ചെന്നൈ: മുഖ്യമന്ത്രിയെ വിമർശിച്ച ചാനലിന് എതിരെ പ്രതികാര നടപടിയുമായി വിജയ് സർക്കാർ. പുതിയ തലമുറൈ ചാനലിനെതിരെ തമിഴ്നാട് സർക്കാർ നടപടി. ചാനലിനെ സർക്കാർ കേബിൾ നെറ്റ് വർക്കിൽ നിന്നൊഴിവാക്കി. നോട്ടിസ് നൽകാതെയാണ് ചാനൽ നീക്കിയത്. സർക്കാരിനെ വിമർശിക്കുന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് നടപടി. തമിഴ്നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾ, നീലാങ്കരയിലെ വീട്ടിൽ നിന്നുള്ള വിജയ്‍യുടെ യാത്ര കാരണം ജനത്തിനും പോലീസിനും ഉള്ള ബുദ്ധിമുട്ടുകൾ എന്നിവയെ കുറിച്ചും കഴിഞ്ഞ ദിവസങ്ങളിൽ ചാനൽ റിപ്പോർട്ട് നൽകിയിരുന്നു.
ദല്‍ഹി സന്ദർശനത്തിന് ശേഷം വിജയ് മാധ്യമങ്ങളെ ഒഴിവാക്കിയത് ചാനൽ വിമർശിച്ചതാണ് പ്രകോപനം. ചെന്നൈയ്‌ക്ക് പുറത്തുള്ള നീലാങ്കരയിലാണ് വിജയ് താമസിക്കുന്നത്. ഇവിടെ നിന്നുമാണ് എല്ലാ ദിവസവും വിജയ് സെക്രട്ടറിയേറ്റിലേക്കെത്തുന്നത്. ഈ യാത്രകൾ ജനങ്ങൾക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടിയും ചാനൽ റിപ്പോർട്ടുകൾ നൽകിയിരുന്നു.
സർക്കാർ നടപടിക്ക് പിന്നാലെ രൂക്ഷവിമർശനവുമായി ചെന്നൈ പ്രസ് ക്ലബ് രംഗത്തെത്തി. സർക്കാർ നടത്തുന്നത് അഭിപ്രായസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നാക്രമണമാണെന്നും നടപടി പിൻവലിച്ചില്ലെങ്കിൽ പരസ്യപ്രതിഷേധം ഉണ്ടാകുമെന്നും പ്രസ് ക്ലബ് മുന്നറിയിപ്പ് നൽകി. അധികാരികളെ വിമർശിക്കുന്ന ചാനലുകൾക്കെതിരെ മുൻകാല സർക്കാരുകൾ സ്വീകരിച്ച നിലപാട് തന്നെയാണ് വിജയ് സർക്കാർ സ്വീകരിക്കുന്നതെന്നും വിമർശനമുണ്ട്.












