ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ജനപ്രിയ തീരുമാനവുമായി ജോസഫ് വിജയ്. സംസ്ഥാനത്തെ ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്‌ക്ക് സമീപം പ്രവർത്തിക്കുന്ന 717 സർക്കാർ മദ്യവിൽപ്പന ശാലകൾ അടിയന്തരമായി പൂട്ടാൻ അദ്ദേഹം ഉത്തരവിട്ടു. ഭരണമേറ്റെടുത്ത ശേഷമുള്ള വിജയ്‌യുടെ ആദ്യത്തെ പ്രധാന ഭരണപരമായ തീരുമാനമാണിത്. അതേസമയം വർഷാവർഷം ലക്ഷം കോടി വരുമാനമാണ് ടാക്സ് ഇനത്തിൽ സർക്കാരിന് കിട്ടിക്കൊണ്ടിരുന്നത്. വിജയിന്റെ സൗജന്യ പദ്ധതികളിലേക്കുള്ള പണവും എങ്ങനെ കണ്ടെത്തുമെന്നാണ് ആശങ്ക.
ക്ഷേത്രങ്ങൾ, പള്ളികൾ, സ്കൂളുകൾ, കോളേജുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന എല്ലാ ഔട്ട്‌ലെറ്റുകളും രണ്ടാഴ്ചയ്‌ക്കുള്ളിൽ അടച്ചുപൂട്ടാനാണ് നിർദ്ദേശം. നിലവിൽ തമിഴ്‌നാട്ടിൽ ആകെ 4,765 ടാസ്മാക് കടകളാണുള്ളത്. ഇതിൽ മാരകമായ ലംഘനങ്ങൾ കണ്ടെത്തിയ 717 കടകളാണ് ആദ്യഘട്ടത്തിൽ പൂട്ടുന്നത്.
ആരാധനാലയങ്ങൾക്ക് സമീപം: 276 കടകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപം: 186 കടകൾ, ബസ് സ്റ്റാൻഡുകൾക്ക് സമീപം: 255 കടകൾ എന്നിവയാണ് പൂട്ടുന്നത്. സമൂഹത്തിലെ സുപ്രധാനമായ ഇടങ്ങളിൽ മദ്യത്തിന്റെ ലഭ്യത കുറയ്‌ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ടിവികെ മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിൽ ഒന്നുകൂടിയായിരുന്നു ഇത്. സംസ്ഥാന ചരിത്രത്തിലെ ആദ്യ സഖ്യസർക്കാരിന് നേതൃത്വം നൽകുന്ന വിജയ്, ഈ തീരുമാനത്തിലൂടെ തന്റെ രാഷ്‌ട്രീയ നിലപാട് വ്യക്തമാക്കുകയാണെന്നാണ് വിലയിരുത്തൽ.
















