Main Article

വീണ വായിക്കുന്നതും വീണയെ വായിക്കുന്നതും

Published by
കാവാലം ശശികുമാര്‍

വീണവായിച്ചു കേള്‍ക്കാന്‍ മാധുര്യമുള്ള സംഗീതോപകരണമാണെങ്കിലും ഏറ്റവും സങ്കീര്‍ണ്ണമാണ് അത് സമര്‍ത്ഥമായി ഉപയോഗത്തില്‍. സംഗീതത്തില്‍ മിടുക്ക് പ്രകടിപ്പിക്കുന്നവര്‍ ‘പ്രവീണ'(പ്ര വീണ) രാണെന്ന് അംഗീകരിക്കപ്പെടുന്നത് നല്ലതുപോലെ വീണവായിക്കാന്‍ കഴിയുന്നവര്‍ക്കായിരുന്നു, പില്‍ക്കാലത്ത് സംഗീതത്തിലെ ഏതുശാഖയിലും മാത്രമല്ല, ഏത് പ്രവര്‍ത്തന മേഖലയിലും ‘പ്രാവീണ്യം’ വിശേഷണമായി.

ആളുകള്‍ക്ക് പേരിടുമ്പോള്‍ ഇത്തരം അര്‍ത്ഥമൊന്നും പല രക്ഷിതാക്കളും ശ്രദ്ധിക്കാറില്ല. വാക്കിനെല്ലാം അര്‍ത്ഥമുണ്ടല്ലോ. വീണ എന്ന് പേരിടുമ്പോള്‍ സംഗീത ഉപകരണം എന്നതിനപ്പുറം ചിന്തിക്കുന്നവര്‍ ഉണ്ടാകുമോ? കാണുമായിരിക്കും. ഇന്നിപ്പോള്‍ ‘വീണ’ എന്ന പേരാണ് വര്‍ത്തമാനങ്ങളില്‍ ഏറെ വരുന്നത്. വീണ സംഗീതോപകരണമെന്ന തോന്നലില്‍ നിന്ന് ഒരു വ്യക്തിയെയോ വ്യക്തിയുമായി ബന്ധപ്പെട്ട പ്രവൃത്തിയേയോ സംഭവത്തേയോ തോന്നലിലേക്ക് മാറുന്നതിനാണ് സമകാല സംഭവങ്ങള്‍ നിര്‍ബന്ധിക്കുന്നത്. അങ്ങനെ ആ വീണ ആരെന്ന ചോദ്യത്തിന് വീണാ വിജയനെന്നും അത് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ എന്നും കണ്ടെത്തല്‍ നീളുന്നു. അവിടെനിന്ന് അത് റെയ്ഡ്, എന്‍ഫോഴ്സ്മെന്റ് റെയ്ഡ്, ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരേയുള്ള ആക്രമണം, അവിടുന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ്) അഥവാ സിപിഐ (എം) എന്ന പാര്‍ട്ടിയിലേക്കും നീളുന്നു.

സ്വാഭാവികമായും ആ പാര്‍ട്ടിയുടെ ആക്രമണ പ്രതിരോധം, അതിനെതിരേയുള്ള വിമര്‍ശനം, അവരുടെ ന്യായീകരണം, നിയമനടപടികള്‍, രാഷ്‌ട്രീയം ഒക്കെയായി അതു വളരും. മറ്റുകാര്യങ്ങള്‍ വരുമ്പോള്‍ ഈ വിഷയം തളരും. പിന്നെയും അവസരം വരുമ്പോള്‍ തുടരും.

പക്ഷേ, ഇത്തരം വിഷയങ്ങള്‍ അതിവേഗം രാഷ്‌ട്രീയ, അല്ല, കക്ഷിരാഷ്‌ട്രീയ അടിസ്ഥാനത്തിലുള്ള ചര്‍ച്ചകളായി മാറുമ്പോള്‍ അടിസ്ഥാന വിഷയം അറിയാതെ സാധാരണക്കാര്‍ ആരൊക്കെയോ പ്രചരിപ്പിക്കുന്ന ചില നിലപാടുകളുടെയും ‘കഥ’യുടെയും വിശ്വാസികളായി മാറുന്നു, യഥാര്‍ത്ഥ വിഷയം ചര്‍ച്ചകള്‍ക്ക് വരാതെയും പോകുന്നു.

