India

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അഹമ്മദാബാദ്: ഇഷ്ടമില്ലാത്ത ഭാര്യയെ ഒഴിവാക്കാൻ ഭർത്താവ് കണ്ടെത്തിയത് ക്രൂരമായ വഴി; 26-കാരിയെ 50,000 രൂപയ്‌ക്ക് മനുഷ്യക്കടത്ത് സംഘത്തിന് വിറ്റു. ഗുജറാത്തിലെ ബനസ്‌കന്ധ ജില്ലയിലാണ് മനസ്സാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. തടങ്കലിലാക്കപ്പെട്ട യുവതി  10 ദിവസത്തേക്ക് തുടർച്ചയായി ക്രൂരമായ ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായതായും പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ഉൾപ്പെടെ ഏഴുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ,

ഈ മാസം ആദ്യം ഭർത്താവ് തന്നെ പാലൻപൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അന്വേഷണത്തിനിടെയാണ് സംഭവം പുറത്തുവന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.

മെയ് 11ന് ഭാര്യയെ പാലൻപൂർ നഗരത്തിൽ നിന്ന് കാണാതായതായി ഭർത്താവ് പരാതി നൽകിയതായി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജിഗ്നേഷ് ഗാമിത് പറഞ്ഞു. എന്നാൽ, പരാതി നൽകി രണ്ട് ദിവസത്തിനുള്ളിൽ അദ്ദേഹത്തെയും കാണാതായി. അദ്ദേഹത്തിന്റെ തിരോധാനം പാലൻപൂർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പിതാവ് മകനെ കാണാനില്ലെന്ന് കാണിച്ച് മറ്റൊരു പരാതി കൂടി നൽകിയതോടെയാണ് ഡെപ്യൂട്ടി സൂപ്രണ്ട് ജിഗ്നേഷ് ഗാമിറ്റിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഊർജ്ജിതമാക്കിയത്. സംഭവപരമ്പരകളിലെ അസ്വാഭാവികതയാണ് വലിയൊരു കുറ്റകൃത്യം പുറത്തുകൊണ്ടുവരാൻ സഹായിച്ചത്.

ഇൻസ്‌പെക്ടർ ജനറൽ അക്ഷയ് രാജ് മക്വാനയുടെ നിർദ്ദേശപ്രകാരം നടന്ന ചോദ്യം ചെയ്യലിൽ, ഭാര്യയെ ഒഴിവാക്കാനായി താൻ വിറ്റതാണെന്ന് പ്രതി വെളിപ്പെടുത്തി. സഞ്ജയ് താക്കൂർ, അശോക് താക്കൂർ, സച്ചിൻ ദർബാർ എന്നീ കൂട്ടാളികളുടെ സഹായത്തോടെയാണ് ഇയാൾ ഭാര്യയെ 50,000 രൂപയ്‌ക്ക് മറ്റുള്ളവർക്ക് കൈമാറിയത്. സാങ്കേതിക വിദ്യയുടെയും രഹസ്യ വിവരങ്ങളുടെയും സഹായത്തോടെ പോലീസ് യുവതിയെ കണ്ടെത്തുകയും പ്രതികളെ വലയിലാക്കുകയുമായിരുന്നു.

മനുഷ്യക്കടത്തിന് ഇരയായ താൻ തടങ്കലിലായിരുന്നുവെന്നും അവിടെ നിരന്തരം ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നും യുവതി പോലീസിന് മൊഴി നൽകി. ഇതിനുപുറമെ, യുവതിയുടെ ആഭരണങ്ങൾ തട്ടിയെടുത്ത് പ്രതികൾ പ്രാദേശിക ജ്വല്ലറികളിൽ വിൽക്കുകയും ചെയ്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മനുഷ്യക്കടത്ത്, വഞ്ചന, ക്രിമിനൽ ഗുഢാലോചന തുടങ്ങിയ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.

പ്രതിക്ക് സമാനമായ ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവാഹിതനായിരിക്കെ തന്നെ മുൻപും സ്ത്രീകളെ പ്രലോഭിപ്പിച്ചും തട്ടിക്കൊണ്ടുപോയും ഇയാൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നതായി അധികൃതർ വ്യക്തമാക്കി.

Recent Posts