സാഹിത്യ മോഷണം മലയാളത്തില്‍ പുതുമയുള്ള കാര്യമല്ല. സ്വദേശ/വിദേശ കൃതികളുടെ അനുകരണവും അപഹരണവുമായി സൃഷ്ടിക്കപ്പെട്ടിട്ടുള്ള കഥകളും കവിതകളും നോവലുകളും കൊണ്ട് ‘സമ്പന്നമാണ്’ മലയാള സാഹിത്യം. ‘ദീപയടി’ എന്നൊരു വാക്ക് പോലും ഭാഷയ്‌ക്ക് ലഭിച്ചിട്ടുണ്ടല്ലോ. ഗവേഷണ രംഗത്ത് മാത്രമല്ല, ആധുനിക മലയാള സാഹിത്യത്തിന്റെ നീണ്ട ഇടനാഴിയിലും ഇളയിടങ്ങള്‍ തിക്കിത്തിരക്കുന്നതു കാണാം. അപ്രശസ്തരായവരുടെ പുതുമയുള്ള രചനകള്‍ മാത്രമല്ല, പ്രശസ്തരുടെ പോലും കൃതികള്‍ യാതൊരു വൈമുഖ്യവുമില്ലാതെ അടിച്ചുമാറ്റുകയും, ചില മിനുക്കു പണികള്‍ ചെയ്ത് മൗലിക രചനയുടെ മുഖംമൂടി അണിയിച്ച് അംഗീകാരവും പുരസ്‌കാരവും നേടിയെടുക്കുന്നു. ഈ നീചവൃത്തി ചെയ്യുന്നവര്‍ ഒരാളെയും ഭയപ്പെടുന്നില്ല. ഒന്നോ രണ്ടോ പ്രസിദ്ധീകരണങ്ങളുടെ പിന്തുണ ഉറപ്പാക്കുക. പ്രബല രാഷ്‌ട്രീയ പാര്‍ട്ടികളുടെ അനുഭാവം നേടിയെടുക്കുക. ഇത്രയുമുണ്ടെങ്കില്‍ സാഹിത്യത്തില്‍ എന്ത് പകല്‍ക്കൊള്ളയും നടത്താം.
ഇത്രയും പറയാന്‍ കാരണമുണ്ട്. കെ.ആര്‍.മീരയുടെ പുതിയ നോവലായ ‘കലാച്ചി’ ഹരിത സാവിത്രിയുടെ സാഹിത്യ അക്കാദമി പുരസ്‌ക്കാരം നേടിയ ‘സിന്‍’ എന്ന നോവലിന്റെ അനുകരണമോ പകര്‍പ്പോ ആണെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. ആരോപണം കെ. ആര്‍. മീരയ്‌ക്ക് എതിരെയാകുമ്പോള്‍ അവഗണിക്കാന്‍ കഴിയില്ല. മീരയുടെ തന്നെ ഏറെ പ്രചാരം ലഭിച്ച ‘ആരാച്ചാര്‍’ എന്ന നോവലും മോഷണമാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൊല്‍ക്കത്തയുടെ പശ്ചാത്തലമാണ് ആരാച്ചാര്‍ക്കുള്ളത്. ഈ നോവല്‍ ജോഷി ജോര്‍ജിന്റെ ‘ആരാച്ചാരുടെ ജീവിതത്തില്‍ നിന്നുള്ള ഒരു ദിവസം’ എന്ന ഡോക്യുമെന്ററി, സുമന്ത ബാനര്‍ജിയുടെ വിക്കഡ് സിറ്റി: ക്രൈം ആന്‍ഡ് പണിഷ്‌മെന്റ് ഇന്‍ കൊളോണിയല്‍ കല്‍ക്കട്ട, ഡെയ്ഞ്ചറസ് ഔട്ട് കാസ്റ്റ് പ്രോസ്റ്റിറ്റിയൂഷന്‍ ഇന്‍ നയന്റീന്‍ത് സെഞ്ച്വറി ബംഗാള്‍ എന്നിവയിലെ പ്രതിപാദ്യം പകര്‍ത്തിയതാണെന്ന് കെ.എന്‍.ഷാജി, പി.എന്‍. ഷുക്കൂര്‍ എന്നിവര്‍ തെളിവു സഹിതം വെളിപ്പെടുത്തിയതാണ്. എന്നിട്ടും ചര്‍ച്ചയായില്ല. മീര വലിയ എഴുത്തുകാരിയായി തുടര്‍ന്നു! പ്രസിദ്ധീകരണ പിന്‍ബലമാണ് ഇതിനു കാരണം. ബംഗാള്‍ അനുഭവങ്ങളിലൂടെ വായനക്കാര്‍ക്ക് സുപരിചിതനായ ജോഷി ജോര്‍ജിന്റെ ഡോക്യുമെന്ററി കാണുകയും ആരാച്ചാര്‍ വായിക്കുകയും ചെയ്തവര്‍ക്ക് രണ്ടും തമ്മിലെ അഭേദ്യമായ ബന്ധം ബോധ്യപ്പെടും.