മൂന്നുനാലു തരത്തിലാണ് ഇത്തരം വിഷയങ്ങളില്‍ ജനാഭിപ്രായവും വിശ്വാസവും രൂപപ്പെടുത്തുന്നത്. ഒന്ന്, രാഷ്‌ട്രീയകക്ഷികള്‍ പ്രചരിപ്പിക്കുന്നതിനെ അപ്പാടെ വിശ്വസിക്കുന്ന അണികള്‍. രണ്ട്, മാധ്യമങ്ങള്‍ അറിയിക്കുന്നത് വിശ്വസിക്കുന്നവര്‍. മൂന്ന്, കോടതി വിധി ആശ്രയിച്ച് കാര്യങ്ങള്‍ അറിയുന്നവര്‍. നാല്, അന്വേഷണ ഏജന്‍സികള്‍ നല്‍കുന്ന വിവരങ്ങള്‍ അറിയുന്നവര്‍.

പലപ്പോഴും സംഭവിക്കുന്നത് സൂക്ഷ്മാംശങ്ങള്‍ അറിയാതെ, ശരി- തെറ്റ്, നല്ലത്- മോശം എന്നിങ്ങനെ ഏതെങ്കിലും പക്ഷം പിടിച്ചുപോകലാണ്, അറിയാതെതന്നെ. ഇതിനിടയ്‌ക്ക് സംഭവിക്കുന്ന മറ്റൊരു അപകടം ‘എല്ലാവരും മോശക്കാര്‍’ എന്ന വികാരം ഓരോ സംഭവത്തിനു ശേഷവും കുറച്ചുപേര്‍ക്കെങ്കിലും ഉണ്ടാക്കുന്നു. അത് അപകടവുമാണ്, ജനാധിപത്യ സംവിധാനത്തെയാകെ അവമതിയോടെ കാണാന്‍ കുറച്ചുപേര്‍ക്കെങ്കിലും ഇത് ഇടയാക്കുകയും ചെയ്യുന്നു.

ഈ സാഹചര്യത്തില്‍ വീണ.ടി എന്ന, മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകളും മുന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണാ വിജയന്റെ വീട്, ഇ ഡിക്ക് റെയ്ഡ് ചെയ്യാന്‍ ഇടയാക്കിയ സംഭവങ്ങളിലേക്ക് ഒന്നു കടന്നുപോകാം; ‘വീണയെ’ വായിക്കാം.

