തിരുവനന്തപുരം: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്. കഴക്കൂട്ടത്തെ തന്റെ തോല്‍വി എം എ യൂസഫലിയുടെ ഇടപെടല്‍കൊണ്ടാണെന്നാണ് ശരത്ചന്ദ്ര പ്രസാദിന്റെ ആരോപണം. മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച് കടകംപള്ളി സുരേന്ദ്രന് കൊടുത്തു. എല്‍ഡിഎഫിന്റെ 6,500 വോട്ടുകള്‍ ബിജെപിക്ക് പോയെന്നും ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു
‘തെരഞ്ഞെടുപ്പിന് ഏഴ് ദിവസമുള്ളപ്പോള്‍ യൂസഫലിയുടെ നിര്‍ദ്ദേശ പ്രകാരം മഹല്ല് കമ്മിറ്റി വിളിച്ചു ചേര്‍ത്തു. ശരത്ചന്ദ്ര പ്രസാദിനോട് സ്‌നേഹമുണ്ടെന്നും എന്നാല്‍ അദ്ദേഹത്തിന് വോട്ട് ചെയ്താല്‍ ബിജെപി സ്ഥാനാര്‍ത്ഥിയായ വി മുരളീധരന്‍ ജയിക്കാനുള്ള സാധ്യതയുണ്ടെന്നുമായിരുന്നു യൂസഫലി പറഞ്ഞത്. കടകംപള്ളിക്ക് വോട്ട് ചെയ്യാന്‍ അദ്ദേഹം പറഞ്ഞു”. -ശരത് ചന്ദ്രപ്രസാദ് ആരോപിക്കുന്നു.
“ന്യൂനപക്ഷ വോട്ടുകള്‍ മറിച്ച് കടകംപള്ളിക്ക് കൊടുത്തതുകൊണ്ട് എന്റെ മാര്‍ജിന്‍ താഴ്ന്നു. അങ്ങനെ ബിജെപി സ്ഥാനാര്‍ത്ഥി വിജയിച്ചു. അതിനപ്പുറത്തേക്ക് ബിജെപി സ്ഥാനാര്‍ത്ഥി ജയിക്കാനുള്ള ഒരു സാധ്യതയുമുണ്ടായിരുന്നില്ല’, ശരത്ചന്ദ്ര പ്രസാദ് പറഞ്ഞു. രാജീവ് ചന്ദ്രശേഖറിനെയും വി മുരളീധരനെയും സ്‌പോണ്‍സര്‍ ചെയ്ത് ജയിപ്പിച്ചുകൊടുക്കാനുള്ള അന്തര്‍ധാര ഉണ്ടാക്കിയത് യൂസഫലിയാണ്. “- ശരത്ചന്ദ്ര പ്രസാദ് ആരോപിച്ചു.
2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ നടന്ന വാശിയേറിയ ത്രികോണമത്സരത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി വി. മുരളീധരന്‍ ആണ് വിജയിച്ചത്. പുറത്തുവന്ന ഔദ്യോഗിക ഫലങ്ങൾ അനുസരിച്ച് 328 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് മുരളീധരന്‍ ജയിച്ചത്. ചില ടിവി ചാനലുകള്‍ 265 വോട്ടെന്നും മറ്റു ചിലര്‍ 428 വോട്ടെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. വി. മുരളീധരന് 46,564 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥി കടകം പള്ളി സുരേന്ദ്രന് 46,136 വോട്ടുകളും കോണ്‍ഗ്രസിന്റെ ടി. ശരത് ചന്ദ്രപ്രസാദിന് 37,183 വോട്ടുകളും ലഭിച്ചു. വി. മുരളീധരന്റെ വോട്ടുകള്‍ 2021നെ അപേക്ഷിച്ച് 6.33 ശതമാനം കൂടിയപ്പോള്‍, ടി. ശരത്ചന്ദ്രപ്രസാദിന്റെ വോട്ടുകള്‍ 4.41 ശതമാനം വര്‍ധിച്ചു. അതേ സമയം കടകംപള്ളി സുരേന്ദ്രന്റെ വോട്ടില്‍ 10.98 ശതമാനത്തിന്റെ കുറവുണ്ടായി. 2021ല്‍ കടകംപള്ളി സുരേന്ദ്രന് 63,690 വോട്ടുകള്‍ നേടി മൃഗീയഭൂരിപക്ഷം നേടി ജയിച്ച മണ്ഡലമാണ് കഴക്കൂട്ടം. അന്ന് രണ്ടാം സ്ഥാനത്ത് വന്ന ബിജെപിയുടെ ശോഭാ സുരേന്ദ്രന് ലഭിച്ചത് 40,193 വോട്ടുകള്‍ മാത്രമായിരുന്നു. മൂന്നാം സ്ഥാനക്കാരനായ കോണ്‍ഗ്രസിന്റെ ഡോ. എസ്.എസ്. ലാലിന് ലഭിച്ചത് 33,995 വോട്ടുകള്‍ മാത്രം.
