പണ്ടുകാലത്ത് സാഹിത്യ മോഷണങ്ങള്‍ അത്രവേഗം പിടിക്കപ്പെട്ടിരുന്നില്ല. വലിയ വായനക്കാര്‍ മാത്രമാണ് ഇത്തരം മോഷണങ്ങള്‍ തിരിച്ചറിഞ്ഞിരുന്നത്. ഇക്കാര്യം പിടിക്കുന്നവര്‍ എഴുത്തുകാരാണെങ്കില്‍ അത് വിളിച്ചു പറയണമെന്നുമില്ല. തങ്ങളുടെ അലമാരകളിലും ഒരുപാട് അസ്ഥികൂടങ്ങള്‍ ഉണ്ടെന്നതുതന്നെ കാരണം. വളരെ അപൂര്‍വമായേ ഇതിന് അപവാദങ്ങള്‍ ഉണ്ടായിട്ടുള്ളൂ. അതിലൊന്ന് എം.ടിയുടെ മഞ്ഞ് ജ്ഞാനപീഠ ജേതാവായ നിര്‍മല്‍ വര്‍മ്മയുടെ ‘പരിന്ദേ’ എന്ന നോവലിന്റെ അനുകരണമാണെന്ന വെളിപ്പെടുത്തലായിരുന്നു. പറവകള്‍ എന്ന പേരില്‍ ഈ കൃതിയുടെ മലയാള പരിഭാഷയുണ്ട്. രണ്ടും വായിക്കുന്നവര്‍ക്ക് സത്യം കാണാതിരിക്കാനാവില്ല. പക്ഷേ പിന്നീട് സംഭവിച്ചത് മറ്റൊന്നാണ്. മഞ്ഞ് തന്റെ നോവലിന്റെ അനുകരണമല്ലെന്ന് നിര്‍മല്‍ വര്‍മ്മതന്നെ കേരളത്തില്‍ വന്ന് പറഞ്ഞുകളഞ്ഞു!
മലയാള സാഹിത്യത്തില്‍ ‘കല മോഷണമാണ്’ എന്നൊരു രീതി അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘ആടുജീവിതം’ എന്ന നോവലിന്റെ മോഷണ സ്വഭാവം കുപ്രസിദ്ധമാണല്ലോ. ഈ ഒറ്റക്കാരണത്താല്‍ നോവല്‍ കൂടുതല്‍ വിറ്റഴിക്കപ്പെട്ടു. നാട്ടുമ്പുറത്തെ ഒരു ആടു മോഷണത്തിന്റെ ഗൗരവം പോലും മലയാള സാഹിത്യത്തിന്റെ കാവല്‍ ഭടന്മാര്‍ ഈ സാഹിത്യ മോഷണത്തിനു നല്‍കിയില്ല. ആടുജീവിതത്തിന്റെ ചെലവില്‍ പിന്നീടങ്ങോട്ട് ഈ എഴുത്തുകാരന്‍ ആഘോഷിക്കപ്പെടുന്നതാണ് കണ്ടത്.
ഒരു ദേശത്തിന്റെ കഥ, ഒരു തെരുവിന്റെ കഥ, വിഷകന്യക തുടങ്ങിയ കൃതികളിലൂടെ പ്രിയങ്കരനായ എഴുത്തുകാരന്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെ ‘ബാലിദ്വീപ്’ എന്ന യാത്രാവിവരണം മോഷണവും, ബാലിയിലെ ഹൈന്ദവ പാരമ്പര്യത്തെക്കുറിച്ച് വായനക്കാരെ ക്രൂരമായി തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് എല്ലാ തെളിവുകളിലൂടെയും രേഖപ്പെടുത്തുന്ന ‘സഞ്ചാരി പറഞ്ഞ കടം കഥ’ എന്നൊരു കൃതി പ്രൊഫ. കെ.പി. ശശിധരന്‍ എഴുതുകയുണ്ടായി. എംടിയുടെ രണ്ടാമൂഴം മൗലിക രചനയല്ലെന്ന് തെളിവുകള്‍ സഹിതം സ്ഥാപിക്കുന്ന ‘രണ്ടാമൂഴം: എംടിയുടെ ധര്‍മ്മവിലോപങ്ങള്‍’ എന്നൊരു പുസ്തകം ഡോ.വി.സുജാത എഴുതിയിട്ടുണ്ടല്ലോ.