സിഎംആര്‍എല്‍ (കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ്) എന്ന് അറിയപ്പെടുന്ന ഖനനം ഉള്‍പ്പെടെ നടത്തുന്ന സ്ഥാപനം. അതിന്റെ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്താ. മകന്‍ ശരണ്‍.എസ്.കര്‍ത്താ കമ്പനിയുടെ ഡയറക്ടര്‍. ‘കരിമണല്‍ കര്‍ത്താ’ എന്ന് വിളിപ്പേരുണ്ട്, എംഡിക്ക്. കരിമണല്‍ ഖനനത്തിന് അനുമതി നേടുകയും അത് വിവാദമാകുകയും ജനകീയ പ്രക്ഷോഭമുണ്ടാകുകയും നല്‍കിയ അനുമതി റദ്ദാക്കുകയും ചെയ്തതുവഴി സിഎംആര്‍എല്‍ അങ്ങനെ പ്രസിദ്ധമായി, അതിലേറെ കുപ്രസിദ്ധമായി. (വാസ്തവത്തില്‍ സിഎംആര്‍എല്‍ കേരളം എന്ന് പറയണം. ആ ചുരുക്കപ്പേരില്‍ മറ്റൊരു സ്ഥാപനം ചെന്നൈയില്‍ ഉണ്ട്, ചെന്നെ മെട്രൊ റെയില്‍ ലിമിറ്റഡ്. നമ്മുടെ കെഎസ്ആര്‍ടിസി കര്‍ണാടകയുടെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനായത് ഓര്‍മ്മവരുന്നു) ഈ സിഎംആര്‍എല്‍ കേരള കമ്പനിയില്‍ പൊതുജനങ്ങള്‍ക്ക് ഓഹരി പങ്കാളിത്തമുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് കോര്‍പ്പറേഷന് (കെഎസ്ഐഡിസി) ഓഹരിയുണ്ട്. 13.41 ശതമാനമാണ് ഓഹരി. അതായത്, സംസ്ഥാന സര്‍ക്കാരിന്റെ അറിവും സഹകരണവും ഇല്ലാതെ ഈ കമ്പനിക്ക് നിര്‍ണ്ണായക കാര്യങ്ങള്‍ ചെയ്യാനാവില്ല, എന്നല്ല, സംസ്ഥാന സര്‍ക്കാരിന് നിയന്ത്രണമുള്ളത് ആണ് ഈ കമ്പനി.

ഈ കമ്പനിയുടെ ഐടി കാര്യങ്ങള്‍ക്ക് (ഇന്‍ഫര്‍മേഷന്‍ ടെക്നോളജി) സേവനം ചെയ്യാന്‍ ബൊംഗളൂരു ആസ്ഥാനമായ എക്സാലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനവുമായി കരാര്‍ ഉണ്ടാക്കി. ഈ കമ്പനിയുടെ ഉടമ വീണാ വിജയനാണ്, കരാര്‍ ഉണ്ടാക്കുമ്പോള്‍ വീണാ വിജയന്റെ അച്ഛന്‍ പിണറായി വിജയന്‍ സംസ്ഥാന മുഖ്യമന്ത്രിയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്തുള്ള നേതാവാണ്.

കമ്പനി വാര്‍ഷിക വരുമാനക്കണക്കുകള്‍ സമര്‍പ്പിക്കണം. അങ്ങനെ കൊടുത്ത റിപ്പോര്‍ട്ടില്‍ ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ടുമെന്റ് 2019 ല്‍ ചില അപാകതകള്‍ കണ്ടുപിടിച്ചു. തുടര്‍ന്ന് ഇന്‍കം ടാക്സ് നടത്തിയ റെയ്ഡിലും അന്വേഷണത്തിലും 130 കോടി രൂപയുടെ ചെലവുകള്‍ കാണിച്ചിരിക്കുന്നത് വ്യാജമാണെന്ന് കണ്ടെത്തി. കമ്പനി അക്കാര്യം സമ്മതിച്ചു. തുടര്‍ന്ന് ഈ ക്രമക്കേടിന് പിഴയൊടുക്കാനും തുടര്‍ നടപടിക്കും ഇന്‍കം ടാക്സ് സെറ്റില്‍മെന്റ് കമ്മിഷന്‍ ചുമതലയേറ്റു. എന്നാല്‍ കണ്ടെത്തലുകള്‍ പിഴയടച്ച് അവസാനിപ്പിക്കാവുന്ന നികുതി വെട്ടിപ്പു മാത്രമല്ല എന്ന് മനസ്സിലായി. തുടര്‍ന്ന് ഇക്കാര്യം ബോധ്യപ്പെട്ട കേന്ദ്ര സര്‍ക്കാരിന്റെ കമ്പനി കാര്യ മന്ത്രാലയം സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷന്‍ ഓഫീസിനോട് (എസ്എഫ്ഐഒ) കേസന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. ആ അന്വേഷണത്തില്‍ പുതിയ കണ്ടെത്തലുണ്ടായി, സിഎംആര്‍എല്‍ ന്റെ സാമ്പത്തിക ഇടപാടുകളില്‍ കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടെന്നാണ് ആ കണ്ടെത്തല്‍. അങ്ങനെയാണ് സിഎംആര്‍എല്‍ കമ്പനിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അന്വേഷിക്കാന്‍ എത്തുന്നത്.

