തിരുവനന്തപുരം: ശബരിമല ആചാരങ്ങൾക്ക് വിരുദ്ധമായി യുവതീപ്രവേശം അനുവദിക്കരുതെന്ന നിലപാട് സുപ്രീം കോടതിയിലും സർക്കാർ ശക്തമായി ഉന്നയിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. വിഷയത്തിൽ മുൻ എൽഡിഎഫ് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം പിൻവലിച്ച് പുതിയ നിലപാട് രേഖപ്പെടുത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
2018-ൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്ക് പിന്നാലെ സംസ്ഥാനവ്യാപകമായി ശക്തമായ പ്രതിഷേധങ്ങളാണ് ഉണ്ടായത്. ഈ സമരങ്ങളുമായി ബന്ധപ്പെട്ട് 29,119 പേർക്കെതിരെ 2,624 കേസുകൾ രജിസ്റ്റർ ചെയ്തതായി മുൻ മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിൽ 1,047 ഗുരുതരമല്ലാത്ത കേസുകൾ പിൻവലിക്കാൻ നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു.
ശബരിമല സമരക്കേസുകൾ പിൻവലിക്കുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ക്രിമിനൽ കേസുകളിൽ അന്തിമ തീരുമാനം കോടതിയുടേതായിരിക്കുമെന്നും മറ്റ് കേസുകൾ ആഭ്യന്തര വകുപ്പ് പരിശോധിച്ച് സർക്കാരിന് ശുപാർശ സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യുവതീപ്രവേശ വിഷയത്തിൽ വിശ്വാസികളുടെ വികാരങ്ങൾ മാനിച്ചുള്ള മുൻ യുഡിഎഫ് സർക്കാരിന്റെ നിലപാട് തുടരുമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. എന്നാൽ ശബരിമലയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലും സ്വർണക്കടത്ത് പോലുള്ള കുറ്റകൃത്യങ്ങളിലും ഉൾപ്പെട്ടവർക്കെതിരെ കർശന നടപടി തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.















