ശ്രീനഗർ : ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിലെ ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റൽ സെന്ററിൽ നിന്ന് പാസായ 538 അഗ്നിവീർ സൈനികർ കൂടി ഇന്ത്യൻ സൈന്യത്തിലേയ്‌ക്ക്. 28 ആഴ്ച നീണ്ടുനിന്ന കഠിന പരിശീലനം പൂർത്തിയാക്കിയ 500-ലധികം അഗ്നിവീർ സൈനികരും കശ്മീരികളാണ്. രാജ്യത്തിനുവേണ്ടി ജീവൻ ത്യജിക്കുമെന്ന് പ്രതിജ്ഞയെടുത്താണിവർ സൈനികരായി ചേർന്നത്.
ഇന്ത്യൻ സൈന്യത്തിന്റെ പഴക്കമുള്ള പാരമ്പര്യങ്ങൾക്കനുസൃതമായി 538 അഗ്നിവീറുകളുടെ ഏഴാമത്തെ ബാച്ച് പാസിംഗ് ഔട്ട് മാർച്ച് നടത്തിയപ്പോൾ , ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി (JAKLI) റെജിമെന്റൽ സെന്ററിന്റെ പരേഡ് ഗ്രൗണ്ട് വിശ്വസ്തതയുടെയും ദേശസ്‌നേഹത്തിന്റെയും ആവേശത്താൽ പ്രതിധ്വനിച്ചു.
16 കോർപ്‌സിന്റെ ജനറൽ ഒസി ലെഫ്റ്റനന്റ് ജനറൽ പി കെ മിശ്ര, മറ്റ് നിരവധി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തിനുവേണ്ടി ത്യാഗം ചെയ്യാൻ തങ്ങളുടെ കുട്ടികൾ പ്രതിജ്ഞയെടുത്തിട്ടുണ്ടെന്ന് മനസ്സിലാക്കിയപ്പോൾ അത് അഭിമാനമായിരുന്നുവെന്നാണ് ഇവരുടെ മാതാപിതാക്കൾ പറയുന്നത്.
ഈ പരേഡ് വെറുമൊരു പ്രദർശനം മാത്രമായിരുന്നില്ല, മറിച്ച് ഇന്ത്യ നേരിട്ട വെല്ലുവിളികൾക്കിടയിലും ദൃഢനിശ്ചയത്തിന്റെ ശക്തമായ പ്രഖ്യാപനമായിരുന്നു. അഭിമാനികളായ മാതാപിതാക്കൾക്ക്, അവരുടെ പറഞ്ഞറിയിക്കാനാവാത്ത ത്യാഗങ്ങൾക്കും, രാഷ്‌ട്രസേവനത്തിനായി മക്കളെ സമർപ്പിച്ചതിനും പ്രത്യേക ബഹുമതി മെഡലുകൾ സമ്മാനിച്ചു.
