എന്നാല്‍ ഇ ഡിയുടെ വരവോടെ സിഎംആര്‍എല്‍ കമ്പനി ഹൈക്കോടതിയെ സമീപിച്ചു, കമ്പനിയുടെ ആവശ്യം കള്ളപ്പണ ഇടപാട് എന്ന ആരോപണത്തിനും പിഎംഎല്‍എ (പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിങ് ആക്ട്) വകുപ്പുകള്‍ ചുമത്തി കുറ്റമാരോപിക്കാന്‍ കഴിയില്ലെന്നുമായിരുന്നു വാദം. അങ്ങനെ 2024 ഏപ്രില്‍ 12 ന് ഹൈക്കോടതി ‘ബലംപ്രയോഗിച്ചുള്ള’ നടപടികള്‍ അരുത് എന്ന് ഇ ഡിയ്‌ക്ക് നിര്‍ദ്ദേശം നല്‍കുന്ന ഉത്തരവിറക്കി.

2019 ല്‍ ഇന്‍കം ടാക്സ് അന്വേഷണം നടത്തി തുടങ്ങിയ കേസ് 2026 ലെ ഇ ഡി റെയ്ഡുവരെ എന്തുകൊണ്ട് വൈകി എന്ന സംശയങ്ങള്‍ക്ക് പ്രധാന മറുപടി എതിര്‍കക്ഷികള്‍ കോടതികളില്‍നിന്ന് പലപ്പോഴായി നേടിയ അനുകൂല വിധികളാണ് എന്നതാണ്.

ഒരു വര്‍ഷം കഴിഞ്ഞ് 2025 ഏപ്രില്‍ 12 ന് ശശിധരന്‍ കര്‍ത്താ തുടങ്ങി 12 പേര്‍ക്കെതിരേ എസ്എഫ്ഐഒ എറണാകുളം അഡീഷണല്‍ സെഷന്‍സ് ഏഴാം കോടതിയില്‍ പ്രോസിക്യൂഷന്‍ പരാതി നല്‍കി. പരാതി സിഎംആര്‍എല്‍ കമ്പനി നടത്തിയ കോര്‍പ്പറേറ്റ് ഫ്രോഡിനെതിരേയായിരുന്നു. അതില്‍ പി
എംഎല്‍ വകുപ്പും ചേര്‍ത്തിരുന്നു.

പരാതിയിലെ ഏറ്റവും പ്രധാന ആരോപണം 2015-16 സാമ്പത്തിക വര്‍ഷം മുതല്‍ 2022- 23 സാമ്പത്തിക വര്‍ഷം വരെ സിഎംആര്‍എല്‍ ന്റെ ഡയറക്ടര്‍മാര്‍ ശശിധരന്‍ കര്‍ത്തായ്‌ക്കും ശരണ്‍ കര്‍ത്തായ്‌ക്കും കമ്പനിയുടെ ഡിവിഡന്റിന് പുറമേ 30.63 കോടി രൂപ ലഭിച്ചുവെന്നതായിരുന്നു. മറ്റൊന്ന് 15 വര്‍ഷത്തിനിടെ പലമേഖലയിലുള്ള പല വ്യക്തികളെ വശത്താക്കാനും സ്വാധീനിക്കാനും 182 കോടിരൂപയുടെ ഇടപാടുകള്‍ നടത്തി എന്നും കോടതിയെ അറിയിച്ചു. സിഎംആര്‍എല്‍ കമ്പനിക്ക് ചരക്ക് ഗതാഗത സേവനം ലഭ്യമാക്കിയതിന് 91 കോടി രൂപ വിവിധ സ്ഥാപനങ്ങള്‍ക്ക് നല്‍കിയെന്നും ആ സ്ഥാപനങ്ങളെല്ലാം ശശിധരന്‍ കര്‍ത്തായുടെ കുടുംബാംഗങ്ങളുടെ സ്ഥാപനങ്ങളാണെന്നും എസ്എഫ്ഐഒയുടെ കണ്ടെത്തല്‍ ഉണ്ടായിരുന്നത്.

