എന്ന നോവലും തമ്മില്‍ കഥാപരവും പ്രമേയപരവുമായി സാമ്യങ്ങളേറെയാണ്. 2023 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവലാണ് ദി സിന്‍.

ഹരിത സാവിത്രിയുടെ സിന്‍ 2022 ലും മീരയുടെ കലാച്ചി 2025 ലുമാണ് പ്രസിദ്ധീകരിച്ചത്. രണ്ടിലും ഒരു സ്ത്രീ തന്റെ പ്രണയിതാവിനെ അന്വേഷിച്ച് വിദേശത്തുള്ള സംഘര്‍ഷഭരിതമായ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നതാണ് അടിസ്ഥാന കഥാസാഹചര്യം. ഹരിതയുടെ നോവലില്‍ സീത എന്ന നായിക തുര്‍ക്കിയിലേക്കാണ് പോകുന്നതെങ്കില്‍ മീരയുടെ നോവലില്‍ നായിക കസാഖിസ്ഥാനിലേക്കാണ് പോകുന്നത്. അവിടെ നേരിടുന്ന വംശീയ അതിക്രമങ്ങള്‍, ഭരണകൂട കൈയേറ്റങ്ങള്‍ തുടങ്ങിയവയിലൂടെയാണ് ഇരുനോവലിലും കഥ പറയുന്നത്. രണ്ടു നോവലുകള്‍ക്കുമിടയില്‍ അസാധാരണമായ സാമ്യമാണുള്ളത്.

കഴിഞ്ഞ ദിവസം ഹരിത സാവിത്രി ഫെയ്‌സ്ബുക്കില്‍ ”സാഹിത്യ മോഷണത്തിന്റെ വിവിധ രീതികള്‍” എന്ന തലക്കെട്ടോടെ ഒരു ദീര്‍ഘ കുറിപ്പ് പ്രസിദ്ധീകരിച്ചു. ഇതോടെയാണ് വിവാദം ശ്രദ്ധയാകര്‍ഷിച്ചത്. കഥാപാത്രങ്ങളുടെ ലിംഗം, സ്ഥലം, കാലഘട്ടം തുടങ്ങിയവ മാറ്റി കഥയുടെ അടിസ്ഥാന ഘടന കോപ്പിയടിക്കുന്ന രീതികളെക്കുറിച്ച് ഹരിത എഴുതിയിരുന്നു. എന്നാല്‍ ആ കുറിപ്പില്‍ കെ.ആര്‍. മീരയുടെ പേര് നേരിട്ട് പരാമര്‍ശിച്ചിരുന്നില്ല. അത് കലാച്ചിയെ ഉദ്ദേശിച്ചാണ് എന്ന സംശയം വായനക്കാരില്‍ നിന്നും സാഹിത്യവൃത്തങ്ങളില്‍ നിന്നുമാണ് ഉയര്‍ന്നത്. കെ.ആര്‍. മീര ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ തയാറായിട്ടില്ല.

ഹരിത സാവിത്രിയുടെ കുറിപ്പ് ഇങ്ങനെ
കെ.ആര്‍. മീരയുടെ ഏറ്റവും പുതിയ നോവല്‍ കലാച്ചി മോഷണമാണെന്നുള്ള ചര്‍ച്ചകള്‍ സജീവമായത് 2023ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ നോവലായ ദി സിന്‍ എഴുതിയ ഹരിത സാവിത്രിയുടെ ഫെയ്‌സ്ബുക് കുറിപ്പോടെയാണ്.

കലാച്ചിയുടേയും ദി സിന്നിന്റേയും പ്രമേയങ്ങള്‍ തമ്മിലുള്ള അസാധാരണ സാമ്യം വ്യക്തമായതോടെയാണ് ഈ കുറിപ്പ് ശ്രദ്ധേയമായത്. മീരയുടെ പേര് പറയാതെ തന്റെ ദി സിന്‍ നോവലിന്റെ പ്രമേയം മോഷ്ടിക്കപ്പെട്ടുവെന്ന സൂചന ഹരിത നല്‍കി. ഹരിതയുടെ കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെ.

