തിരുവനന്തപുരം: ഇഡി റെയ്ഡ് രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപണം പരിഹാസ്യമെന്ന് ബിജെപി നേതാവ് വി. മുരളീധരൻ എംഎൽഎ. ഒരിക്കലും തിരിച്ചു വരാത്ത പാർട്ടിക്ക് വേണ്ടി കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ നരേന്ദ്ര മോദിക്ക് വേറെ പണിയില്ലേയെന്നും മുരളീധരൻ ചോദിച്ചു.
കേന്ദ്ര ഭരണത്തിന്റെ ഭാഗമായി സിപിഎം ഇതുവരെ ഇരുന്നിട്ടില്ല. അതുകൊണ്ടാണ് അവർ ഇങ്ങനെയൊക്കെ പറയുന്നത്. അറിയാത്ത കാര്യങ്ങൾ പറയരുത്. ഇഡിയോട് പോയി 12 ഇടത്ത് റെയ്ഡ് ചെയ്യ് എന്ന് പറഞ്ഞാൽ അവര് പോയി ചെയ്യില്ലെന്നും മുരളീധരൻ പറഞ്ഞു. ഇഡി നീക്കം ഹൈക്കോടതി ഇടപെടലിന് പിന്നാലെയാണ്. അന്വേഷണം ആകുമ്പോൾ ചോദ്യം ചെയ്യലും റെയ്ഡും സ്വാഭാവികം.
ഡീൽ എന്ന ആരോപണം തമാശയാണ്. കേസ് അന്വേഷണം എങ്ങനെ വേട്ടയാകും. അവർക്ക് എന്തൊക്കയോ ഭയക്കാൻ ഉണ്ട്. തെരഞ്ഞെടുപ്പിൽ തോറ്റതിൽ നാട്ടിൽ അരാജകത്വം ഉണ്ടാക്കുകയാണ്. ഇന്നലെ ഹൈക്കോടതി എടുത്ത തീരുമാനപ്രകാരം ആണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. എക്സാലോജിക് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീടുകളിൽ ഇഡി റെയ്ഡ് പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും അടക്കം 12 ഇടങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്.
കോഴിക്കോട്ടെ മുഹമ്മദ് റിയാസിന്റെ വീട്ടിലും സിഎംആർഎൽ ഓഫീസുകളിലും ഇഡിയെത്തി. ബെംഗളൂരുവിലെ എക്സാലോജിക് ഓഫിസിലും പരിശോധന നടക്കുന്നുണ്ട്.
