മറ്റൊന്ന് പലപല ചെലവുകളുടെ കണക്കുകളില്‍ പല വ്യക്തികള്‍ക്ക് പണം നല്‍കിയതായി കാണിച്ചിരിക്കുന്നതില്‍ ഒരെണ്ണം എക്സാ ലോജിക് സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്കാണ്. 2.78 കോടിരൂപയാണ് ഐടി കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ കൊടുത്തത്. ഈ ഐടി കമ്പനി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെതാണ്. സിഎംആര്‍എല്‍ ഈ പണം ഇടപാടുകാര്യം സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ എന്ത് സേവനമാണ് വീണയുടെ സ്ഥാപനം നല്‍കിയതെന്ന് ചോദിച്ചതിന് ‘സര്‍വീസ് നല്‍കാതെ പണം നല്‍കി’ എന്നാണ് വിശദീകരണം. ഇതുകൂടാതെ സിഎംആര്‍എല്‍ന് പുറമേ ശശിധരന്‍ കര്‍ത്താ നടത്തുന്ന വിവിവധ കമ്പനികളില്‍ ഒന്നായ ‘എംപവര്‍ ഇന്‍ഡ്യ കാപ്പിറ്റല്‍ ഇന്‍വസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന ധനകാര്യ സ്ഥാപനത്തില്‍നിന്ന് വീണാ വിജയന് 50 ലക്ഷം രൂപ വായ്‌പ നല്‍കിയിട്ടുണ്ട്. ആ പണം തിരിച്ചടയ്‌ക്കുകയും ചെയ്തിട്ടില്ല എന്നും കോടതിയെ ധരിപ്പിച്ചിട്ടുണ്ട്.

ഈ റിപ്പോര്‍ട്ടുകള്‍ക്കും കണ്ടെത്തലുകള്‍ക്കും വിവിധ ഏജന്‍സികളുടെ ഹര്‍ജികള്‍ക്കുമെതിരേ സിഎംആര്‍എല്‍ ഹൈക്കോടതിയില്‍ ഉള്‍പ്പെടെ ഹര്‍ജികള്‍ നല്‍കി. കള്ളപ്പണക്കേസ് അന്വേഷണം തടയണമെന്നായിരുന്നു ആവശ്യം. എന്നാല്‍ 2026 മെയ് 26ന് ഈ ഹര്‍ജി കോടതി തള്ളി, അന്വേഷണം തുടരാമെന്ന് ഉത്തരവിടുകയും ചെയ്തു. തുടര്‍ന്നായിരുന്നു കോട്ടയം, എറണാകുളം, കണ്ണൂര്‍, തിരുവനന്തപുരം, ബെംഗളൂര്‍ എന്നിവിടങ്ങളില്‍ 10 സ്ഥലത്ത് ഇ ഡി റെയ്ഡ് നടത്തിയത്.

അതായത്, 2019 മുതല്‍ 2026 മെയ് വരെയുള്ള സംഭവ വികാസങ്ങളുടെ ചുരുക്കം ഇങ്ങനെയാണ്.

1. സിഎംആര്‍എല്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ചെയ്തു. അതില്‍ നികുതിവെട്ടിപ്പു മുതല്‍ കള്ളപ്പണം വെളുപ്പിക്കല്‍ വരെ ഉണ്ടായി.