ഈ കൃതികളോട് മുഖ്യധാരാ നിരൂപകര്‍ പുലര്‍ത്തിയ ഉദാസീനത സാഹിത്യ മോഷണം മുന്‍കാല പ്രാബല്യത്തോടെ അംഗീകരിക്കപ്പെടണമെന്ന ഒരു അലിഖിത നിയമം പ്രാബല്യത്തിലായിരിക്കുന്നതിന്റെ തെളിവായി കണക്കാക്കേണ്ടിയിരിക്കുന്നു.
കെ.ആര്‍.മീരയിലേക്കു വന്നാല്‍ അക്ഷരങ്ങളുടെ കരുത്തിനെക്കാള്‍ രാഷ്‌ട്രീയത്തിന്റെ പിന്‍ബലം ഈ എഴുത്തുകാരിക്കുണ്ട്. എസ്. ശാരദക്കുട്ടിയെപ്പോലുള്ള എഴുത്തുകാര്‍ അപകടം തിരിച്ചറിഞ്ഞ് കൃത്യമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി വഴിപിരിഞ്ഞിട്ടും വിധ്വംസകമായ മതരാഷ്‌ട്ര വാദത്തിന്റെയും ഇസ്ലാമിക രാഷ്‌ട്രീയത്തിന്റെയും സഹയാത്രികയായി തുടരുകയാണ് മീര. അതോടൊപ്പം ഇടതു പാര്‍ട്ടികള്‍ക്കൊപ്പം നിലയുറപ്പിക്കുകയും ചെയ്യുന്നു. കെ.ആര്‍.മീരയുടെ പുതിയ എഫ്ബി പോസ്റ്റുകളിലൊന്ന് ‘കലാച്ചി’യുടെ പരിഭാഷ മലയാളം അറിയാത്ത മുന്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വായിച്ചതിനെക്കുറിച്ചാണ്. വിവാദം മുന്നില്‍ കണ്ടുള്ള ഒരു പ്രതിരോധ നീക്കമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ ഇഷ്ടക്കാരിയായി തുടരുന്നതിലൂടെ കോണ്‍ഗ്രസ് സര്‍ക്കാരിലേക്കും മീര ഒരു പാലമിട്ടിരിക്കുന്നു. സംഗീതം കേള്‍ക്കുന്നതും സിനിമ കാണുന്നതും സാഹിത്യം വായിക്കുന്നതും സ്ത്രീകള്‍ പൊതുവേദിയില്‍ വരുന്നതുപോലും ഹറാമാണെന്നു വിശ്വസിക്കുന്നവര്‍ക്കൊപ്പം നിന്ന് സ്ത്രീവിമോചനത്തെക്കുറിച്ചും ബഹുസ്വരതയെക്കുറിച്ചുമൊക്കെ പറയാന്‍ മീരയ്‌ക്ക് എങ്ങനെ കഴിയുന്നു? ഒരേസമയം മണിപവറും മസ്സില്‍ പവറും പൊളിറ്റിക്കല്‍ പവറും തനിക്കൊപ്പം നിര്‍ത്തുന്ന അതിവൈദഗ്ധ്യമാണ് ഈ എഴുത്തുകാരി പ്രകടിപ്പിക്കുന്നത്.
