തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും കുടുംബാംഗങ്ങളുടെയും വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന റെയ്ഡിൽ പ്രതിഷേധിച്ച് കടുത്ത പ്രതിഷേധവുമായി സിപിഐഎം. ഇ.ഡി ആസ്ഥാനമായ പരിവർത്തൻ ഭവനിലേക്ക് ഉച്ചയ്‌ക്ക് 2.30-ന് പാർട്ടി പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു. അതേസമയം, ഇത്തവണ പോസ്റ്റ് ഓഫീസുകൾ രക്ഷപെട്ടെന്നാണ് സോഷ്യൽ മീഡിയയുടെ ട്രോൾ.
എം.എ. ബേബിയുടെ നേതൃത്വത്തിലാണ് ഡൽഹിയിൽ ഇ.ഡി ആസ്ഥാനത്തേക്ക് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി ഘടകങ്ങളിൽ നിന്ന് കടുത്ത വിമർശനം നേരിടുന്നതിനിടെയാണ്, പിണറായി വിജയനെ ലക്ഷ്യമിട്ടുള്ള ഇ.ഡിയുടെ നിർണായക നീക്കം. ഇതോടെ പിണറായി വിജയന് പൂർണ്ണ പ്രതിരോധമൊരുക്കാനും കേന്ദ്ര സർക്കാരിനും സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിനുമെതിരെ രാഷ്‌ട്രീയ ആക്രമണം ശക്തമാക്കാനുമാണ് സിപിഐഎം തീരുമാനം.
രാഷ്‌ട്രീയ പ്രേരിത റെയ്ഡുകൾക്കെതിരെ പരസ്യപോരാട്ടത്തിനൊരുങ്ങി ഇടതുമുന്നണി. ഇതിന്റെ ഭാഗമായി നാളെ സംസ്ഥാനവ്യാപകമായി എൽഡിഎഫ് നേതൃത്വത്തിൽ കനത്ത പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഇന്ന് അടിയന്തരമായി ചേർന്ന സിപഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഓൺലൈൻ യോഗത്തിലാണ് കേന്ദ്ര ഏജൻസികളുടെ വേട്ടയാടലിനെ രാഷ്‌ട്രീയമായി പ്രതിരോധിക്കാൻ എൽഡിഎഫ് മുന്നണിയെക്കൂടി ഉൾപ്പെടുത്തിക്കൊണ്ട് വിപുലമായ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകിയത്. നാളെ കേരളത്തിലെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വൻ ജനകീയ പ്രതിഷേധ പ്രകടനങ്ങളും ധർണ്ണകളും അരങ്ങേറും.
















