കോഴിക്കോട്: കടത്തനാട് ലേബര്‍ കോണ്‍ട്രാക്ട് സഹകരണ ബാങ്കിലെ നിക്ഷേപ തുക തിരികെ ലഭിക്കാത്തതിനെത്തുടർന്ന് വടകരയില്‍ വയോധികനായ ഇബ്രാഹിം ഹാജി ജീവനൊടുക്കിയതില്‍ ഉത്തരവാദികളായ ബാങ്ക് ഭാരവാഹികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ബിജെപി നേതാവ് സി.ആര്‍.പ്രഫുല്‍ കൃഷ്ണന്‍.
അദ്ദേഹം മരിയ്‌ക്കുന്നതിന് തൊട്ടുമുന്‍പ് തനിക്ക് ചില വോയ്സ് മെസ്സേജുകള്‍ അയച്ചിരുന്നെന്നും താന്‍ ഇല്ലാതാവുകയാണെങ്കില്‍ ഇതെല്ലാം മാധ്യമങ്ങളോട് പറയണമെന്നും അദ്ദേഹം പറഞ്ഞിരുന്നതായി പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. യുഡിഎഫ് നേതൃത്വത്തിലുള്ള ബാങ്കാണ് കടത്തനാട് കോണ്‍ട്രാക്ട് സഹകരണ ബാങ്ക്. ഇവര്‍ ഉയര്‍ന്ന പലിശ വാഗ്ദാനം ചെയ്താണ് പരിസരപ്രദേശങ്ങളില്‍ ജനങ്ങളില്‍ നിന്നും നിക്ഷേപം സമാഹരിച്ചിരുന്നത്. ഗള്‍ഫില്‍ ദീര്‍ഘകാലം ജോലി ചെയ്ത ഇബ്രാഹിം ഹാജി അദ്ദേഹത്തിന്റെ ലക്ഷക്കണക്കിന് രൂപ സഹകരണബാങ്കില്‍ നിക്ഷേപിച്ചിരുന്നു. രോഗബാധിതനായപ്പോള്‍ നിക്ഷേപം തിരിച്ചുതരണമെന്ന് സഹകരണബാങ്കിനോട് അപേക്ഷിച്ചെങ്കിലും ഒരു രൂപ പോലും തിരിച്ചുകൊടുത്തില്ല. അദ്ദേഹം ഹൃദ്രോഗിയായിരുന്നു. കാല്‍മുട്ട് മാറ്റിവെയ്‌ക്കണമായിരുന്നു. എല്ലാ യുഡിഎഫ് നേതാക്കളോടും പണം തിരിച്ചുതരാന്‍ നടപടിയെടുക്കണമെന്ന് ഇബ്രാഹിം ഹാജി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരു രൂപ തിരിച്ചുകൊടുത്തില്ല. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെപ്പോലും കണ്ടിരുന്നു. പിണറായിയും ഇടപെട്ടില്ല. -സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു.
സഹകരണബാങ്കിന്റെ ഭാരവാഹിയായ ബഷീര്‍ വണ്ടിച്ചെക്ക് നല്‍കി ഒരിയ്‌ക്കല്‍ ഇബ്രാഹിം ഹാജിയെ വഞ്ചിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ ഇബ്രാഹം ഹാജി കോടതിയില്‍ കേസ് നടത്തിയിരുന്നു. പിന്നീടൊരിക്കല്‍ ബാങ്കിന്റെ തന്റെ വണ്ടി ഉപയോഗിച്ച് ഇബ്രാഹിം ഹാജിയെ ഇടിച്ച് കൊല്ലാനും ശ്രമം നടത്തിയിരുന്നു. – പ്രഫുല്ല കൃഷ്ണന്‍ പറഞ്ഞു.
കോഴിക്കോട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പ്രഫുല്‍ കൃഷ്ണന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ബാങ്കിന്റെ മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായ സുധീര്‍കുമാറിന്റെ വീട്ടിലെത്തിയാണ് ഇബ്രാഹിം ഹാജി പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ബാങ്കില്‍ നിക്ഷേപിച്ച തുക തിരികെ കിട്ടാത്തതിനാല്‍ ഇബ്രാഹിം ഹാജി മനോവിഷമത്തിലായിരുന്നു. മരണമൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ട്. ഈ പ്രശ്നത്തില്‍ നേരത്തെ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും ഇബ്രാഹിം ഹാജി മരണമൊഴിയില്‍ പറഞ്ഞിരുന്നു.
കോഴിക്കോട് ഡി.സി.സി സെക്രട്ടറി സുധീർകുമാറിന്റെ വീട്ടിൽ വെച്ച് പെട്രോളൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. നാട്ടുകാര്‍ ഓടിക്കൂടി വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ വെച്ച് ചികിത്സയിലിരിക്കെ തിരുവള്ളൂര്‍ സ്വദേശി ഇബ്രാഹിം ഹാജി മരണമടയുകയായിരുന്നു.
















