പാലക്കാട്: പോലീസിനെതിരെ ഭീഷണിയുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. പാലക്കാട് ടൗൺ നോർത്ത് പൊലീസ് സിഐക്കെതിരെയാണ് ജില്ലാ സെക്രട്ടറി ഇൻ.എൻ. സുരേഷ് ബാബു ഭീഷണി മുഴക്കിയത്.
പോലീസ് ഗുണ്ടായിസം കാണിച്ചാൽ അതിനെ കൃത്യമായി ഒതുക്കാനുള്ള കരുത്ത് ഇടതുപക്ഷ മുന്നണിക്ക് ഉണ്ടെന്നും, ഇഡി ഓഫീസർമാർക്കു നേരെ നടന്ന ആക്രമണങ്ങൾ നടന്നുവെന്നാണല്ലോ പറയുന്നത്, അത് വെറുമൊരു സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. യഥാർത്ഥ പൂരം ഇനി കാണാൻ കിടക്കുന്നതേയുള്ളൂ എന്നാണ് സുരേഷ് ബാബുവിന്റെ മുന്നറിയിപ്പ്. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിനെതിരെ നടന്ന പ്രതിഷേധ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നോര്ത്തിലൊരു സിഐയുണ്ട്. അവന് വല്ലാത്ത ചൊറിച്ചിലാണ്. ആ ചൊറിച്ചിലൊന്നും ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടും കമ്മ്യൂണിസ്റ്റുകാരോടും കാണിക്കാന്‍ നിക്കരുത് എന്നാണ് താക്കീതായി പറയാനുളളത്. മാന്യതയാണെങ്കില്‍ അധിക മാന്യത കാണിക്കുന്നവരാണ് ഞങ്ങള്‍. മാന്യത വിട്ടാല്‍ നിന്റെ നെഞ്ചത്ത് കയറി താളമേളം ചവിട്ടും ഞങ്ങള്‍. ഇതൊക്കെ കണ്ടും അനുഭവിച്ചും നിന്നേക്കാളും ശക്തിയും കരുത്തുമുളള ഒരുപാട് പോലീസുകാരെ നേരിട്ടുമാണ് ഞങ്ങളിവിടെ എത്തിയത്’.
“ഗുണ്ടായിസം കാണിക്കാന്‍ പോലീസുകാര്‍ മെനക്കെട്ടാല്‍ ആ ഗുണ്ടകളെ ഒതുക്കാനുളള കരുത്ത് ഇടതുപക്ഷത്തിനുണ്ട്. അതുകൊണ്ട് കേരളത്തില്‍ ഭരണം മാറി എന്ന് വിചാരിച്ച് എന്ത് തോന്ന്യാസവും ചെയ്യാമെന്ന് കരുതേണ്ട. ഇതൊരു സാമ്പിള്‍ വെടിക്കെട്ടല്ലേ. ഇതിന്റെ അപ്പുറമുളള നല്ല പൂരം കാണാനല്ലേ പോകുന്നത്. ഞങ്ങള്‍ക്ക് ഇഡിയുമില്ല ഒരു ചുക്കുമില്ല’ – ജില്ലാ സെക്രട്ടറി പറഞ്ഞു.
തങ്ങൾക്ക് ഇഡിയെയും പേടിയില്ല ഒരു ചുക്കുമില്ലെന്നും പ്രസംഗത്തിൽ ഇഎ. സുരേഷ് ബാബു കൂട്ടിച്ചേർത്തു. ഭരണമാറ്റത്തിന് ശേഷം പോലീസിന്റെ ഭാഗത്തുനിന്നും രാഷ്‌ട്രീയമായ വേട്ടയാടലുകൾ ഉണ്ടാകുന്നു എന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ ഈ പരസ്യമായ ഭീഷണി പ്രസംഗം പുറത്തുവന്നിട്ടുള്ളത്.
