തന്റെ നോവലിന്റെ ഇതിവൃത്തം മാറ്റമില്ലാതെ നിലനിര്‍ത്തി പശ്ചാത്തലവും കഥാപാത്രങ്ങളുടെ പേരുകളും മീര മാറ്റിയെന്നാണ് ഹരിത സാവിത്രിയുടെ ആരോപണം. ഹരിതയുടെ നോവല്‍ പുറത്തുവന്നത് 2020 ല്‍. 2025 ലാണ് മീരയുടെ കലാച്ചി പ്രസിദ്ധീകരിക്കുന്നത്. ‘കലാച്ചി’ യുടെ ഭാഗങ്ങള്‍ 2020 ല്‍ ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയതാണെന്ന് മീര പറയുന്നതിലും കാര്യമില്ല. തന്റെ നോവല്‍ 2020 ല്‍ എഴുതിയതാണെന്നതിന്റെ തെളിവ് ഹരിത പുറത്തു വിട്ടിരിക്കുന്നു. ഇതിനോട് സൈബറിടങ്ങളിലെ മീരയുടെ സഖാക്കളും ജിഹാദികളും പ്രതികരിക്കുന്നില്ല. രണ്ട് നോവലിന്റെയും ഇതിവൃത്തങ്ങള്‍ക്ക് സാദൃശ്യമുണ്ടായാല്‍ എന്താണ് പ്രശ്‌നമെന്ന് മീരയുടെ ചാവേറുകള്‍ ചോദിക്കുന്നിടത്ത് കാര്യം വ്യക്തമാണല്ലോ. മീരയും ഹരിതയും പരസ്പരം അറിയുന്നവരാണ്. മീര ‘സിന്‍’ വായിച്ചതായി ഹരിത സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. തന്നോട് ഹരിതയ്‌ക്ക് വലിയ സ്‌നേഹമായിരുന്നു, ഒരുമിച്ച് ഫോട്ടോയെടുത്തിട്ടുണ്ട്, ഉമ്മവച്ചിട്ടുണ്ട് എന്നൊക്കെ മീര പണിപ്പെട്ട് വിശദീകരിക്കുന്നത് യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നുള്ള വഴുതിമാറലാണ്.
ഖസാക്കിന്റെ ഇതിഹാസത്തിനെതിരെ സാഹിത്യ ചോരണ ആരോപണമുയര്‍ന്നപ്പോള്‍ ഒ.വി. വിജയനും, പരിണാമം നോവലിനെതിരെ ഇതേ ആരോപണമുയര്‍ന്നപ്പോള്‍ എം.പി. നാരായണ പിള്ളയും പ്രതികരിച്ചിട്ടുണ്ട്. ‘കന്യാവനങ്ങള്‍’ എന്ന തന്റെ നോവലില്‍ രവീന്ദ്രനാഥ ടാഗോറിന്റെ വരികള്‍ കയറിക്കൂടിയ കാര്യം പുനത്തില്‍ കുഞ്ഞബ്ദുള്ളയും സമ്മതിച്ചിട്ടുണ്ട്. ഇവിടെയാണ് സമാനമായ ആരോപണങ്ങളോട് സുതാര്യമായി പ്രതികരിക്കാത്ത മീരയുടെ എഴുത്തിന്റെ ചെമ്പ് തെളിയുന്നത്. മീര വേറെയും മഹത്തായ കൃതികള്‍ എഴുതിയിട്ടുണ്ടെന്ന് ആരാധകര്‍ പറയുന്നത് ഒരു പ്രത്യേക കൃതി മോഷണമാണെന്ന ആരോപണത്തിനുള്ള മറുപടിയാവുന്നില്ല. ഈ മഹത്തായ കൃതികള്‍ ശരിയായി പരിശോധിച്ചാല്‍ അവയുടെ മൗലികത അറിയാന്‍ കഴിയുമായിരിക്കും.
വിവര സാങ്കേതിക വിദ്യയുടെ അഭാവത്തില്‍ സാഹിത്യ ചോരണങ്ങള്‍ കണ്ടെത്തുക ശ്രമകരമായിരുന്നു. നേരിട്ടും പരിഭാഷയിലൂടെയും ലഭ്യമാകുന്ന ഇംഗ്ലീഷ് രചനകള്‍ മുഴുവനായി മോഷ്ടിച്ചാലും തിരിച്ചറിയാന്‍ കഴിയില്ലായിരുന്നു. അക്കാലത്തിന്റെ ആനുകൂല്യം ലഭിച്ച പ്രമുഖ സാഹിത്യകാരന്മാര്‍ നിരവധിയാണ്.
സാഹിത്യത്തിലെ ഏതു തരം മോഷണവും ഇക്കാലത്ത് എളുപ്പത്തില്‍ തിരിച്ചറിയാം. എത്രയോ മലയാള സിനിമകളാണ് നഗ്‌നമാക്കപ്പെട്ടിട്ടുള്ളത്. പിടിക്കപ്പെടാനുള്ള സാധ്യത നൂറു ശതമാനമായിരുന്നിട്ടും സാഹിത്യ ചോരണങ്ങള്‍ നിര്‍ബാധം നടക്കുന്നു. ഏത് എഐ സാങ്കേതിക വിദ്യയും ഇത്തരം എഴുത്തുകാര്‍ക്ക് മുമ്പില്‍ നിഷ്പ്രഭമാകുന്നു.
















