Football

അര്‍ജന്റൈന്‍ ടീം പ്രഖ്യാപനം എന്ന്?, സ്‌കലോണി ആറ്റിക്കുറുക്കുകയാണ്!

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: എന്തായിരിക്കും അര്‍ന്റീനയുടെ ലോകകപ്പ് ടീമിനെ പ്രഖ്യാപിക്കാന്‍ എന്താണ് ഇത്രയും വൈകുന്നത്? ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ മനസിലെ ചോദ്യം ഇപ്പോള്‍ ഇതാണ്. ഒട്ടുമിക്ക രാജ്യങ്ങളും ഇതിനോടകം തങ്ങളുടെ ടീമുകളെ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാല്‍, ആരാധകര്‍ വിഷമിക്കേണ്ട. ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുന്നതിനാണ് അര്‍ജന്റീന ശ്രമിക്കുന്നത്. ടീം പ്രഖ്യാപനത്തിനുള്ള ആയുധങ്ങള്‍ അവസാനമായി രാകി മിനുക്കുന്ന തിരക്കിലാണ് കോച്ച് ലയണല്‍ സ്‌കലോണി.

മെയ് 11 ന് തന്നെ ഫിഫ ലോകകപ്പിനുള്ള 55 അംഗ സാധ്യതാ ടീമിനെ പ്രഖ്യാപിച്ച ചുരുക്കം ചില ടീമുകളില്‍ ഒന്നായിരുന്നു അര്‍ജന്റീന. എന്നാല്‍, 26 അംഗ അന്തിമ പട്ടിക തീരുമാനിക്കുന്നത് നീണ്ടുപോയതോടെ ആരാധകരില്‍ ആശങ്കയും ഉടലെടുത്തു. അതിനിടെ, ഇന്റര്‍ മയാമിക്കുവേണ്ടി കളിക്കുന്ന സൂപ്പര്‍ താരം ലയണല്‍ മെസിക്ക് പരിക്കേറ്റത് ആരാധകരെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നുണ്ട്. എന്നാല്‍, മെസിയുടെ പരിക്ക് അത്രഗുരുതരമല്ലെന്നും രണ്ടോ മൂന്നോ ദിവസത്തെ വിശ്രമത്തിനു ശേഷം അദ്ദേഹം പരിശീലനത്തിനിറങ്ങുമെന്നുമാണ് അവസാനം ലഭിക്കുന്ന വിവരങ്ങള്‍. ജൂണ്‍ ഒന്നിനുമുമ്പ് എല്ലാ രാജ്യങ്ങളും തങ്ങളുടെ ടീമിനെ പ്രഖ്യാപിക്കേണ്ടതുണ്ട്. അര്‍ജന്റൈന്‍ ടീം പ്രഖ്യാപിക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി വിലയിരുത്താവുന്നത് ഇവയാണ്.

സ്‌കലോണിയുടെ പ്രത്യേക തിരഞ്ഞെടുപ്പ് രീതി

പരിശീലകന്‍ സ്‌കലോണിയും സഹപരിശീലകരും ഓരോരുത്തരും സ്വന്തം സ്‌ക്വാഡ് ലിസ്റ്റ് തയ്യാറാക്കുന്നു. ആകെ ആറു വ്യത്യസ്ത ലിസ്റ്റുകള്‍ തമ്മില്‍ താരതമ്യം ചെയ്ത് അവസാന 26 പേരെ തീരുമാനിക്കുന്ന രീതിയാണ് ഉപയോഗിക്കുന്നത്. ഇതാണ് പ്രധാനമായും പ്രഖ്യാപനം നീളാന്‍ കാരണമെന്ന് അസിസ്റ്റന്റ് കോച്ച് റോബര്‍ട്ടോ അയാള വെളിപ്പെടുത്തി. സ്‌കലോണിയും അയാലയും നേതൃത്വം നല്‍കുന്ന ഗ്രൂപ്പുകളുണ്ട്. ഓരോ ഗ്രൂപ്പിലും മൂന്നു പേര്‍ വീതം. അവര്‍ വ്യത്യസ്ത ടീമുകളെ പരിചയപ്പെടുത്തും. വാള്‍ട്ടര്‍ സാമുവല്‍, പാബ്ലോ ഐമര്‍, മാച്ച് അനലിസ്റ്റ് മാറ്റിയാസ് മന്ന, ഫിറ്റ്‌നസ് കോച്ച് ലൂയിസ് മാര്‍ട്ടിന്‍ എന്നിവരാണ് ഗ്രൂപ്പ് അംഗങ്ങള്‍. 55 കളിക്കാരുടെ പട്ടികയില്‍ പ്രാരംഭത്തില്‍ പട്ടിക 35 ആയി ചുരുക്കിയിരുന്നു. പക്ഷേ പരിക്കുകളും മറ്റും സെലക്ഷന്‍ ക്യാമ്പില്‍ കൂടുതല്‍ തലവേദന സൃഷ്ടിച്ചു. തന്റെ ആറാം ലോകകപ്പില്‍ മെസി സ്‌കലോണിയുടെ ടീമിനെ നയിക്കാന്‍ സാധ്യതയുണ്ടെങ്കിലും, പരിക്ക് ആശങ്കയായി തുടരുന്നു.