2. കേരള സര്‍ക്കാരിന് ഓഹരി പങ്കാളിത്തമുള്ള കമ്പനിയുടെ എംഡി പല ആളുകളെയും സ്വാധീനിക്കാന്‍ കോഴ കൊടുത്തു, 180 കോടി രൂപയുടെ ഇടപാടുകളില്‍ ദുരൂഹതകള്‍ ഉണ്ട്.

3. ഇക്കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി, തെളിവുണ്ട്, കോടതിയില്‍ എത്തിച്ചിട്ടുണ്ട്. സിഎംആര്‍എല്‍ന് കോടതിക്ക് ബോധ്യമാകുംവിധം നിഷേധിക്കാന്‍ കഴിഞ്ഞിട്ടില്ല.

4. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയെയും വീണയുടെ ഐടി സ്ഥാപനമായ എക്സാ ലോജിക്കിനെയും സിഎംആര്‍എല്‍ ന്റെ ഐടി കണ്‍സള്‍ട്ടന്റും കണ്‍സള്‍ട്ടന്‍സിയുമാക്കിയത് ‘മുഖ്യമന്ത്രിയുടെ മകള്‍’ എന്ന പരിഗണനയിലാണ്, കാരണം എക്സാലേജിക് ഐടി സേവനം ഒന്നും നല്‍കിയിട്ടില്ല എന്ന് സിഎംആര്‍എല്‍തന്നെ സമ്മതിച്ചിട്ടുണ്ട്.

5. വീണാ വിജയന്‍ താമസിക്കുന്നത് പിണറായി വിജയന്‍ താമസിക്കുന്ന വീട്ടില്‍ത്തന്നെയാണ്. അതിനാലാണ് വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.

6. തെരച്ചിലില്‍ സിഎംആര്‍എല്‍ ന്റെ ഇടപാടുകളില്‍ വീണയുടെ പങ്കാളിത്തം വ്യക്തമായിട്ടുണ്ട്. തുടരന്വേഷണം നടക്കും. ‘മുഖ്യമന്ത്രിയുടെ മകള്‍’ എന്ന നിലയ്‌ക്ക് വീണയുടെ സിഎംആര്‍എല്‍ലെ സാന്നിദ്ധ്യം കെഎസ്ഐഡിസി ഈ നടപടികള്‍ അറിഞ്ഞിട്ടില്ലേ, മുഖ്യമന്ത്രിക്ക്, ഓഫീസിന് സിഎംആര്‍എല്‍ന്റെ നടപടികളില്‍ എന്തുസഹകരണമാണ് ഉണ്ടായിട്ടുള്ളത് തുടങ്ങിയ അന്വേഷണങ്ങള്‍ നടക്കേണ്ടതുണ്ട്.
ഇക്കാര്യങ്ങളെക്കുറിച്ചൊക്കെ ആര്‍ക്കൊക്കെ ബന്ധം എന്ന് സിപിഎമ്മിന്റെ നേതാക്കള്‍ക്ക് കൃത്യമായ ബോധ്യമുള്ളതിനാലാണ് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ലഭിക്കാവുന്ന ‘ഇമ്യൂണിറ്റി’ പിണറായി വിജയന് നല്‍കാന്‍ ബലം പിടിച്ചത്.
7. അതായത് ഈ കേസ്, ആ പാര്‍ട്ടി പറയുന്നതുപോലെ സിപിഎമ്മിനും ബിജെപിയ്‌ക്കും കേന്ദ്ര സര്‍ക്കാരിനും ഇടയ്‌ക്കുള്ള രാഷ്‌ട്രീയ വിഷയമല്ല.

പിന്‍കുറിപ്പ്:
വന്ദേമാതരം മുഴുവന്‍ പാടണമെന്ന് പാര്‍ലമെന്റ് നിയമമൊന്നും പാസാക്കിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. പാര്‍ലമെന്റ് പാസാക്കിയ പല നിയമങ്ങള്‍ക്കുമെതിരേ കേരള നിയമസഭാ പ്രമേയം പാസാക്കിയിട്ടുണ്ട്. എന്നിട്ടോ?