തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്ക് എല്ലാ മാസവും മൂന്ന് ദിവസം ആര്‍ത്തവ അവധി നല്‍കുന്നതിനെതിരെ ബിജെപി നേതാവ് ആര്‍. ശ്രീലേഖ, മുന്‍വനിതാ ലീഗ് നേതാവ് നൂര്‍ബിന റഷീദ് എന്നിവര്‍ ശക്തമായി പ്രതിഷേധിച്ചതോടെ വെട്ടിലായി യുഡിഎഫ് സര്‍ക്കാര്‍. ഇത്തരം ആര്‍ത്തവ അവധി നയം പെണ്‍കുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നാണ് ആര്‍. ശ്രീലേഖയും നൂർബീന റഷീദും വെട്ടിത്തുറന്നു പറഞ്ഞത്.
ഇതോടെ സ്ത്രീ സമൂഹത്തില്‍ നിന്ന് പരാതിയുണ്ടെങ്കില്‍ പുനഃപരിശോധിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീന്‍ വ്യക്തമാക്കിയിരിക്കുകയാണ്. പൊതു നിര്‍ദേശമായി ഉയര്‍ന്നുവന്ന വിഷയം സര്‍ക്കാര്‍ പരിഗണിച്ചു എന്ന് മാത്രമേയുളളുവെന്നാണ് ഇപ്പോള്‍ ഷംസുദ്ദീന്‍ പറയുന്നത്.അതേ സമയം ആര്‍ത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന വിദ്യാര്‍ത്ഥിനികളും സ്ത്രീകളുമുണ്ടെന്നും അവരെ ക്ലാസുകളില്‍ പങ്കെടുപ്പിക്കാന്‍ നിര്‍ബന്ധിക്കരുതെന്നും മന്ത്രി പറഞ്ഞു.
ആര്‍ത്തവം സ്ത്രീകള്‍ക്ക് ദൈവികമായി ലഭിച്ച കാര്യമാണെന്നും അത് മാറ്റിനിര്‍ത്തേണ്ട ഒന്നല്ലെന്നും തൃക്കാക്കര എംഎല്‍എ ഉമാ തോമസും പറഞ്ഞിരുന്നു. ആര്‍ത്തവ അവധി നല്‍കുമ്പോള്‍ കൗമാരക്കാര്‍ക്കിടയില്‍ വിളിപ്പേരുകളുണ്ടാകാനും അധിക്ഷേപിക്കപ്പെടാനും സാധ്യതയുണ്ടെന്നും കുട്ടികളെ മാറ്റി നിര്‍ത്തുന്നതിന് പകരം അവര്‍ക്ക് സൗകര്യമുണ്ടാക്കി കൊടുക്കുകയാണ് ചെയ്യേണ്ടതെന്നും ഉമാ തോമസ് പറഞ്ഞു.
















