Kerala

മാസപ്പടി കേസില്‍ എകെജി സെന്ററും അന്വേഷണ പരിധിയിലായേക്കും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പത്തനംതിട്ട: എക്‌സാലോജിക്- സിഎംആര്‍എല്‍ മാസപ്പടി കേസിലെ അന്വേഷണം എകെജി സെന്ററിലേക്കും എത്താന്‍ സാധ്യത. എകെജി സെന്റര്‍ എന്നത് എക്സാലോജിക് രജിസ്‌ട്രേഡ് വിലാസമായി ഉപയോഗപ്പെടുത്തി എന്നതിനാലാണിത്. ഇത് മുമ്പ് വന്‍ രാഷ്‌ട്രീയ വിവാദത്തിനും ഇടയാക്കിയിരുന്നു. മാസപ്പടി അഴിമതിയാരോപണത്തില്‍ എക്സാലോജിക്കിനെതിരെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ച അവസരത്തിലാണ് കമ്പനിയുടെ എകെജി സെന്റര്‍ വിലാസം ചര്‍ച്ചയായത്.

കൊവിഡ് കാലത്ത് ‘വര്‍ക്ക് ഫ്രം ഹോം’ ആയിരുന്നപ്പോള്‍, രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് (ആര്‍ഒസി) എക്‌സാലോജിക് രജിസ്ട്രേഡ് ഓഫീസ് എന്ന നിലയിലാണ് എകെജി സെന്ററിന്റെ വിലാസം നല്‍കിയത്.

എന്തു കൊണ്ട് എകെജി സെന്റിനെ കമ്പനിയുടെ ആസ്ഥാനമായി ഔദ്യോഗിക രേഖകളില്‍ ഉള്‍പ്പെടുത്തി എന്ന ചോദ്യം ഏറെ പ്രധാനമാണ്. ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് കണ്ടെത്തിയ സാമ്പത്തിക കുറ്റകൃത്യത്തില്‍ നിന്ന് തലയൂരാന്‍ നികുതി അടച്ച് അക്കാര്യം ചൂണ്ടിക്കാട്ടി ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ആയിരുന്ന പിണറായി വിജയനും അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറിയും ശ്രമിച്ചത്.

മാസപ്പടിയില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്‌ഐഒ) എക്സാലോജിക്കിനെതിരെ അന്വേഷണം ആരംഭിച്ചപ്പോഴാണ് എകെജി സെന്റര്‍ മേല്‍വിലാസം പുറത്തുവന്നത്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ബെംഗളൂരുവിലെ ഓഫീസ് അടച്ചുപൂട്ടുകയും വര്‍ക്ക് ഫ്രം ഹോം അനുവദിക്കുകയും ചെയ്തതിനാലാണ് എകെജി സെന്ററിന്റെ വിലാസം നല്‍കിയതെന്നായിരുന്നു വീണ വിജയന്‍ അന്ന് നല്‍കിയ വിശദീകരണം. ഇതിലും ആരോപണം രാഷ്‌ട്രീയ പ്രേരിതമാണെന്ന പതിവ് നിലപാടാണ് സിപിഎം സ്വീകരിച്ചത്.

ദല്‍ഹി ഹൈക്കോടതിയുടെ സ്റ്റേയോടെ എസ്എഫ്‌ഐഒ അന്വേഷണം തടസപ്പെട്ടു. ഈ സ്റ്റേ ചൂണ്ടിക്കാട്ടി കേസ് കെട്ടിച്ചമച്ചതാണെന്ന് സിപിഎം വാദിച്ചു. എസ്എഫ്‌ഐഒയുടെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇ ഡി കേസെടുത്തത്.