ന്യൂദൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടുവാതിൽക്കൽ സിപിഎം നേതാക്കളുടെ സാന്നിദ്ധ്യത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വരുന്നു. വീണാ വിജയന്റെ സാമ്പത്തിക ക്രമക്കേടും കള്ളപ്പണ ഇടപാടു നടത്തിയ കമ്പനിയുമായുള്ള ബന്ധവും സംബന്ധിച്ച് റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെയാണ് സിപിഎം നേതാക്കൾ ആക്രമിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രിയും ധനമന്ത്രിയും കൂടുതൽ റിപ്പോർട്ടുകൾ ചോദിച്ചതിനെ തുടർന്ന് ഇഡി വിശദ റിപ്പോർട്ടു നൽകി. വനിതാ ഉദ്യോഗസ്ഥർ അടക്കമുള്ള സംഘത്തെ ആക്രമിച്ചതിന് വധശ്രമത്തിനാണ് മ്യൂസിയം പോലീസ് എഫ്‌ഐആർ എടുത്തിരിക്കുന്നത്. ഇഡി ഉദ്യോഗസ്ഥരുടെ വിവരണം, വീഡിയോ ദൃശ്യങ്ങളുടെ വിശകലനം സംസ്ഥാന സർക്കാരിന്റെയും ഗവർണറുടെയും റിപ്പോർട്ടുകൾ, വിവിധ ഇന്റലിജൻസ് ഏജൻസികളുടെ റിപ്പോർട്ടുകൾ തുടങ്ങിയവ പഠിച്ച ശേഷം വിലയിരുത്തുന്നത് പശ്ചിമ ബംഗാളിൽ മമതാ ബാനർജിയും ടിഎംസിയും ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് സമാനമായ സംഭവമാണ് ഇതെന്നാണ്. ബംഗാൾ സംഭവത്തിൽ സിബിഐ അന്വേഷണം നടത്താൻ സുപ്രീം കോടതിയാണ് നിർദ്ദേശിച്ചത്. അതിന് കാരണം സംസ്ഥാനത്തെ പോലീസ് അക്രമം നടത്തിയവരുടെ വരുതിയിലായതാണ്.
തിരുവനന്തപുരത്തെ സംഭവത്തിൽ സംസ്ഥാന പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ട്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാകട്ടെ ഇഡിയുടെ റെയ്ഡ് വിവരം ഔദ്യോഗികമായി ആരും അറിയിച്ചില്ലെന്നും അതിനാൽ ആവശ്യത്തിന് പോലീസിനെ വിനിയോഗിക്കാൻ അവസരമുണ്ടായില്ലൊന്നാണ് പ്രതികരിച്ചിരിക്കുന്നത്. പോലീസിന്റെ നടപടിയിൽ പക്ഷപാതമുണ്ടെന്ന വിവാദവും നിലനിൽക്കുന്നുണ്ട്.
ഈ സാഹചര്യത്തിൽ സിബിഐ അന്വേഷിക്കട്ടെ എന്ന നിലപാടാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മനസ്സ്. വീണാ വിജയന്റെ വീട്ടിലെ റെയ്ഡ് വിഷയത്തിൽ ഇഡി കോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ ഇഡി ഉദേ്യാഗസ്ഥരെ ആക്രമിച്ച സംഭവം ധരിപ്പിക്കുമെന്നാണ് അറിയുന്നത്. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇഡി ഉയർത്തുമെന്നാണ് അറിവ്. അങ്ങനെയാണെങ്കിൽ കോടതി ഉത്തരവിൽ സിബിഐ അന്വേഷണത്തിന് കേന്ദ്ര സർക്കാർ തയാറാകും.
സിബിഐ വന്നാൽ കേസ് മാറും
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വന്നാൽ കേസ് ഏറെ ഗൗരവമാകും. ആക്രമണ വേളയിൽ സ്ഥലത്തുണ്ടായിരുന്ന സിപിഎം നേതാക്കൾ എം.വി. ഗോവിന്ദൻ, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ, വി. ശിവൻകുട്ടി, ജോൺബ്രിട്ടാസ് തുടങ്ങിയവർ ഈ സംഘർഷവും ആക്രമണവും ഒഴിവാക്കാൻ എന്തുചെയ്തുവെന്ന കാര്യവും അന്വേഷണ പരിധിയിൽ വരും. പിണറായി വിജയൻ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ നടത്തിയ പ്രസംഗവും അന്വേഷണത്തിന്റെ ഭാഗമാകും.
സംസ്ഥാന പോലീസിന്റെ നടപടി, ആവശ്യത്തിന് പോലീസിനെ വിനിയോഗിക്കാഞ്ഞതിനുള്ള കാരണം തുടങ്ങിയ വിഷയവും സിബിഐയുടെ വിശകലനത്തിന്റെ ഭാഗമാകും.
















