India

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

ഒരു അച്ഛന്‍ പൊരിവെയിലത്ത് ഇളംപ്രായമുള്ള മകനെ കൈവിരല്‍ പിടിച്ച് നടക്കുമ്പോള്‍ ഒക്കത്ത് എടുത്തു നടക്കുന്നത് ഒരു നായയെ ആണ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ ഒരു വീഡിയോ വൈറലായി പ്രചരിച്ചിരുന്നു. ഒരു അച്ഛന്‍ പൊരിവെയിലത്ത് ഇളംപ്രായമുള്ള മകനെ കൈവിരല്‍ പിടിച്ച് നടക്കുമ്പോള്‍ ഒക്കത്ത് എടുത്തു നടക്കുന്നത് ഒരു നായയെ ആണ്. ഈ വീഡിയോ കണ്ട പലരും മൂക്കത്ത് വിരല്‍ വെച്ചു. എന്തിനാണ് ഇത്ര പൊരിവെയിലത്ത് ഇളംപ്രായമുള്ള സ്വന്തം കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ നായയെ സ്നേഹത്തോടെ ഒക്കത്ത് ഇരുത്തി നടക്കുന്നത്. പലരും ആ അച്ഛനെ ഇതിന്റെ പേരില്‍ പഴിച്ചു. അതുവഴി വാഹനത്തിലൂടെ പോയ ഒരു യുവതി ക്യാമറയില്‍ ഈ ചിത്രം പകര്‍ത്തി ടിക് ടോകില്‍ പങ്കുവെച്ചു. ഇതോടെ അച്ഛനെതിരെ നിരവധി പേരാണ് ചീത്തവിളിയുമായി എത്തിയത്.

വാസ്തവത്തില്‍ ഇത് വിദേശത്തെവിടെയോ നടന്ന കഥയാണെങ്കിലും ചില ഇന്ത്യന്‍ മാധ്യമങ്ങള്‍ ഈ കഥയെ ഇന്ത്യന്‍ പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ടു. ഇന്ത്യന്‍ മാധ്യമങ്ങളില്‍ ചിലത് അച്ഛന് രാമപ്പ എന്നും മകന് സര്‍ത്ഥ് എന്നും നായയ്‌ക്ക് റോക്കി എന്നും പേരിട്ടു. അച്ഛന്‍ രാമപ്പ ഇടത്തരം കുടുംബത്തില്‍പെട്ട തൊഴിലാളിയാണെന്നും ഈ കഥയില്‍ പറയുന്നു.

രാമപ്പയുടെ കുടുംബത്തില്‍ റോക്കി നായയല്ല, സ്വന്തം മകനെപ്പോലെയായിരുന്നു. ഒരു ദിവസം, രാമപ്പ മകൻ സമർത്തിനെയും വളർത്തു നായ റോക്കിയെയും ചുമന്ന് അയൽ ഗ്രാമത്തിലേക്ക് നടക്കുകയായിരുന്നു. മടക്കയാത്രയില്‍ പെട്ടെന്ന് ചൂട് കലശലായി. ഒരു ഭാഗത്ത് സ്വന്തം മകന്‍. മറുഭാഗത്ത് മകനെപ്പോലെ സ്നേഹിക്കുന്ന നായ്. ആരെ ഒക്കത്ത് ഇരുത്തണം? മകൻ സമർത്തിന്റെ കാലിൽ ചെരിപ്പുണ്ടായിരുന്നു. മിണ്ടാപ്രാണിയായ റോക്കിയുടെ കാലിൽ ചെരിപ്പില്ല. ചൂടുള്ള റോഡിലൂടെ നടന്നതിനാൽ റോക്കിയുടെ കാലുകൾ പൊള്ളലേറ്റു. വേദന കൊണ്ട് റോക്കി കരഞ്ഞു. റോക്കിയുടെ കാലിൽ നിന്ന് തൊലിയുരിഞ്ഞ് രക്തം വാർന്നു വീഴുന്നത് കണ്ട് രാമപ്പ ഹൃദയം തകർന്നു.

മകന്റെ കാലില്‍ ചെരുപ്പുള്ളതിനാല്‍ അവന്റെ കാലുകള്‍ പൊട്ടിയിട്ടില്ല. ദേഹത്തേല്‍ക്കുന്ന ചൂട് അവനെയും തളര്‍ത്തുന്നുണ്ട്. രാമപ്പ അതോടെ ഒരു തീരുമാനമെടുത്തു. അയാള്‍ റോക്കിയെ ഒക്കത്ത് ഏറ്റി. കൂടെ നടക്കുന്ന മകന് തന്റെ കൈവിരല്‍ നീട്ടി. അങ്ങിനെ അവര്‍ വീട്ടിലേക്ക് നടന്നു. ഈ ചിത്രമാണ് വൈറലായി പ്രചരിച്ചത്. രാമപ്പ ഈ തീരുമാനമെടുക്കും മുന്‍പ് മകനോട് ഇക്കാര്യം പറഞ്ഞിരുന്നു. റോക്കിക്ക് വേദനയുള്ളതിനാല്‍ താന്‍ അതിനെ എടുക്കുകയാണെന്നും നീ കൈവിരല്‍ പിടിച്ച് നടക്കണമെന്നും രാമപ്പ മകനോട് പറഞ്ഞു.

വിദേശമാധ്യമങ്ങളില്‍ ചിലത് ഇതിനെ വിദേശപശ്ചാത്തലത്തില്‍ അവര്‍ക്കിഷ്ടപ്പെട്ട രീതിയില്‍ കഥകള്‍ കെട്ടിച്ചമച്ചു. പക്ഷെ എല്ലാ കഥയിലും കേന്ദ്രകഥാപാത്രമായ അച്ഛന്‍ സ്വന്തം കുഞ്ഞിന് തുല്ല്യമായി നായയെയും സ്നേഹിക്കുന്ന ആളാണ്.