
ആലപ്പുഴ: മാസപ്പടി കേസില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനായി തെരുവില്‍ രക്ഷാപ്രവര്‍ത്തനവുമായി സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിനെ തുടര്‍ന്ന് പാര്‍ട്ടി അണികളും വിവിധ കമ്മിറ്റികളും പിണറായി വിജയന്‍ പ്രതിപക്ഷ നേതൃ സ്ഥാനം ഒഴിയണമെന്ന് മുറവിളി ഉയര്‍ത്തുകയും വിചാരണ ചെയ്യുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടറിയുടേയും അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയുടെയും നേതൃത്വത്തില്‍ പിണറായി വിജയനും മകള്‍ക്കും തെരുവില്‍ പ്രതിരോധം തീര്‍ക്കുന്നത്. പതിവുപോലെ എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ട് അക്രമം അഴിച്ചുവിട്ട് കരുത്ത് കാട്ടി ഭീഷണി മുഴക്കുകയാണ് സിപിഎം.
മകളുടെ മാസപ്പടി കേസ് മാത്രമല്ല, കഴിഞ്ഞ പത്തുവര്‍ഷക്കാലത്തെ ഭരണത്തില്‍ സ്വര്‍ണക്കള്ളക്കടത്ത്, ലൈഫ് മിഷന്‍ ഉള്‍പ്പടെ ഒരുപിടി കേസുകളാണ് അന്വേഷണ പരിധിയില്‍ ഉള്ളത്. മുന്‍മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ നിരവധി ആരോപണങ്ങളാണ് നിലവിലുള്ളത്. അന്വേഷണം പൂരോഗമിക്കുന്നതോടെ സിപിഎമ്മിനെ കാലങ്ങളായി അടക്കി ഭരിക്കുന്ന നേതാക്കളില്‍ പലരും കുടുങ്ങുമെന്ന ആശങ്കയാണ് ഇപ്പോഴത്തെ അക്രമാസക്തമായ പ്രതിരോധത്തിന് കാരണം.
പിണറായി വിജയന്റെ രണ്ട് വീടുകളിലടക്കം പന്ത്രണ്ട് ഇടങ്ങളില്‍ നടന്ന ഇ ഡി റെയ്ഡ് സിപിഎം നേതൃത്വത്തെ നടുക്കി. മാസപ്പടിക്കേസ് രാഷ്‌ട്രീയ പ്രേരിതമെന്നാണ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന്‍ ആവര്‍ത്തിച്ച് പറഞ്ഞത്. നിയമപരമാണ് വീണയുടെ കമ്പനിയുടെ ഇടപാടുകളെന്നും വാദിച്ചു. പിണറായിയുടെ പ്രതിരോധം തകര്‍ന്നതോടെയാണ് രക്ഷാ പ്രവര്‍ത്തനവുമായി സിപിഎം രംഗത്തിറങ്ങിയത്.
അടിയന്തര സെക്രട്ടറിയേറ്റ് കൂടി സംസ്ഥാനമാകെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു. പിണറായിക്ക് ജനങ്ങള്‍ പ്രതിരോധം തീര്‍ക്കുമെന്നായിരുന്നു നേതാക്കളുടെ പ്രഖ്യാപനം. നാട്ടില്‍ വലിയൊരു കലാപമായിരുന്നു പ്രതീക്ഷ. എന്നാല്‍ പാര്‍ട്ടി അണികള്‍ പോലും കാര്യമായി രംഗത്തിറങ്ങിയില്ല, നേതൃത്വം മാനക്കേടിലായതോടെയാണ് പ്രതിഷേധം അക്രമത്തിലേക്ക് നയിച്ചത്. സിപിഎം എത്രനാള്‍ പ്രതിരോധം തീര്‍ക്കും എന്നതാണ് ചോദ്യം. പിണറായി വിജയന്റെ മകള്‍ക്കെതിരെയുള്ള അന്വേഷണം പാര്‍ട്ടിക്കെതിരെ ആണെന്ന് പ്രഖ്യാപിക്കുകയാണ് നേതാക്കള്‍. വീണാവിജയന്റെ ഐടി കമ്പനിയായ എക്സാലോജിക്കും കരിമണല്‍ കമ്പനി സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടുകളെ കുറിച്ചുള്ള ആരോപണങ്ങളെല്ലാം രാഷ്‌ട്രീയ പ്രേരിതമെന്നാണ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പിണറായി വിജയന്‍ ആവര്‍ത്തിച്ച് കൈക്കൊണ്ട നിലപാട്. മകള്‍ക്ക് ബിസിനസ് നടത്താന്‍ അവകാശമില്ലേ എന്ന ചോദ്യവും ഉയര്‍ത്തി.
പാര്‍ട്ടിയെ പിണറായിയുടെയും കുടുംബത്തിന്റെയും ക്വട്ടേഷന്‍ സംഘമായി നേതൃത്വം അധപ്പതിപ്പിച്ചെന്നും വിമര്‍ശനം ഉയരുന്നു. ബിനീഷ് കോടിയേരിയോടും വീണാവിജയനോടും സിപിഎമ്മിന് എന്താണ് രണ്ട് നിലപാടെന്ന ചോദ്യം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. 2020ലാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡ് നടന്നത്. അന്ന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ റെയ്ഡിനെ ന്യായീകരിക്കുകയായിരുന്നു.
അന്വേഷണ ഏജന്‍സി ഇവിടെ എത്തിയത് അവരുടെ അന്വേഷണത്തിന്റെ ഭാഗമായാണ്. അപ്പോള്‍ അവരുടെ കൈയില്‍ എന്താണെന്ന് അറിയാത്ത ഒരു കൂട്ടര്‍ അതിനെപ്പറ്റി മറ്റെന്തെങ്കിലും അഭിപ്രായം പറയുന്നത് ശരിയാവില്ല. അതുമായി ബന്ധപ്പെട്ട നടപടികള്‍ സ്വാഭാവികമായും ആ കുടുംബം സ്വീകരിക്കുമെന്നുമായിരുന്നു പ്രതികരണം.
പിണറായിയുടെ നിലപാടിനെ പാര്‍ട്ടിയും പിന്തുണച്ചു. എന്നാല്‍ പിണറായിയുടെ മകള്‍ക്കെതിരായ അന്വേഷണം പാര്‍ട്ടിക്കെതിരായ നീക്കമായാണ് സിപിഎം കാണുന്നത്. പാര്‍ട്ടിയെന്നാല്‍ പിണറായി വിജയന്‍, പിണറായി എന്നാല്‍ പാര്‍ട്ടി എന്ന തലത്തിലേക്ക് കാര്യങ്ങള്‍ എത്തി. അഴിമതിക്കാരായ മുന്‍ മുഖ്യമന്ത്രിമാര്‍ ജയിലലടയ്‌ക്കപ്പെടുകയും, വിചാരണനേരിടുകയും ചെയ്യുന്ന കാലമാണിത്. ആ പട്ടികയിലേക്ക് സിപിഎമ്മിന്റെ പിബി അംഗവും കുടുംബവും എത്തുമോയെന്ന് പാര്‍ട്ടി ഭയപ്പെടുന്നു.