തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസം പെയ്തത് 232 ശതമാനം അധിക മഴ. ആഗസ്റ്റ് 1 മുതല്‍ 3 വരെ സംസ്ഥാനത്ത് ലഭിക്കേണ്ടത് 55.4 മില്ലീമീറ്റര്‍ മഴയായിരുന്നെങ്കിലും ലഭിച്ചത് 184 .2 മില്ലീമീറ്റര്‍ മഴയാണ്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്.കോഴിക്കോട് 257.4മില്ലീമീറ്റര്‍ ,പത്തനംതിട്ടയില്‍ പെയ്തത് 533 ശതമാനം അധിക മഴയും.
കണ്ണൂര്‍ 227 മില്ലീമീറ്റര്‍,ഇടുക്കി 210 മില്ലീമീറ്റര്‍,മലപ്പുറം 205 മില്ലീമീറ്റര്‍,കോട്ടയം 199.3 മില്ലീമീറ്റര്‍ എന്നിങ്ങനെയാണ് മഴ ലഭിച്ചത്.അതേസമയം, സംസ്ഥാനത്ത് കാലവര്‍ഷക്കെടുതികളില്‍ മരണം 16 ആയി.കോട്ടയം ആറുമാനൂരില്‍ വെള്ളത്തില്‍ വീണ് അയര്‍ക്കുന്നം സ്വദേശി യുവാവ് മരിച്ചു. പന്തളം കരിങ്ങാലി പുഞ്ചയില്‍ നീന്തുന്നതിനിടെ ഒഴുക്കില്‍പെട്ട് യുവാവിനെ കാണാതായി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എട്ട് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 12 ലക്ഷം രൂപ നല്‍കും.വീട് പൂര്‍ണമായി തകര്‍ന്നവര്‍ക്ക് ആറ് ലക്ഷം രൂപയും നല്‍കും.
പത്തനംതിട്ട ആറന്മുളയിലും ആലപ്പുഴയിലെ അപ്പര്‍ കുട്ടനാട്ടിലും വെളളക്കെട്ട് രൂക്ഷമാണ്. ആറന്മുളയില്‍ മഴ മാറി നില്‍ക്കുകയാണെങ്കിലും കൂടുതല്‍ വെള്ളമൊഴുകിയെത്തുന്നത് പ്രതിസന്ധിയാകുന്നു.പ്രദേശത്ത് നിന്ന് ആളുകളെ പൂര്‍ണമായും ഒഴിപ്പിക്കും.അപ്പര്‍ കുട്ടനാടിലെ വെള്ളക്കെട്ടില്‍ നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.വെള്ളം കയറി പ്രധാന റോഡുകളില്‍ ഗതാഗതം തടസപ്പെട്ടു. വെള്ളം ഇറങ്ങിത്തുടങ്ങിയ റാന്നിയില്‍ മാലിന്യനീക്കം ആരംഭിച്ചു. വടക്കന്‍ ജില്ലകളില്‍ മഴയ്‌ക്ക് നേരിയ ശമനമുണ്ടെങ്കിലും പലയിടത്തും മണ്ണിടിഞ്ഞ് വീടുകള്‍ തകര്‍ന്നു.
















