Kerala

കാസര്‍കോട്ടെ ജ്വല്ലറിയില്‍ നിന്ന് പൊലീസുകാരനെന്ന വ്യാജേന സ്വര്‍ണം തട്ടി: തിരുവനന്തപുരം സ്വദേശി അറസ്റ്റില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാസര്‍ഗോഡ്: പൊലീസുകാരനെന്ന വ്യാജേന ജ്വല്ലറിയില്‍ നിന്ന് സ്വര്‍ണം തട്ടിയ കേസില്‍ പ്രതി പിടിയിലായി.തിരുവനന്തപുരം സ്വദേശി മനു ആണ് അറസ്റ്റിലായത്.

ബേക്കല്‍ പൊലീസ് ഗോവയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.പ്രതിയുടെ സിസിടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു.പൊലീസുകാരന്‍ ആണെന്ന് പരിചയപ്പെടുത്തി ബേക്കലിലെ ജ്വല്ലറിയില്‍ നിന്ന് 2.60 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഇയാള്‍ തട്ടിയെടുത്തത്.സംശയം തോന്നാതിരിക്കാന്‍ സ്റ്റേഷനിലെ പൊലീസുകാരുടെ പേരുകളും പറഞ്ഞു.

അഖില്‍ എന്ന് പരിചയപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണം നല്‍കാതെ മുങ്ങുകയായിരുന്നു. ജ്വല്ലറി ജീവനക്കാര്‍ പൊലീസ് സ്റ്റേഷനില്‍ വിളിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് അറിയുന്നത്.

ഈ മാസം 27 ന് ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ബേക്കല്‍ പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനാണെന്നും അഖില്‍ രാജ് ആണ് പേരെന്നും പറഞ്ഞ് ഇയാള്‍ എത്തിയത്. പ്രതി 16.200 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ വാങ്ങി.

പണം ഓണ്‍ലൈന്‍ ട്രാന്‍സ്ഫര്‍ ചെയ്യാം എന്ന് പറഞ്ഞു. രണ്ട് രൂപ ആദ്യം അയച്ചു. ബാക്കി ഉടന്‍ വരുമെന്ന് ജ്വല്ലറി ജീവനക്കാരോട് പറഞ്ഞു. എന്നാല്‍ പണം കിട്ടാത്തതിനെ തുടര്‍ന്ന് ബേക്കല്‍ സ്റ്റേഷനിലേക്ക് ജീവനക്കാര്‍ വിളിച്ചു.

അപ്പോള്‍ അഖില്‍ ലീവില്‍ ആണെന്ന് ഡ്യൂട്ടിയില്‍ ഉള്ള പൊലീസുകാരന്‍ പറഞ്ഞു. ഉടന്‍ അഖിലിനെ വിളിച്ചെങ്കിലും സ്വര്‍ണം വാങ്ങിയിട്ടില്ലെന്ന മറുപടി കിട്ടി. സിസിടിവി പരിശോധിച്ചപ്പോള്‍ അഖിലിനോട് സാമ്യമുള്ള മനു ആണ് പ്രതിയെന്ന് കണ്ടെത്തി.

സ്വര്‍ണ മോതിരം, മാല, അരഞ്ഞാണം എന്നിവ ഉള്‍പ്പെടെ 2,60,500 രൂപ വിലമതിക്കുന്ന ആഭരണങ്ങളാണ് തട്ടിച്ചതെന്ന് ജ്വല്ലറി ഉടമ പറഞ്ഞു. ജ്വല്ലറി ഉടമയുടെ വീടിനടുത്തുള്ള പൊലീസുകാരുടെ പേരുള്‍പ്പെടെ പറഞ്ഞതോടെയാണ് വന്നയാള്‍ പൊലീസുകാരന്‍ ആണെന്ന് വിശ്വസിച്ചതെന്ന് ഉടമ പറഞ്ഞു.

 

 

Recent Posts