
കോഴിക്കോട് :മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡാണെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ. 2018ല്‍ റഷീദലി തങ്ങള്‍ ചെയര്‍മാന്‍ ആയ ബോര്‍ഡാണിത്.
മുനമ്പത്തെ ഭൂമി കേന്ദ്ര സര്‍ക്കാരിന്റെ ഉമീദ് പോര്‍ട്ടലില്‍ വഖഫ് സ്വത്തായി രജിസ്റ്റര്‍ ചെയ്ത നടപടി സാങ്കേതികവും നിയമപരവുമായ ഒരു പ്രക്രിയ മാത്രമാണ്. മുഖ്യമന്ത്രി 10 മിനിറ്റ് കൊണ്ട് പ്രശ്‌ന പരിഹാരം കാണും എന്ന് പറഞ്ഞിരുന്നത് ആലങ്കാരികം മാത്രമാണ്.മുനമ്പം ഭൂമിയുടെ കാര്യം 10 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാന്‍ പറ്റുന്ന കാര്യമല്ല.മുഖ്യമന്ത്രിയെ ആരൊക്കെയോ പറഞ്ഞു ബോധ്യപ്പെടുത്തിയ കാര്യങ്ങള്‍ ആണ് അദ്ദേഹം പറഞ്ഞത്.
മുനമ്പത്തെ താമസക്കാര്‍ വഖഫ് ബോര്‍ഡിന്റെ ശത്രുക്കള്‍ അല്ല.അവര്‍ ചതിക്കപ്പെട്ടവരാണെന്നാണ് വഖഫ് ബോര്‍ഡ് ചെയര്‍മാന്റെ വാദം.
ഉമീദ് പോര്‍ട്ടലില്‍ ഭൂമി രജിസ്റ്റര്‍ ചെയ്യുകയല്ല എന്‍ട്രി ചെയ്യുകയാണ് ചെയ്തത്.മേയ് 17 നായിരുന്നു എന്‍ട്രി ചെയ്യേണ്ട അവസാന തിയതി. അതാണ് തിടുക്കപ്പെട്ട് ചെയ്തത്. നിലവില്‍ വഖഫ് ആയി രേഖപ്പെടുത്തപ്പെട്ട എല്ലാ വസ്തുക്കളും ഉമീദ് പോര്‍ട്ടലില്‍ എന്‍ട്രി ചെയ്തിട്ടുണ്ട്.ആ കൂട്ടത്തില്‍ മുനമ്പം ഭൂമിയും എന്‍ട്രി ചെയ്തിട്ടുണ്ട്.
മുനമ്പം ഭൂമി വഖഫ് ഭൂമി തന്നെയാണെന്ന് സുപ്രീംകോടതി വരെ ശരിവെച്ചിട്ടുണ്ടെന്നും കെ എസ്.ഹംസ പറഞ്ഞു. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി മുന്‍കൈ എടുക്കണം. അതിനൊപ്പം വഖഫ് ബോര്‍ഡ് ഉണ്ടാകും. രണ്ട് മതങ്ങള്‍ തമ്മില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമം എന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം നിരുത്തരവാദപരമെന്നും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കുറ്റപ്പെടുത്തി.
മുനമ്പം ഭൂമി ഉമീദ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തിയത് മറച്ച് വച്ചിട്ടില്ല. ഒരു ഒളിച്ച് കളിയും ഇല്ല.ദേശാഭിമാനി പത്രത്തിലെ വാര്‍ത്ത കണ്ടില്ല. വഖഫ് രേഖകളില്‍ ഉള്ള എല്ലാ ഭൂമിയും പോര്‍ട്ടലില്‍ എന്‍ട്രി ചെയ്തതായി താന്‍ അറിയിച്ചിട്ടുണ്ട്-കെ എസ്.ഹംസ കൂട്ടിച്ചേര്‍ത്തു.