അവസാന തീയതിവരെ കാത്തിരിക്കാനുള്ള തന്ത്രം
അന്തിമ സ്‌ക്വാഡ് സമര്‍പ്പണ അവസാന തീയതി ജൂണ്‍ 1 ആണെന്നതിനാല്‍, പല ടീമുകളും പോലെ അര്‍ജന്റീനയും അവസാന നിമിഷം വരെ ഫോമും ഫിറ്റ്‌നസും വിലയിരുത്താനാണ് ശ്രമിക്കുന്നത്. ഇതിനകം 55 അംഗ പ്രാഥമിക സ്‌ക്വാഡ് പ്രഖ്യാപിച്ചെങ്കിലും, അതില്‍ നിന്ന് 26 പേരെ തിരഞ്ഞെടുക്കേണ്ടത് വലിയ വെല്ലുവിളിയാണ്

അര്‍ജന്റീനയുടെ ലോകകപ്പ് സാധ്യതാ ടീം എന്തായിരിക്കും ?
അര്‍ജന്റീനയുടെ ലോകകപ്പ് ടീമില്‍ ആരൊക്കെ ഉണ്ടായിരിക്കും? ഏവരുടെയും മനസിലുയരുന്ന ചോദ്യമാണിത്. ഈ സാഹചര്യത്തില്‍ ടീമിലെത്താന്‍ സാധ്യതയുള്ളവരുടെ പട്ടിക സൂചിപ്പിക്കാം.

പരിക്കുകളും ഫിറ്റ്‌നസ് ആശങ്കകളും

പ്രത്യേകിച്ച് ലയണല്‍ മെസിയുടെ ഫിറ്റ്‌നസ് നിലയെക്കുറിച്ച് ഇപ്പോഴും സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. മെസ്സിക്ക് ഹാംസ്ട്രിംഗ് മസില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ അന്തിമ തീരുമാനത്തിന് മുന്‍പ് മെഡിക്കല്‍ അപ്‌ഡേറ്റുകള്‍ കാത്തിരിക്കുകയാണ് ടീം മാനേജ്‌മെന്റ്.

ആദ്യ ഇലവനില്‍ വരാന്‍ സാധ്യതയുള്ളവര്‍
ഗോള്‍കീപ്പര്‍: എമിലിയാനോ മാര്‍ട്ടിനെസ്

പ്രതിരോധം
നഹുവല്‍ മൊലിന, ക്രിസ്റ്റ്യന്‍ റൊമേറോ, ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിയാഫിക്കോ

മിഡ്ഫീല്‍ഡ്
റോഡ്രിഗോ ഡി പോള്‍, എന്‍സോ ഫെര്‍ണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റര്‍

ആക്രമണം
ലയണല്‍ മെസ്സി, ജൂലിയന്‍ അല്‍വാരസ്, ലൗട്ടാരോ മാര്‍ട്ടിനെസ്

ടീമിലെത്താന്‍ സാധ്യതയുള്ള മറ്റുള്ളവര്‍

അലജാന്‍ഡ്രോ ഗാര്‍നാച്ചോ, ജിയോവാനി ലോ സെല്‍സോ, ലിയാന്‍ഡ്രോ പരേദസ്, നിക്കോളാസ് ഒട്ടമെന്‍ഡി, എക്‌സിക്കിയേല്‍ പലാസിയോസ്, ഏഞ്ചല്‍ കൊറിയ, വാലന്റൈന്‍ ബാര്‍കോ, ഫാകുണ്ടോ ബ്യൂണനോട്ടെ, തിയാഗോ അല്‍മാഡ.