
കൊച്ചി: സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിൽ നിർണായക തെളിവുകൾ ലഭിച്ചെന്ന് ഇ.ഡി. കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളിലാണ് തെളിവുകൾ ലഭിച്ചതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്നും ഇ.ഡി പറയുന്നു. ഇക്കാര്യം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അറിയിക്കും. മറുപടി ലഭിച്ചശേഷം വീണക്ക് നോട്ടീസ് നൽകും.
ഡയറിയിലുള്ള മറ്റു പേരുകളെ കേന്ദ്രീകരിച്ച് തെളിവ് ശേഖരണം ആരംഭിച്ചിട്ടു. അതേസമയം, അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സി.എം.ആർ.എൽ വീണ്ടും ഹൈകോടതിയെ സമീപിക്കും. ഉടൻ അപ്പീൽ നൽകും. മാസപ്പടിക്കേസിൽ അന്വേഷണം വേഗത്തിലാക്കാൻ ഒരുങ്ങുകയാണ് ഇ.ഡി. കണ്ടെത്തിയ ബാങ്ക് വിവരങ്ങളിൽ പരിശോധനയും തുടങ്ങിയിട്ടുണ്ട്.
വീണയുടെ പിടിച്ചെടുത്ത ഫോണും കർത്തയുടെ ലാപ് ടോപ്പും വിശദമായ ശാസ്ത്രീയ പരിശോധനക്ക് അയച്ചു.
മാസപ്പടി കേസിൽ കള്ളപ്പണ നിരോധന നിയമപ്രകാരം അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനുള്ള പൂർണമായ തെളിവുകൾ ഇപ്പോൾ തങ്ങൾക്ക് ലഭിച്ചതായും ഇഡി പറയുന്നു. മുമ്പ് എസ്എഫ്‌ഐഓയുടെ അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ തെളിവുകൾ കോടതിയിൽ നിന്ന് പകർപ്പെടുത്തതും ഇപ്പോൾ ഇഡിയുടെ കൈവശമുണ്ട്.
മൊഴികളെ സാധൂകരിക്കാൻ പാകത്തിന് രേഖാമൂലമുള്ള തെളിവുകൾ എല്ലാം ലഭിച്ചതായാണ് ഇഡി സൂചിപ്പിക്കുന്നത്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനുള്ള അനുമതി തേടിക്കൊണ്ടാണ് ഇഡി ഉദ്യാഗസ്ഥർ ഡയറക്ടറേറ്റിനെ സമീപിച്ചിട്ടുള്ളത് എന്നാണ് വിവരം. അവിടെനിന്നും നിർദേശം ലഭിച്ചാലുടൻ വീണയെ ചോദ്യംചെയ്യാനുള്ള നീക്കം ആരംഭിക്കും.
കരിമണല്‍ കമ്പനി ജീവനക്കാരെയും വീണ്ടും ചോദ്യം ചെയ്യാനാണ് ഇ.ഡി തയാറെടുക്കുന്നത്. രേഖകളുടെ പരിശോധന പൂർത്തിയാക്കി രണ്ട് ദിവസത്തിനകം സമൻസ് നൽകാനാണ് ഇ.ഡി നീക്കം. ഒരു തരത്തിലുമുള്ള സമ്മർദ്ദത്തിന് വഴങ്ങാതെ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കാനാണ് കൊച്ചി സോണൽ ഓഫിസിന് ഇ.ഡി ഡയറക്ടറേറ്റ് നിർദേശം നൽകിയിട്ടുള്ളത്.
200ലധികം രേഖകളാണ് കഴിഞ്ഞ ദിവസം നടന്ന റെയ്ഡിൽ പിടിച്ചെടുത്തത്. ഇതിനൊപ്പം വീണാ വിജയന്റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടുണ്ട്. 242 അക്കൗണ്ടുകളിലായി ഏകദേശം 18.36 കോടി രൂപ മരവിപ്പിച്ചെന്നും പരിശോധനയിൽ രേഖകൾ, ഡിജിറ്റൽ തെളിവുകൾ, നിക്ഷേപങ്ങൾ എന്നിവ കണ്ടെത്തിയതായും ഇ.ഡി വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിൽ റെയ്ഡ് പൂർത്തിയാക്കി മടങ്ങിയ ഇ.ഡി സംഘത്തെ ആക്രമിച്ച കേസിൽ അറസ്റ്റിലായ 13 സി.പി.എം പ്രവർത്തകരെ ഇന്ന് റിമാൻഡ് ചെയ്യും. 18 സി.പി.എം പ്രവർത്തകരാണ് ആക്രമണ കേസിൽ ഇതുവരെ അറസ്റ്റിലായത്.