നിങ്ങള്‍ വര്‍ഷങ്ങള്‍ എടുത്ത് എഴുതിയ നോവല്‍. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികള്‍. നിങ്ങളുടെ കണ്ണീരും വിയര്‍പ്പും. വേറൊരാള്‍ എഴുതിയ പുസ്തകത്തില്‍ ആ കഥ തന്നെ എന്ന് നിങ്ങള്‍ക്ക് വ്യക്തമാകുന്നു. പക്ഷെ നിങ്ങള്‍ക്ക് നിശബ്ദത പാലിക്കേണ്ടി വരുന്നു. എന്തുകൊണ്ട്?
കാരണം, അതവര്‍ ഭംഗിയായി പൊതിഞ്ഞുവച്ചു.
പല മാര്‍ഗ്ഗങ്ങള്‍ ഇവര്‍ ഉപയോഗിക്കാറുണ്ട്.
1. ചിത്രം അതേപടി സൂക്ഷിച്ചിട്ട് വാക്കുകള്‍ മാറ്റുകയാണ് ഒരു വഴി. നിങ്ങളുടെ വാചകം എടുത്ത് സമാനമായ അര്‍ത്ഥം വരുന്ന പദങ്ങള്‍ ഉപയോഗിച്ചു മാറ്റിയെഴുതും. ”രാമന്‍ പെട്ടെന്നുണര്‍ന്നു” എന്നത് ”ഉറക്കം രാജുവിനെ വിട്ടുപോയി” എന്നാക്കും.
ഫലം: ‘പകര്‍പ്പ്’ എന്ന് ആരും പറയില്ല. പക്ഷേ ആ രംഗത്തിന്റെ ആത്മാവ് നിങ്ങളുടേതാണ് എന്ന് തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയും .
2. ലിംഗവും കാലവും മാറ്റുന്നത് മറ്റൊരു രീതിയാണ്. നിങ്ങളുടെ നായകന്‍ പുരുഷനും ടീച്ചറുമാണെങ്കില്‍ കോപ്പിയടിക്കുന്നയാള്‍ തന്റെ പ്രധാന കഥാപാത്രത്തെ ഒരു സ്ത്രീയും ഡോക്ടറുമാക്കും. ഗ്രാമത്തിലെ കഥയെ നഗരത്തിലേക്കു മാറ്റും.
ഫലം: രൂപം മാറുന്നു, എന്നാല്‍ അസ്ഥികൂടം നിങ്ങളുടേതു തന്നെ.
3. തര്‍ജ്ജമ ചെയ്ത് സ്വന്തമാക്കുന്നവരുണ്ട്. നിങ്ങളുടെ നോവല്‍ തമിഴിലേക്കോ കന്നഡയിലേക്കോ ഇംഗ്ലീഷിലേക്കോ മൊഴിമാറ്റാം. രാധയെ റേച്ചല്‍ ആക്കാം. കൊച്ചിയെ ‘കൊളംബിയ’ ആക്കാം.
ഫലം: ഒരേ കഥ, രണ്ട് ഭാഷകള്‍.
4. രംഗങ്ങള്‍ കൂട്ടിക്കലര്‍ത്തി സമര്‍ത്ഥമായി സ്വന്തമാക്കാന്‍ കഴിയും. നിങ്ങളുടെ ഒന്നാം അദ്ധ്യായത്തിലെ രംഗം പത്താം അദ്ധ്യായത്തിലാക്കും. ഫ്‌ലാഷ്ബാക്കിന്റെ ഇടം മാറ്റും.
ഫലം: ക്രമം തെറ്റും. പക്ഷേ കഥ നിങ്ങളുടേതു തന്നെ.
നിങ്ങളുടെ കഥ അവര്‍ എടുക്കും. മറ്റു കഥകള്‍ കൊണ്ട് അതിനെ ഭംഗിയായി പൊതിയും.

മറ്റൊരു രാജ്യത്തിലേക്ക് കഥ പറിച്ചു നടും. രാത്രിയെ പകലാക്കും. മഴയെ മഞ്ഞാക്കും. പക്ഷെ ആ അക്ഷരങ്ങള്‍ക്കുള്ളില്‍ അപ്പോഴും നിങ്ങള്‍ക്ക് സ്വന്തം രക്തത്തിന്റെ ചുവപ്പ് കാണാം. നിങ്ങളുടെ ഉറക്കമില്ലാത്ത രാത്രികളുടെ കനം അനുഭവിക്കാം. നിങ്ങളുടെ കണ്ണീരിന്റെ ഉപ്പ് രുചിക്കാം.
നിശബ്ദരായി ഇരിക്കുകയേ വഴിയുള്ളൂ.
അവര്‍ക്ക് കൂട്ടിനു പ്രസാധകരും നിരൂപകരും ആരാധകവൃന്ദവുമുണ്ടാവും.

കാരണം, ഈ കളി കളിക്കേണ്ടത് എങ്ങനെയെന്ന് നിങ്ങളേക്കാള്‍ നന്നായി അവര്‍ക്കറിയാം. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. താന്‍ 2020 ല്‍ തന്നെ ദി സിന്‍ എന്ന നോവല്‍ പൂര്‍ത്തിയാക്കിയിരുന്നുവെന്നും അത് എന്‍.എസ്.മാധവന് അയച്ചുകൊടുത്തിരുന്നകാര്യവും ഹരിത ചൂണ്ടിക്കാണിക്കുന്നു.

കെ.ആര്‍ മീരക്കെതിരെ ഇതിന് മുന്‍പും മോഷണ ആരോപണം ഉയര്‍ന്നിട്ടുണ്ട്. മീരയുടെ പ്രസിദ്ധമായ ആരാച്ചാര്‍ എന്ന കൃതിയുടെ മൂലരൂപം തന്റെതാണെന്ന് എഴുത്തുകാരനും സംവിധായകനുമായ ജോഷി ജോസഫ് ആരോപണമുന്നയിച്ചിരുന്നു. തെളിവുകള്‍ സഹിതം ജോഷി ഉന്നയിച്ച ആരോപണങ്ങളെ വസ്തുതാപരമായി നിഷേധിക്കാന്‍ മീരക്ക് കഴിഞ്ഞിരുന്നില്ല.

 

 

Recent Posts